Wednesday, December 8, 2010

ഒരു പഴയ ദിവസം

ഒരു പഴയ സംഭവം....പലരും മറന്നു പോയ ഒരു ദിവസം..അല്ല ..ദിവസങ്ങള്‍ ..

ജനുവരി 26 2001 .
                      ഒരു ഉറക്കത്തിന്‍റെ ക്ഷീണം മാറി വരുന്നതേ ഉണ്ടായിരുന്നുള്ളു പലര്‍ക്കും...സമയം രാവിലെ 8 .46 ..അപ്പോളാണ് ആ ദുരന്തം..ഗുജറാത്തിനെ മാത്രമല്ല ഈ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു ഭൂമി കുലുക്കം. റിച്ചര്‍ സ്കേയിലില്‍ 7 .9 രേഖപെടുത്തിയ ആ ഭൂകമ്പം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂകമ്പം ആയിരുന്നു.
                         ഭുജ്, കച്ച്  എന്നി സ്ഥലങ്ങളാണ് കൂടുതലും ഇരയായത്.ഏതാണ്ട് രണ്ടു മിനിറ്റ് നീണ്ടു നിന്ന ഈ ഭൂകമ്പം ഏതാണ്ട് എഴുന്നൂറ് കിലോമീറ്റര് ദൂരം നശിപ്പിച്ചു. ഇരുപതിനായിരം ആളുകളില്‍ കൂടുതല്‍ മരണം അടഞ്ഞു. 167000  ആളുകള്‍ക്ക് പരുക്കേറ്റു.മൂന്നു മില്യണ്‍ കുട്ടികള്‍ ഇതില്‍ ഉള്‍പെടുന്നു. കൂടുതലും പതിനാല് വയസ്സിനു താഴെ ഉള്ളവര്‍. നാലു ജില്ലകള്‍ പൂര്‍ണമായും നശിച്ചു.ഇരുപത്തിയൊന്നു ജില്ലകളാണ് ഭൂകമ്പത്തില്‍ പെട്ടത്. ഏതാണ്ട് ആറ് ലക്ഷം ആളുകള്‍ക്ക് വീട് നഷ്ടപെട്ടു.
                        സഹായം എല്ലാ വഴികളില്‍ നിന്നും എത്തിയപ്പോള്‍ ഇരുന്നൂറോളം സ്വകാര്യ കമ്പനികളും ആളുകളും സ്വയം സന്നദ്ധരായി അവിടെയെത്തി.
                        ഒരുപാട് രാജ്യങ്ങള്‍ സഹായം എത്തിച്ചു. അവരില്‍ പ്രധാനികള്‍ സ്വിറ്റ്സര്‍ലാന്റ്, റഷ്യ, തുര്‍ക്കി, എന്നിവരായിരുന്നു.ഓസ്ട്രെലിയ ഒരുപാട് ഭക്ഷണം, വസ്ത്രം, വെള്ളം, മരുന്നുകള്‍ എന്നിവ എത്തിച്ചു.ആയിരക്കണക്കിനു കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നല്‍കി. മുന്നൂറ്റി അമ്പതു കിടക്കകളുള്ള ആശുപത്രി ഭുജില്‍ അവര്‍ പണി കഴിപ്പിച്ചു. ഗ്രാമവാസികള്‍ക്ക്‌ കമ്പിളി ഭക്ഷണം ടാര്‍പാളിന്‍ മുതലായവയും നല്‍കി.
                         ഇന്ന് അവര്‍ വളരെ മുന്നേറി. ഇന്ത്യയുടെ വികസനമോ? അതോ ഗുജറാത്തിന്റെ വികസനമോ? ഇന്ന് ഗുജറാത്ത്‌ വികസിത സംസ്ഥാനമായി മാറി.
ഒരുപാട് വിദേശികളെ ആകര്‍ഷിക്കുന്ന നല്ലൊരു സ്ഥലമാണ്‌ നമ്മുടെ ഭുജ് ഇപ്പോള്‍.
                          ഒരിക്കല്‍ കൂടി ആ വഴിയിലൂടെ പോകുന്ന ഏത് ഒരാള്‍ക്കും അതിന്‍റെ ആ പഴയ മുഖം ഓര്‍ത്തെടുക്കാന്‍ വിഷമം ആയിരിക്കും.എന്നാല്‍ ഇന്നും അവരില്‍ ചിലര്‍ വലിയ വലിയ നഗരങ്ങളില്‍ നമ്മുടെ അരികിലെത്താറുണ്ട്.അറപ്പോടെ നാം ഓടിക്കുമ്പോള്‍ ഓര്‍ക്കുക അവരും ഒരുപക്ഷെ നമ്മളെ പോലെ ജീവിച്ചവര്‍ ആയിരുന്നിരിക്കാം....ഇന്നൊരു താമസ സ്ഥലം പോലും ഇല്ലാത്തവര്‍.......

Monday, November 29, 2010

ഒരു ഇന്‍റെര്‍നെറ്റ് പ്രണയം

വിഡ്ഢിപ്പെട്ടി എന്ന് ആരോ പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എന്തിനെക്കുറിച്ച് എന്നല്ലേ? നമ്മുടെ സ്വന്തം കമ്പ്യൂട്ടര്‍ തന്നെ. ആര് അല്ലെങ്കില്‍ എന്തിന്? അതിനെ അങ്ങനെ വിളിച്ചു എന്ന് എനിക്കറിയില്ല.അല്ലെങ്കില്‍ തന്നെ അതിനു ഇവിടെ പ്രസക്തിയില്ല.ഞാന്‍ കാര്യത്തിലേക്ക് വരാം.ഞാന്‍ അനഘാ.സ്ഥിരമായിട്ടല്ലെങ്കിലും ഒരുപാട് ചാറ്റ് മുറികള്‍ കയറി ഇറങ്ങുന്ന കുറച്ചു സൌഹൃദങ്ങളും പിന്നെ കുറച്ചു വായാടിത്തരവുമുള്ള ഒരു പെണ്‍കുട്ടി. ചാറ്റ് മുറികളെക്കുറിച്ച് ആര് എനിക്ക് പറഞ്ഞു തന്നു എന്ന് എനിക്ക് ഓര്‍മ്മയില്ല. ഈ അനഘയുടെ സ്മരണയില്‍ ഇല്ലാത്ത പ്രിയഗുരുവേ നിനക്ക് ആദ്യ വന്ദനം.ഇനി കഥ. അഥവാ ഇന്റര്‍നെറ്റ്‌ പ്രണയം
                                               സ്ഥിരം കയറാറുള്ള ചാറ്റ് മുറികളില്‍ ഒന്നില്‍ എനിക്ക് സ്ഥിരം കിട്ടാറുള്ള hi asl pls.... തുടങ്ങിയ ഡയലോഗുകള്‍ക്ക് വിരുദ്ധമായി ഒരാള്‍." എന്‍റെ സൗഹൃദം നിനക്ക് ഇഷ്ടമാകുമോ?" " ആരാണപ്പാ ഇവന്‍? " എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ തിരിച്ചു ടൈപ്പ് ചെയ്തു. " അതൊരു നല്ല സൗഹൃദം എങ്കില്‍......." പിന്നീട് പരിചയപെടലിന്റെ ഒരു ഇടവേള. അതിനെ വെട്ടിച്ചുരുക്കി സംഗ്രഹിച്ചു എഴുതിയാല്‍ ഇങ്ങനെ...പ്രണവ്...പ്രായം 27 ....ജോലി സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍...ഇപ്പോള്‍ സിംഗപൂര്‍.." ബയോടാറ്റ ഉഗ്രന്‍. സത്യം ഏതാണെന്ന് കര്‍ത്താവ്‌ തമ്പുരാന് അറിയാം...." എന്തും വരട്ടെ എന്ന് കരുതി തിരിച്ചു കാച്ചി. അനഘ 25 വയസ്സ്. പഠിത്തം കഴിഞ്ഞു എന്ന് പറയാം. ഡിഗ്രി തോറ്റതിനാല്‍ കെട്ടിച്ചു വിടാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നു.backspace അറിയാതെ ഒന്നമര്‍ന്നു. MSc പഠിക്കുന്നു എന്നാക്കി. " ആ പുരുഷകേസരി കണക്കില്‍ അത്ര കേമനാവല്ലേ കര്‍ത്താവേ ? അടുത്ത അപേക്ഷ പുള്ളിക്ക്....." വയസ്സ് എങ്ങാനും കണക്കു കൂട്ടി എടുത്താലോ?" വീടും നാടും അടങ്ങുന്ന വിശദമായൊരു ബയോടാറ്റക്ക് ഒടുവില്‍ അതാ എത്തി.." pranav want to be your friend " accept or decline ? ആലോചിക്കാന്‍ സമയം തരും മുന്‍പേ ദാ പ്രണവ് ടൈപ്പ് ചെയ്യുന്നു.. " ഒരു റിക്വസ്റ്റ് വിട്ടു.accept  ചെയ്യുമോ? "  ഇതുവരെ കുഴപ്പമില്ല..എന്നാലും?...." R u there ? കൂടെ ഒരു BUZZ എന്തായാലും വരുംപോലെ വരട്ടെ ...accept കൊടുക്കാം." yes i am here‍." മറുപടി കൊടുത്തു. നോക്കിയപ്പോള്‍  ദേ ഒരു ഉഗ്രന്‍ പടം.എന്‍റെ ഗിത്താറിന്റെ പടം മാറ്റി മീര ജാസ്മിന്‍ ആക്കിയാലോ എന്ന് ഞാന്‍ ആലോചിച്ചു. ശരിക്കും ഉള്ള മുഖം കണ്ടാല്‍ അവന്‍ invisible ആയാലോ? ( അങ്ങനെയും അനുഭവം ഉണ്ട് .)
                   ഭൂമിയിലുള്ള സൈക്കിള് മുതല്‍ ആകാശത്തെ ജെറ്റ് വിമാനം വരെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.അഖിലിന്റെ 7ലെ സ്കോളര്‍ഷിപ്പ്‌ പുസ്തകം എന്‍റെ മാനം രക്ഷിച്ചു. അവന്‍ അടുത്ത് ഇല്ലാത്തതു എന്‍റെ ഭാഗ്യം. ദേ അടുത്ത പാര. വോയിസ്‌ കാള്‍.ശബ്ദം പരമാവധി മൃദുവാക്കി ഞാന്‍ ഒരു ഹലോ പറഞ്ഞു." oh your voice is so sweet.പാട്ട് പാടുമോ?" " എന്‍റെ സുഹൃത്തേ പണ്ടൊരു ദേശീയ ഗാനം പാടാന്‍ സ്കൂളിന്റെ മുറ്റത്ത്‌ നിന്നത് ഒഴിച്ചാല്‍ ജന്മത്ത് ഞാന്‍ പാടിയിട്ടില്ല." ഇത് മനസ്സില്‍ പറഞ്ഞു.പക്ഷെ വെളിയിലേക്ക് വിട്ടത് വേറെ രീതിയിലാണ്‌." ഇടയ്ക്കു ഒക്കെ പാടും. പക്ഷെ ഇപ്പോള്‍ ടോന്‍സിലയിറ്റിസ് ആണ്. അത് കൊണ്ട് ഡോക്ടര്‍ വോയ്സ് റസ്റ്റ്‌ പറഞ്ഞിരിക്കുവാണ്." " oh I am Unlucky man.സാരമില്ല അസുഖം മാറാന്‍ ഞാന്‍ പ്രാര്‍ഥിക്കാം." അറിയാതെ ഞാന്‍ എന്‍റെ കഴുത്ത് ഒന്ന് തടവി. 2 ദിവസം മുന്‍പേ അപ്പുറത്ത് വീട്ടിലെ സുമചേച്ചി പഠിപ്പിച്ചതാണ് നമ്മുടെ ടോണ്‍സിലയിറ്റിസ്." ചേച്ചി  നിങ്ങള്‍ക്ക് അമേന്‍....."
                                   പിന്നെയും സംസാരം നീണ്ടു പോയി Msc യുടെ അനന്ത സാധ്യതകളെക്കുറിച്ച് പ്രണവ് വര്‍ണിക്കുമ്പോള്‍ ഞാന്‍  പ്രണവുമായി ഉള്ള പ്രണയ സാക്ഷാത്കാരത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു. സിംഗപൂരില്‍ വണ്ടി ഓടിക്കുന്ന സ്വപ്നത്തിലായിരുന്ന എന്നോട് പെട്ടന്ന് പ്രണവ് ചോദിച്ചു " അനഘാ താന്‍ cam ഓണ്‍ ചെയ്യാമോ? " " ദാ വരുന്നു....ആരോ വിളിക്കുന്നു. ഇപ്പോള്‍ വരാമേ.." അക്ഷരാര്‍ഥത്തില്‍ ഞാന്‍ തടി ഊരി. മേക്കപ്പ് ബോക്സിലെ ഏതാണ്ട് എല്ലാ സാധനങ്ങളും തന്നെ ഞാന്‍ മുഖത്ത് വാരി പൂശി. " ഈ ലാപ്ടോപിനു മണക്കാന്‍ കഴിവ് ഉണ്ടായിരുന്നെങ്കില്‍? ഛെ....പുതിയ perfume ന്‍റെ മണം കൂടി അറിയിക്കാമാരുന്നു." " sorry പ്രണവ് അത് ഇവിടെ ഒരാള്‍ വന്നതാണ്." കള്ളം പറഞ്ഞു ഒപ്പിച്ചു. " its ok"  എന്ന് അവന്‍. " നിന്നെ കാണാന്‍ നല്ല ഭംഗി ഉണ്ട്" .cam ഓണ്‍ ആക്കിയപ്പോള്‍ അവന്‍ പറഞ്ഞു.ശരീരത്തിന്‍റെ ഭാരം കുറഞ്ഞു കുറഞ്ഞു അല്പം പൊങ്ങിയത് പോലെ എനിക്ക് തോന്നി." നിന്‍റെ cam എവിടെ?  അല്പം മടിയോടെ ഞാന്‍ ചോദിച്ചു. " ഇപ്പോള്‍ തരാം." അവന്‍ on ആക്കുമ്പോള്‍ എന്‍റെ ഹൃദയം തൃശൂര്‍ പൂരത്തിന്‍റെ ശിങ്കാരി മേളം പോലെ ഇടിച്ചു. on ആക്കിയപ്പോള്‍ ഒരു നിമിഷം അത് നിലച്ചുവോ? ഒരു കൊച്ചു പയ്യന്‍. ഏതാണ്ട് 4 വയസ്സ് പ്രായം വരും. " ഹേ ഞെട്ടുകയൊന്നും വേണ്ട.അത് എന്‍റെ മകനാണ്. wife‌ നെ കാണണ്ടേ? ദാ ഇതാണ് എന്‍റെ wife " cam എവിടെയൊക്കെയോ മാറി മറിയുന്നു. എന്‍റെ സ്വപ്നത്തിലെ വണ്ടി ആക്സിടന്റ്റ് ആയതു പോലെ തോന്നി. ശരീരം ഭാരം കൂടി തല തല്ലി വീണു." ഹലോ..."  അവന്‍ വിളിക്കുന്നു. " ഇത് ഒരുമാതിരി സന്തൂറിന്റെ പരസ്യം പോലെ ആയല്ലോ കര്‍ത്താവേ." ഞാന്‍ ഓര്‍ത്തു. അവന്‍ ടൈപ്പ് ചെയ്യുന്നു " r u there ?...... r u there ? " ദുഷ്ടന്‍"  മനസ്സില്‍ പ്രാകി ഞാന്‍....എന്നാലുമെന്റെ സ്വപ്‌നങ്ങള്‍.. ..

                 വേഗം തന്നെ മീര ജാസ്മിനെ മാറ്റി ഗിത്താര്‍ ഇട്ടു.
   
                            പ്രണവിന്റെ ടെസ്ക്ടോപില്‍ എഴുതി വന്നു.......Anakha is offline...........

Saturday, November 27, 2010

മതിഭ്രമം

അഗ്നിപര്‍വതം ഒരു ലാവയാകും പോലെ
മാനവികതയുടെ തപിക്കുമീ മതിഭ്രമം
എവിടേക്ക് എന്നും ഇതെന്നും അവനറിയുന്നില്ല
ഭ്രാന്തമാം വേഷമാണ് അവന്
ചുരുണ്ട് ജട കലര്‍ന്നൊരു മുടിയും മുഷിഞ്ഞ
വേഷവും അവന് നല്‍കിയത് ഈ ജന്മം
ജനിച്ച കുലത്തിന്നു അധിപനാരോ?
തിളച്ചു മറിഞ്ഞു ഓടുമീ നിണത്തിന് അധിപനാരോ?
കല്‍പ്പിച്ചു ഏകപ്പെട്ട ഭ്രഷ്ട് നിന്‍ സ്വന്തമോ?
ഉറക്കെയുറക്കെ അലറിച്ചിരിച്ചു അവന്‍
ചോദിക്കവേ അവനും ഉണ്ടായി മതിഭ്രമം
ഭൂമി ആരോ പകുത്തെടുക്കവേ
പട്ടു മെത്ത ത്യജിച്ചവന്‍...മാതൃഭൂമിയുടെ
മാറില്‍ ഇളം ചൂടേറ്റു മയങ്ങവേ
അട്ടഹാസ ബഹളത്തോടെ അവനെ
വലിച്ചിഴച്ചു ഒരു കൂട്ടിലേക്ക് അടച്ചവര്‍
നിദ്രയെ പുല്‍കുവാനൊരു ഔഷധമേകി
ബുദ്ധിയെ തല൪ത്തുന്നൊരു ചികിത്സയും
അമ്മേ...എന്ന് ഉറക്കെ വിളിച്ചവന്‍
ധരണീ നീ അറിയുന്നുവോ ഈ പ്രാണ വേദന
ഗര്‍ഭത്തില്‍ ചുമക്കാതവള്‍ മാതൃ ഹൃദയമാകുമോ?
ആരോ അടക്കം പറഞ്ഞു...പാവം
അലറിക്കരഞ്ഞു തന്‍ ശബ്ദം നിലച്ചവന്‍
ഇരുമ്പഴിക്കുള്ളില്‍ കൂനിയിരിക്കുമ്പോള്‍
വിറയ്ക്കുന്ന മേനിക്കു ചൂടെകുവാനായ്
ആരോ നീട്ടിയ കരിമ്പടം വലിച്ചു എറിഞ്ഞു
മറ്റൊരാള്‍ അലറി....ഭ്രാന്തന്‍
അലറി അടുക്കുന്ന ലോകമേ പറക നീ
മതിഭ്രമം ഈ ലോകത്തിനോ നിനക്കോ?

Saturday, November 20, 2010

നീ എന്‍റെ സ്വപ്നം ....നിറവാര്‍ന്ന സ്വപ്നം
എന്‍ മനോമുകുളത്തിന്  സൌരഭ്യം ഏകിയ
എന്‍ അത്മതംബുരുവിനു നാദംഏകിയ
ശബ്ദമുഖരിതമായ് ഓടിയണയുന്ന
ആഴി തന്നടിയിലെ നിശബ്ദമാം ജലമാം
നീയെന്ന സ്വപ്നം...എന്‍റെ സ്വന്തമാം സ്വപ്നം
മാംസ ദാഹികള്‍ കഴുകന്മാരുടെ ലോകം
ക്രൂരമാം മിഴികള്‍  എന്‍റെ ചോര കൊതിക്കുമ്പോള്‍
ഒരിറ്റു നിണം പോലും ചീന്തിയെറിയാതെ
നിശബ്ദമാ നിശയുടെ  കുളിരാര്‍ന്ന മാറില്‍
ഒരു പൈതലായ്‌ ഞാന്‍ ഒതുങ്ങിയമരവേ
നീയെന്ന സ്വപ്നമൊരു  കാര്‍മേഖം ആയിരുന്നിരിക്കാം
ഇന്ന് നീ ഒരു കുളിരായ് എന്‍റെ മേല്‍
പെയ്തിറങ്ങി എന്‍റെ മിഴിനീരിനെ ഒപ്പി
 സങ്കല്‍പലോകത്തിന്റെ സൌകുമാര്യതകളിലേക്ക്
 എന്‍റെ കൈവിരല്‍ത്തുമ്പ് പിടിച്ചു എന്നെ മെല്ലെ ഇറക്കി
 സ്വപ്നവും ജീവിതവും എന്നെ പഠിപ്പിച്ചു
 ഒരു മഴയായ് പെയ്തെന്നെ കുളിരണിയിച്ചു
 ഘോരമാം വെള്ളിടി നാദമായ് ഇടയ്ക്കിടെ
 എന്നെ ഭയപെടുത്തിയും ഒടുവില്‍ .....
 ചുംബനപൂക്കളാല്‍ എന്‍റെ നിറുകയില്‍
 ഒരു തുള്ളി നിണം കൊണ്ട് ഒരു
 സിന്ദൂരം പോലെയെന്റെ സീമന്ദ രേഖ
 പഴയൊരു ഗാനത്തിന്‍റെ അലയൊലി പോല്‍
 രാഗവും താളവും പോല്‍ ഒന്ന് ചേരുവാനായ്
 കണ്ണ് ചിമ്മി തുറന്നു നോക്കുമ്പോള്‍
 ഒരു പക്ഷെ ഞാന്‍ അറിഞ്ഞാലോ നീയെന്ന
 സ്വപ്നം...അതിനാല്‍ ഞാന്‍ ഒന്ന് ഉറങ്ങട്ടെ
വീണ്ടുമൊന്നു മയങ്ങി ഉണരുവാനായ്
                                          

Friday, November 19, 2010

മൃതിയൊരു യാത്ര

ആത്മശകടത്തിന്‍റെ ചിറകിലേറി ഞാന്‍
അനന്ത വിഹായസ്സിലൂടൊരു യാത്ര
ശോകമോഹഭംഗങ്ങളുടെ ഭണ്ടാരം
മനുജാ...നിന്‍ വ്യഥകളുടെ താണ്ഡവം
അലറിയടുത്ത അഗ്നിഗോളമായി
ഒരു തീ നാളമെന്‍ ജീവനെ തന്‍റെ
നാവാല്‍ നക്കിതുടച്ച് സര്‍വം ശമിപ്പിച്ചു
ലോകത്തിന്‍ വിരഹവ്യഥകളെ എല്ലാം
മറന്നൊരീ നൈമഷികത .....
അലരിക്കരയുമ്പോള്‍ എല്ലാം എന്‍ വാക്കുകള്‍
ഗദ്ഗദമായി കണ്ഠനാളത്തില്‍ എരിഞ്ഞടങ്ങി
മൃതശരീരമെന്നാരോ ഉറപ്പിച്ചപോല്‍
മാതൃ ഹൃദയം തേങ്ങി ഉരുകുന്നുവോ
പിതാവിന്‍റെ കണ്ണീരെന്നെ മാടി
വിളിക്കുന്നു തിരികെ ആ ജടത്തിലേക്ക് 
അറിയുന്നു ഞാന്‍ മൃതി എന്ന സത്യം
തിരികെയെത്തിടാത്ത ആത്മ സത്യം
മിടിച്ചു കൊണ്ടിരുന്ന ഹൃദയമിതാ
നിശ്ചലം ശൈത്യമായൊരു മണ്ണുകൂന  പോലെ
ഒരു പുകയായി ധൂമകേതുവായി
ഞാനിന്നൊരു ആത്മാവായി
എന്റെ ജഡം അവരെവിടെക്കോ ചുമന്നു
കൊണ്ടുപോകുമ്പോള്‍  എന്നെ
സ്നേഹിച്ചവര്‍ വിലപ്പിക്കുമ്പോള്‍
അറിയാത്ത മുഖചിത്രമായി
അറിയുന്നു..മനുജാ...നീയൊരു വിഡ്ഢി
മത ജാതി ധൂമ പാത്രങ്ങള്‍ മോന്തികുടിച്ചൊരു വിഡ്ഢി

Sunday, October 24, 2010

ഒരു നനുത്ത ഓര്‍മ്മ

മഴ പെയ്യുന്നു,,,,,,,,,,,,
മഴ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു
എന്‍റെ   കവിളില്‍ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ത്തുള്ളികള്‍
എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു...........
നിനയാതെ പെയ്യുന്ന ഒരു മഴ എനിക്ക് അതുമതി
നിനക്ക് വേണ്ടി പെയ്യുന്ന  മഴ ....
മഴ കരയുന്നു....
അവളുടെ  അശ്രുബിന്ദുക്കള്‍  ഏറ്റുവാങ്ങിക്കൊണ്ട്..
 എന്‍റെ അമ്മയുടെ കണ്ണുനിരുകളെ തഴുകി ,,,,
അവളുടെ മുലക്കണ്ണില്‍ വിണ്ടും അമൃത് നിറക്കുവാന്‍.....
പാഞ്ഞടുക്കുന്ന  മഴ തുള്ളികള്‍ ....
ഇലകളില്‍ തട്ടിതകര്‍ന്ന്...മുഖത്തേക്ക് തെറിച്ചുവീഴുന്ന
ചിന്നിചിതറിയ മഴതുള്ളികള്‍...
തണുത്തു വിറച്ച  ഞാന്‍ ...
നിന്‍ ചുമലിലെന്‍ മുഖം ചായ്ച്ചതും...
നിന്‍ മാതൃ സ്നേഹത്തിന്‍റെ മുന്നില്‍  ,,,
മഴ വെറും ചാറ്റലായി മാറിയതും ....
നിന്‍ സ്നേഹം എന്നും എന്നിലേക്ക് പെയ്തിറങ്ങട്ടെ ....
നനവാര്‍ന്ന കുളിരണിയിക്കാന്‍,,,,,
മഴയില്‍ കുതിര്‍ന്ന്
നാം പങ്കുവെച്ച സ്നേഹത്തിന്‍റെ കുളിര്‌
ഓര്‍മ്മയിലുണ്ട്‌ ഇന്നും എന്‍ മനസില്‍ ....
നിന്‍റെ സ്നേഹത്തിന്‍റെ മുന്നില്‍ ,,,
മനസ്സിലുറഞ്ഞ മഞ്ഞുരുകുന്നുണ്ട്‌,,,,
എന്നും എന്നിലേക്ക് പെയ്തിറങ്ങട്ടെ
മടങ്ങിവരുമന്നു കാത്തിരിക്കുന്നു ,,,,,,
എന്നിരുന്നാലും നീ എന്ന മഴ എന്നില്‍ വിട്ടകലുമ്പോള്‍ എന്തെന്നില്ലാത്ത വേദന ,,,,
ഇതുവരേയും പറയാതൊളിച്ച സ്നേഹം ഉള്ളില്‍ നോവായ്‌
പിടയുന്നതും അറിയുന്നുണ്ട്‌.....
മാനത്തെ മഴവിലിനോട് മാനം പറഞ്ഞതുപോലെ
 ഞാനും പറയുന്നു എന്നെ വിട്ടകലെരുതെ എന്ന്‌ ,,,
എന്നില്‍ നീ എന്നും തോരാതെ പെയ്യണം ...
എന്ന്‌ ഞാന്‍ ആഗ്രഹിച്ചു  പോയി ..............

Wednesday, October 20, 2010

ഇത് ഒരു തുടര്‍ച്ച...

ഹൃദയത്തെക്കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു...ഇത് ഒരു തുടര്‍ച്ച....

പലരും അറിയുന്നതും എന്നാല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുമായ ഒന്നാണ് കുട്ടികളിലെ ഹൃദയ രോഗങ്ങള്‍..അതാവാം ഇന്ന് വിഷയം......

ആദ്യം നമുക്ക് സാധാരണ ഹൃദയത്തെ പരിചയപ്പെടാം..അപ്പോള്‍ അസാധാരണം അറിയാന്‍ എളുപ്പം....




ഇത് നമ്മുടെ ഹൃദയം...പ്രധാനമായി 4അറകളാണ് നമ്മുടെ ഹൃദയത്തിനുള്ളത്...അവയെ തിരിച്ചിരിക്കുന്നത് രണ്ടു  ഭിത്തികളും 4 വാല്‍വുകളും കൊണ്ടാണ്.മുകളിലെ രണ്ടു  അറകള്‍ ഏട്രിയം എന്നും താഴെ ഉള്ളവ വെണ്ട്രിക്കിള്‍ എന്നും അറിയപ്പെടുന്നു.
ഒരു കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ അതിന്റെ ഏട്രിയത്തിന്റെ ഭിത്തിയില്‍ ഒരു ദ്വാരം ഉണ്ടാകും..അവര്‍ ജനിച്ചു ആദ്യ കരച്ചിലിന്‍റെ ശക്തിയില്‍ അത് അടഞ്ഞു പോവും. എന്നാല്‍ ചില കുട്ടികളില്‍ ഇത് അടയാതെ  വരികയും മറ്റു ചിലരില്‍ അടയാന്‍ ഒരു വര്‍ഷം വരെ എടുക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍ :

കൂടുതല്‍ കുട്ടികളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല...എന്നാല്‍ ദ്വാരത്തിന്റെ വലിപ്പം കൂടുതലെങ്കില്‍ ശ്വാസം മുട്ടല്‍, വളര്‍ച്ച കുറവ്, ശരീരം നീല നിറമാവുക, കരയുമ്പോള്‍ കുട്ടി പെട്ടന്ന് തളര്‍ന്നു പോവുക മുതലായവ ഉണ്ടാകും.

രോഗം കണ്ടു പിടിക്കുവാനുള്ള പരിശോധന എക്കോ എന്ന രീതിയാണ്‌..ഇതിലൂടെ ഹൃദയത്തിന്‍റെ ഉള്ളറകള്‍ പുറത്തു കൂടി തന്നെ പരിശോധിക്കാവുന്നതാണ്.വേദന രഹിതമാണ് ഈ പരിശോധന.

ചികിത്സ :

80 %കുട്ടികളിലും 18 മാസത്തിനുള്ളില്‍ തന്നെ അടഞ്ഞു പോകും. മൂന്നു വയസ്സ് കഴിഞ്ഞാല്‍ തനിയെ അടയുകയില്ല.അപ്പോള്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരും.99 % ശസ്ത്രക്രിയയും വിജയകരമാണ്.നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ കുട്ടി സാധാരണ ഗതിയിലേക്ക് മടങ്ങി വരും.
പിന്നീട് വൈദ്യസഹായം കൃത്യമായി തേടുവാന്‍ ഓര്‍മിക്കുക.നിര്‍ദേശിച്ച മരുന്നുകള്‍ കൃത്യമായി കൊടുക്കുക.
മറ്റു കുട്ടികളെപ്പോലെ നിങ്ങളുടെ കുട്ടിയും കളിച്ചു നടക്കട്ടെ...അവനും നിയന്ത്രണങ്ങള്‍ ആവശ്യമില്ല...അവനും ഇപ്പോള്‍ സാധാരണ മനുഷ്യന്‍ തന്നെ..അവനെ അസാധാരണമായി കാണാതെ ഇരിക്കുക..അതും ഒരു നല്ല മരുന്ന് തന്നെ...

അസുഖങ്ങള്‍ ഇല്ലാത്ത നല്ലൊരു ജീവിതത്തിനു എന്‍റെ ആശംസകള്‍

എന്‍റെ ഒരു അനുഭവമോ...... എന്തോ?

രാത്രി വളരെ വൈകി കടന്നു വന്നു. എന്തോ ഇരുട്ടിനും ഒരു ഭയം പോലെ.കൃത്രിമമായ വിളക്കുമരങ്ങള്‍ നിന്നെ ഇവിടെ അന്യ ആക്കുന്നതിനാലാവും...പകല്‍ വെളിച്ചമേകിയ സൂര്യനും യാത്രയായി...ഞാന്‍ എന്റെ അക്ഷരങ്ങളിലൂടെയുള്ള യാത്ര ഇവിടെ തുടങ്ങട്ടെ.എന്റെ കൂട്ടിനായി ഈ കുളിരും നിലാവും ഉണ്ട്.

ഒരുപാട് ബഹളം വെച്ച് കലപില കൂട്ടി ഒഴുകുന്ന എന്റെ നാട്ടിലെ ആ പുഴയുടെ ഓര്‍മ്മ എന്നിലെത്തിക്കാനായി ഇവിടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒരു സ്വിമ്മിംഗ് പൂള്‍.....രാത്രി ഇവിടെ ആരും വരാറില്ല. പക്ഷികളുടെ നാദധാരയില്ല ..ഒറ്റക്കും കൂട്ടം കൂടിയും നീന്തി ഒഴുകുന്ന മത്സ്യങ്ങളും ഇല്ല....കണ്ണാടി പോലെ തിളങ്ങുന്ന കുറെ വെള്ളം....അതിന്റെ കരയിലേക്ക് ഞാന്‍ മെല്ലെ ഇറങ്ങി...കൂടെ എന്റെ സുഹൃത്തും.....നിശബ്ദതക്കു ഭംഗം വരുത്താന്‍ എന്നോണം അവളുടെ മൊബൈല്‍ അടിച്ചു..അകലെയല്ലാതെ എന്നാല്‍ അകലെയായി അവള്‍ ഇരുന്നു...ഞാനും എന്‍റെ സ്വപ്നങ്ങളും പതിവ് പോലെ തനിച്ചായി...പതുക്കെ ഞാന്‍ എന്‍റെ കാലുകള്‍ വെള്ളത്തിലേക്ക്‌ ഇറക്കി ഇരുന്നു....ഒരു നേര്‍ത്ത കുളിര്.....അതാണ് ഞാന്‍ മോഹിച്ചതും അനുഭവിക്കാന്‍ ആഗ്രഹിച്ചതും...എന്നാല്‍ എന്നെ തീര്‍ത്തും നിരാശപെടുത്തി കൃത്രിമതയുടെ ചൂടായിരുന്നു ഈ വെള്ളത്തിന്‌....ഇപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നു..എന്‍റെ ബാല്യകാലം ഞാന്‍ കളിച്ചും ചിരിച്ചും ഉല്ലസിച്ചു നീരാടിയ എന്‍റെ പുഴയെ.....ഞാനുമെന്‍ കൂട്ടരും നേരം പുലരാന്‍ കാത്തിരിക്കുമാരുന്നു നിന്നെ അറിയാന്‍....ഒടുവില്‍ അമ്മയുടെ ശകാരത്തിനു മുന്‍പില്‍ അല്പം നീരസത്തോടെ മടങ്ങി വരുന്ന കാലം....പിന്നീട് മുത്തശ്ശി മാവിന്‍റെ കൊമ്പിലെ മാമ്പഴത്തിനായുള്ള കടിപിടി....
എന്‍റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തിക്കൊണ്ട് ഒരു വിളി കേട്ടു....ഈ സ്വിമ്മിംഗ് പൂള്‍ അടക്കാന്‍ സമയമായി എന്ന്.....വീണ്ടും ഒരു തിരിച്ചു പോക്ക്....തീര്‍ത്തും തണുത്ത എന്‍റെ പുതിയ ജീവിതത്തിലേക്ക്.....ആ പഴയ ഓര്‍മയുടെ ചൂടും പേറി...

Tuesday, September 28, 2010

ഒരു കൊച്ചു കവിത

ജന്മഗേഹം വിട്ടകന്നോരീ പക്ഷിയാം
ഞാന്‍....വിരഹപന്ഥാവിലൂടെയീ യാത്ര
വാദ്യമേള ഘോഷങ്ങള്‍ ഇല്ലാത്ത
ശബ്ദനിബിടമല്ലാത്ത നിശബ്ദ വീഥിയില്‍
ഏകാകിയായി ഞാന്‍ അലയുമ്പോള്‍
നിശ്വാസം അല്ലാതെയൊന്നും എന്‍ കാതുകളില്‍ ഇല്ല
ഒരുപാടു കാതോര്‍ത്തിരുന്നു ഞാന്‍
അകലെയാ സഹ്യന്റെ മാറിലോഴുകി വരും
അരുവിയുടെ കളകളാരവം കേള്‍ക്കുവാനായി
കുളിരറിയാന്‍ ആയി...നിന്നെ പുണരുവാനായി
എന്നെ കാത്തിരിക്കുന്ന മാതൃ ഹൃദയത്തിന്റെ
തേങ്ങല്‍ അടക്കിയ മിഴികളിലെ നേര്‍ത്ത നനവും
മൌനനൊമ്പരങ്ങളും എന്നെ മാടി വിളിപ്പൂ
ഹരിതമാം എന്‍റെ നാട്ടിലേക്കെന്നെ
കാത്തിരിക്കുന്നൊരു കൊച്ചു വീട്ടിലേയ്ക്ക്
ബാല്യ കൌമാരങ്ങളില്‍ കൂട്ടുവന്നൊരു
കുരുവിക്കൂട്ടങ്ങളെ നഷ്ടപെടാതെയിരിക്കുവനായി
ഓടി നടന്നൊരാമൈതാനത്തിന്റെ
ഇളം നൊമ്പരം തൊട്ട് അറിയുവാനായി
ആ പഴയ വിദ്യാലയ അങ്കണത്തിലെ
മുത്തശ്ശി മാവിന്‍ കൊമ്പിലെ തേന്‍
മധുരമൊന്നു നുണയുവാന്‍
നെടുവീര്‍പ്പുകളോടെ ഞാന്‍ ഈ
മണല്‍ കാട്ടിലൂടെ ഉള്ള യാത്രയിലാണ്
ഇടക്കെപ്പോഴോ ഉച്ചസ്ഥായിയില്‍ ആയി
മായ്ച്ചു മറക്കുന്ന ധൂളികളുടെ പടലം
ഒന്ന് മങ്ങി തെളിഞ്ഞു ഉണരുമ്പോള്‍
അന്യമായ സൌഹൃദ വലയം
ഓര്‍ക്കുവാന്‍ ഓര്‍മ്മകള്‍ മാത്രമിനി
എന്റെ ബാല്യകൌമാരങ്ങളുടെ
നിശബ്ദ നൊമ്പരവും പേറി ഒരു യാത്ര
ജന്മഗേഹം വിട്ടൊരു യാത്ര
ഈ ഏകാന്ത വീഥിയിലൂടെ

Friday, September 24, 2010

ഹൃദയം നമ്മുടേത്‌

ഒരുപാടു ലോക കാര്യങ്ങള്‍ക്കിടയില്‍ നമുക്ക് നമ്മളെക്കുറിച്ച് അറിയുവാന്‍ ഒരു അവസരം ആകാം.ഇത് ഞാനുമായി ബന്ധം ഉള്ള മേഖല ആയതിനാല്‍ തുടക്കക്കാരി ഞാന്‍ തന്നെയാവാം.ഇതില്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നതും മനസ്സിലാകാത്തതുമായ കാര്യങ്ങള്‍ ഉണ്ടാകാം.നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്കെഴുതാം.എന്നെ വിമര്‍ശിക്കാം.. സംശയങ്ങള്‍ ആരായാം..ഒടുവില്‍ ഉപകാരപ്പെടുമെന്ന് തോന്നിയാല്‍ സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരിയും ......  

                                                      എന്‍റെ മേഖല എന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും ഒരു സംശയം ഉണ്ടായി എന്ന് തോന്നുന്നു. അതിനാല്‍ തന്നെ പറയട്ടെ..ആതുര സേവന വിഭാഗമായ ഹൃദയശസ്ത്രക്രിയയിലാണ് ഞാന്‍ ജോലി നോക്കുന്നത്.അതുകൊണ്ട് തന്നെ എന്‍റെ വിഷയവും അല്പം ഗൌരവം ഉള്ളതാണ്.ഹൃദയത്തെക്കുറിച്ച് തുടങ്ങുമ്പോഴേ അറിയുക...നിങ്ങളുടെ ഹൃദയത്തെ നിങ്ങളെപ്പോലെ ഞങ്ങളും സ്നേഹിക്കുന്നു. അതിനാല്‍ ആ ഹൃദയത്തെ നല്ലതായി സൂക്ഷിക്കുവാനുള്ള  ഒരുപാട് മാര്‍ഗങ്ങളില്‍ ഒന്ന് നിങ്ങള്‍ക്കായി....                  

                                                     ഒരുപാട് പേര്‍ മനസ്സോടെയും അല്ലാതെയും സ്നേഹിച്ച ചിരിച്ചു കൊണ്ട് കൊല്ലുന്ന ഒരു ആയുധമാണ് സിഗരറ്റ്...ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ പറ്റാത്തവര്‍.........ആരുടെയൊക്കെയോ സ്നേഹം നേടാനായി ഉപേക്ഷിച്ചവര്‍ ........മനസ്സിന്റെ ആശ്വാസം പുകയായി ഉയരുന്നത് കണ്ടു ആനന്ദം കൊള്ളുന്നവര്‍.....അങ്ങനെ പൊതുജനം പലവിധം.......പ്രിയ സ്നേഹിതാ നിങ്ങള്‍ക്കായി...ഈ സിഗരറ്റ് എന്ന മഹാന്‍ നിങ്ങളുടെ ഹൃദയത്തെ സ്നേഹിക്കുന്നത് എങ്ങനെയെന്നു ഞാന്‍ ചൂണ്ടിക്കാണിക്കാം....

  •        ഹൃദയ രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും സാധ്യത കൂടുതല്‍.
  •        നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ധമനികളില്‍ അടിഞ്ഞു കൂടുന്നു. അതിന്റെ ഭാഗമായി രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ഉയരുന്നു.ചുരുക്കത്തില്‍ രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ വ്യായാമം ചെയ്യാനുള്ള കഴിവ് നഷ്ടമാകുന്നു.അതുവഴി രക്തയോട്ടം കുറയുകയും രക്തം കട്ടപിടിക്കാന്‍ ഇടയാവുകയും ചെയ്യുന്നു.
  • പുകവലിക്കുകയും ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീയുടെ ഹൃദയം തകരാറില്‍ ആയിരിക്കും 
  • ശരീരത്തില്‍ നല്ല കൊളസ്ട്രോളിന്റെ അളവിനെ കുറക്കുന്നു.
  • ഹൃദയം പോലെ തന്നെ തലച്ചോറിനെയും ബാധിക്കാനുള്ള കഴിവ് ഈ മഹാനുണ്ട് 
  • നിങ്ങള്‍ വലിക്കുന്ന സിഗരറ്റ് കൊല്ലുന്ന നിങ്ങളുടെ ബന്ധുവിനെക്കുറിച്ച് നിങ്ങള്‍ അറിയുന്നുവോ? 


ഇപ്പോള്‍ ആഗ്രഹിക്കുന്നുവോ ഒഴിവാക്കാന്‍? 
ഞാന്‍ സഹായിക്കാം...നിങ്ങള്‍ക്ക് ചെയ്യാവുന്നത്..........
  • എന്തിനു വലിച്ചു? എങ്ങനെ ഒഴിവാക്കാമായിരുന്നു? എന്ന് എഴുതി വെക്കുക.ആ പേപ്പര്‍ സിഗരറ്റ് കൂടിന്റെ മുകളില്‍ സൂക്ഷിക്കുക 
  • തീപ്പെട്ടി,ലൈറ്റര്‍ മുതലായവ കൂടെ കരുതാതെ ഇരിക്കുക 
  • ഒരു പാക്കെറ്റ് തീരാതെ വേറെ വാങ്ങരുത്.
  • ദിവസവും വലിക്കുന്നതിന്റെ എണ്ണം കുറഞ്ഞില്ല എങ്കിലും കൂടാതെ നോക്കുക 
  • സിഗരറ്റ് പെട്ടന്ന് നിര്‍ത്തിയാല്‍   രണ്ടു മുതല്‍ അഞ്ചു മിനിട്ട് വരെ പിടിച്ചു നില്‍ക്കാന്‍ വളരെ പ്രയാസമാണ് .ആദ്യദിവസം നിനക്ക് നിന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെലും നീ തെറ്റുകാരന്‍ അല്ല.
  • ഈ അവസരങ്ങളില്‍ മിട്ടായിയോ ചൂയിന്ഗം തുടങ്ങിയവയോ ശീലിക്കാം 
  • ഭക്ഷണശേഷമുള്ള പുകവലി ഒഴിവാക്കാന്‍ ഒരു സൌഹൃദ സന്ദ൪ശനമൊ ചുറ്റിയടിക്കാലോ ആവാം.
  • കൂട്ടുകാരുടെ കളിയാക്കലില്‍ " ഞാന്‍ നിര്‍ത്തിയതുപോലെ നിര്‍ത്താനുള്ള ധൈര്യം നിനക്കുണ്ടോ?" എന്നൊരു മറുചോദ്യം ആവാം.
  • മൂന്നു വര്‍ഷം പുകവലിക്കാതെ ഇരിക്കുന്ന ആളിന്റെ ഹൃദയരോഗസാധ്യത ഒരിക്കലും വലിക്കാത്തവര്‍ക്ക് സമം.

                                          ഇത് ഒന്നും ചെയ്യാതെ വരുമ്പോള്‍ വളരെ ക്രൂരമെങ്കിലും നിങ്ങളുടെ നെഞ്ഞുപിളര്‍ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു.നിങ്ങളുടെ ഹൃദയം കൊടും തണുപ്പുള്ള ഐസ് ഉപയോഗിച്ച് ഞങ്ങള്‍ നിശ്ചലമാകുന്നു.ഇത് ഞങ്ങളുടെ ജോലി.രക്ഷിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.രക്ഷപെടുന്നവര്‍ ആണ്  അധികവും കണക്കുകള്‍ അനുസരിച്ച് മൂന്നു മുതല്‍ നാലു ശതമാനം വരെ മരിക്കുന്നു. എന്റെ അനുഭവം അതിലേറെ...മരണസാധ്യത എഴുപതു വയ്യസിനു മുകളില്‍ ,മറ്റു അസുഖമുള്ളവര്‍  അങ്ങനെ നീളുന്നു നിര.....ഇതെല്ലാം അറിഞ്ഞിട്ടും നിങ്ങള്‍ എന്തിനു വെറുതെ....................
        

Tuesday, September 21, 2010

ഇതെന്‍റെ കുഞ്ഞു ചങ്ങാതിക്ക്

ഇതെന്റെ സൌഹൃദത്തെക്കുറിച്ച്...........എന്‍റെ ജീവിതത്തെക്കുറിച്ച്.......നീയെന്ന സ്വപ്നത്തെക്കുറിച്ച്..........ഒരുപാടു ആലോചിച്ചു..ഉത്തരം കിട്ടാത്ത സമസ്യ...ഒരു ചോദ്യചിഹ്നം പോലെ നിന്‍റെ മുഖം വീണ്ടും എന്‍ മുന്‍പില്‍ കടന്നു വരുന്നു. ഒരിക്കല്‍ നീ എന്നോട് ചോദിച്ചു " നിന്‍റെ അക്ഷരങ്ങളില്‍ ഒരു അതിഥി ആവാന്‍ നീയെനിക്ക്  അനുവാദം നല്‍കാത്തത് എന്തെ?"എന്ന്..അന്ന് ഞാന്‍ ആദ്യമായ് നിന്നെക്കുറിച്ചു എഴുതി.എന്‍ ബാല്യകാല സ്വപ്നങ്ങളില്‍  എന്‍റെ പുസ്തകത്താളില്‍ ഒളിപ്പിച്ച  മയില്‍‌പ്പീലി പോലെയാണ് നിന്‍റെ സൗഹൃദം എന്ന്.പ്രായമേറി വരുംപോളെല്ലാം പുസ്തകങ്ങളില്‍ നിന്നും പുസ്തകങ്ങളിലേക്ക് ഉള്ള നിന്‍റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരുന്നു.ഇന്നലകളിലെന്നോ എന്‍റെ ഒരുപാടു സൌഹൃദങ്ങളില്‍ ഒരു അപൂര്‍വ സൌഹൃദമായി നീ...മെല്ലെ മെല്ലെ ആ അപരിചിതമായ മുഖത്തിന്റെ  ഉടമയെ ഞാന്‍ അറിയാതെ എന്‍റെ മനസ്സ് ഇഷ്ടപ്പെട്ടു...സംസാരത്തിന്റെ ദൈര്‍ഖ്യം കൂടി വന്നു....ഒപ്പം നിന്നോടുള്ള പരിഭവങ്ങളുടെയും...ഒരു പാട് നേരം വിഷയ ദാരിദ്ര്യമില്ലാതെ നിന്നോട് ഞാന്‍ സംസാരിക്കുമാരുന്നു...നാഴികകള്‍ വിനാഴികകള്‍ കടന്നു പോകുന്നത് എങ്ങനെ എന്ന് ഞാന്‍ അറിയാറില്ല.....ചിലപ്പോള്‍ വഴക്കിന്റെ ആഴം കൂടി നിന്നോട് ഞാന്‍ വാശിയോടു മിണ്ടാതെ ഇരിക്കുമ്പോള്‍ ....വളരെ ശക്തിയോടെ....വീണ്ടും ഓടിയടുക്കുമ്പോള്‍......എന്‍റെ മനസ്സ് വല്ലാത് തുടിക്കുമായിരുന്നു....ഒരുപാടു ആലോചിച്ചു ആ ചോദ്യം വീണ്ടും ഒരാവര്‍ത്തി  എന്‍റെ മനസ്സില്‍ എത്തി..." നീ എനിക്ക് ആരാണ്?" ഓര്‍ക്കുമ്പോള്‍ നോവുന്ന സുഖമുള്ള കണ്ണുനീര്‍തുള്ളിയോ?........അതോ വിരസമാം എന്നെ സന്തോഷത്തിലെത്തിക്കുന്ന ഒരു കുഞ്ഞു തമാശയോ?.....പിന്നെയും എന്തൊക്കെയോ........    

Thursday, September 16, 2010

സ്വപ്നം വില്‍ക്കുന്നവര്‍

കുത്തനെയുള്ള പടവുകള്‍ കയറുകയാണ് ഞാന്‍... ആകെ തളരുന്നു....എന്റെ കണ്ണുകളില്‍ ഇരുട്ട് കയറും പോലെ...തല കറങ്ങുന്നു...അല്പമൊന്നു നിന്ന് വീണ്ടും യാത്ര തുടര്‍ന്നു..ഇതെന്താണ് തീരാത്തത് എന്ന് വിചാരിച്ചു ഞാന്‍ ആവേശത്തോട്‌ വീണ്ടും കയറി..ഹാവൂ..തീര്‍ന്നു....ഒരു വാതില്‍ കണ്ടു ...വളരെ പഴയ രീതിയില്‍ പണി കഴിപ്പിച്ച ഉറപ്പുള്ളത് എന്ന് തോന്നിക്കുന്ന ഒരു വാതില്‍....ഓടി കയറുകയായിരുന്നു ഞാന്‍ ...ഓരോ പടവുകളും..അവസാനം കിതപ്പോടെ ഒരു തളര്‍ച്ചയോടെ..‍ ആ വാതിലിനു മുന്‍പില്‍ നിന്ന്..ശക്തിയോടെ വളരെ ശക്തിയോടെ ആ വാതില്‍ തള്ളി തുറന്നു. അയ്യോ എന്റെ മുന്‍പില്‍ അതാ ഒരു വലിയ കുഴി ....മുന്‍പോട്ടു നീങ്ങുവാന്‍ ഒരു വഴിയും ഇല്ല... പിന്നിലേക്ക്‌ ഞാന്‍ തിരിഞ്ഞു നോക്കി ..ഞാന്‍ കയറി എത്തിയ പടവുകള്‍ കാണുന്നില്ല..എന്റെ കാലുകള്‍ വിറക്കുന്നു...കാഴ്ച മങ്ങി...ഞാന്‍ താഴേക്ക്‌ വീണു... " അമ്മേ" ഞാന്‍ നിലവിളിച്ചുവോ? അമ്മ എന്റെ അമ്മ....ഞാന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി... ഞാന്‍ എവിടെയാണ്? ...."ഡാ മോനേ ചായ കുടിക്കു.." അമ്മയാണ് ഞാന്‍ വീണ്ടും അമ്മയെ തുറിച്ചു നോക്കി...."എന്താടാ ഇങ്ങനെ നോക്കുന്നത്? ഉച്ചയുറക്കം എത്ര നേരമായി? ദെ ചായ കുടിക്ക്‌..." പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് അമ്മ പോയി.ഞാന്‍ എന്റെ കണ്ണ് വീണ്ടും ചിമ്മി തുറന്നു കൊണ്ട് ചായ കപ്പ് എടുത്തു.സമയം നോക്കി..നാലു മണിയായി..വെറുതെ ഒരു മാസിക എടുത്തു മറിച്ചു നോക്കിയിരുന്നു...സമയം കടന്നു പോയിക്കൊണ്ടിരുന്നു അവധി ദിവസത്തെ എന്തോ ഒരു അനിഷ്ടത്തോടെ തള്ളി നീക്കുകയായിരുന്നു ..

അമ്മയുടെ ഉറക്കെയുള്ള ശകാരം കേട്ടാണ് ഞാന്‍ അടുക്കളയിലേക്കു ചെന്നത്. "എന്താ അമ്മെ?"ഞാന്‍ ചോദിച്ചു." ഹോ ഇതുങ്ങളെ കൊണ്ട് മടുത്തു മോനേ എവിടുന്നോ വന്നതാ ആ പറമ്പ് മുഴുവനും വൃത്തികേടാക്കി.ഇപ്പോള്‍ ദെ ഭക്ഷണം വേണം പോലും." അമ്മ പറഞ്ഞു. " ഭായ് സാബ്‌ കുച്ച് ഖാന ദെ ദീജിയേ..മേരാ ബേട്ട ഫൂക്ക ബൈട്ട ഹേ...മേരെ ലിയെ നഹി മേരി ബേട്ട കെ ലിയെ ...." അവര്‍ വീണ്ടും പറയുകയാണ് ....സ്വയം ഭക്ഷിക്കാതെ കുഞ്ഞിനു വേണ്ടി കരയുന്നു പാവം ആ അമ്മ.....ഞാന്‍ ഒന്നും മിണ്ടിയില്ല..എന്റെ അമ്മ എന്തൊക്കെയോ പിറ് പിറുത്തു കൊണ്ട് കുറച്ചു ഭക്ഷണം നല്‍കി ..അവര്‍ അതും കൊണ്ട് ഓടുകയായിരുന്നു.നേരം ഇരുട്ടി വന്നപ്പോള്‍ ആ കുഞ്ഞിന്റെ കരച്ചില്‍ എന്റെ കാതുകളില്‍ എത്തി.അതിനു പിന്നാലെ ഒരു മനോഹര ഗാനത്തിന്റെ ഈരടിയും..... കുഞ്ഞിനെ താരാട്ടുപാടി ഉറക്കാന്‍ ശ്രമിക്കുകയാണ് ആ അമ്മ..ഞാന്‍ കണ്ണ് എടുക്കാതെ നോക്കി നിന്നു.പതുക്കെ പതുക്കെ ആ കരച്ചില്‍ നേര്‍ത്തു നേര്‍ത്തു ഇല്ലാതെയായി.ആ അമ്മയുടെ താരാട്ട് കുറച്ചു നേരം കൂടി അന്ടരീക്ഷത്തില്‍ നിറഞ്ഞു നിന്നു. ഭക്ഷണത്തിന് ശേഷം എന്റെ മിഴികള്‍ എന്തോ അവിടേക്ക് എത്തി.എല്ലാവരും ഉറക്കമായി എന്ന് തോന്നുന്നു.ഇടയ്ക്കു ആരുടെയോ ഒരു വലിയ ചുമ കേട്ടു.മനസ്സില്‍ ആ താരാട്ടു ഒന്ന് മൂളുവാന്‍ ശ്രമിച്ചു ഞാനും എന്റെ കിടക്കയിലേക്ക് ചാഞ്ഞു.
നേരം പുലര്‍ന്നു." മോനേ എഴുന്നേല്‍ക്ക്" അമ്മയാണ്.അമ്മ പതിവുപോലെ രാവിലെ കുളി കഴിഞ്ഞു നെറ്റിയില്‍ ഒരു ചന്ദന കുറിയുമായി വന്നു വിളിച്ചു ഉണ൪തിയതാണ്.ഞാന്‍ മെല്ലെ എഴുന്നേറ്റു. ഇന്നലെയുടെ ബാക്കി എന്നോണം എന്റെ മനസ്സ് ജനാലയിലൂടെ അകലേക്ക്‌ നോക്കി.അവിടെ ആ മാര്‍വ്വാടികള്‍ എവിടെയോ പോകുവാനായി തിരക്ക് കൂട്ടുന്നു."എവിടെക്കാവും ഇവര്‍ ഇത്ര രാവിലെ?" ഞാന് ‍ആലോചിച്ചു . എന്റെ തിരക്കുകളിലേക്ക് യാത്ര ആകാന്‍ എനിക്കും നേരമാകുന്നു കുളിക്കുവാനായി ഞാന്‍ മെല്ലെ എഴുന്നേറ്റു.
വണ്ടി എടുത്തു ഞാന് ‍വന്നപ്പോളേക്കും അമ്മ എത്തി. " മോനേ ദാ ചോറ്. സൂക്ഷിച്ചു പോണെടാ" അമ്മ പറഞ്ഞു. പതിവ് പോലെ നെറ്റിയില്‍ ഉമ്മ തന്നു അമ്മ യാത്ര അയക്കുമ്പോള്‍ എന്റെ മനസില്‍ എന്തോ തലേ ദിവസം തന്റെ കുഞ്ഞിനെ ഉമ്മ കൊടുത്തു ഉറക്കിയ ആ മാര്‍വ്വാടി അമ്മ ആയിരുന്നു. അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോളും എന്റെ കണ്ണുകള്‍ അവിടെയാകെ ഒന്ന് പരതി.

ഒരുപാടു തിരക്ക് പിടിച്ച ഈ യാത്ര..അത് എന്നെ ഭ്രാന്ത് പിടിപ്പിക്കുകയാണ്‌.എല്ലാ ദിവസത്തെയും പോലെ ഇന്നും ഇതാ ട്രാഫിക് ബ്ലോക്ക്.വണ്ടികളുടെ ഒരു നീണ്ട നിര.എവിടെ നിന്നോ എന്നെ തേടി ഒരു ഗാനത്തിന്റെ ഈരടികള്‍ എത്തി.ഞാന്‍ കേട്ട് മറന്ന ഒരു ശബ്ദം പോലെ.ആ ഗാനത്തിന്റെ ഉറവിടം എന്റെ കണ്ണുകള്‍ തേടി.അതാ...അവിടെ..ആ മാര്‍വ്വാടി സ്ത്രീ പാട്ട് പാടുന്നു.വേറെ ഒരു ചെറിയ പെണ്‍കുട്ടി നൃത്തം വെയ്ക്കുകയാണ്. ആ സ്ത്രീ അവരുടെ കുഞ്ഞിനെ മാറോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. " അവര് ‍ആ മകനെ എത്ര സ്നേഹിക്കുന്നുണ്ടാവും? എന്നെ വളര്‍ത്തി വലുതാക്കുവാന്‍ എന്റെ അമ്മ എത്ര കഷ്ടപ്പെട്ടു? അമ്മയുടെ സ്വപ്നമായിരുന്നു എനിക്ക് ഒരു നല്ല ജോലി കിട്ടണമെന്ന്.അതുപോലെ ഇവര്‍ക്കും കാണില്ലേ ഒരുപാടു സ്വപ്‌നങ്ങള്‍? അവര്‍ അവരുടെ സ്വപ്‌നങ്ങള്‍ മാറ്റി വെച്ച് ജീവിക്കുകയാണ് ആ മകന് വേണ്ടി".ഞാന്‍ ആലോചിച്ചു....നി൪ത്താതെ ഉള്ള ഹോണടി ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി. മനസ്സില്ലാ മനസ്സോടെ ഞാന്‍ എന്റെ വണ്ടി മുന്നോട്ടു നീക്കി.എന്റെ കണ്ണുകളെ അവരില്‍ നിന്നും വളരെ വിഷമത്തോടെയാണ് ഞാന്‍ പറിച്ചു മാറ്റിയത്.

ഓഫീസിലെ സ്ഥിരമായ തിരക്കുകള്‍ക്കിടയിലും ഞാന്‍ ആ ഗാനം ഒന്ന് ഓര്‍ത്തു എടുക്കുവാന്‍ ശ്രമിച്ചു.കഴിയില്ല എങ്കില്‍ കൂടി.
എത്രയും വേഗം ഓടി എത്താന്‍ എന്റെ മനസ്സ് കൊതിച്ചു.വീണ്ടും വീണ്ടും ആ ഗാനം കേള്‍ക്കാന്‍.വീട്ടിലെത്തിയതും എന്റെ മിഴികള്‍ ആ പഴയ തുണികള്‍ കൊണ്ടുണ്ടാക്കിയ കൂടാരത്തിലേക്കു ചെന്ന്.അവിടെ ആരെയും കണ്ടില്ല ഞാന്‍." ഇവരെന്താ വൈകിയോ?" ഞാന്‍ ഓര്‍ത്തു." നീയെത്തിയോ? ഇന്നെന്താ നേരത്തെ ആണല്ലോ?" അമ്മ വന്നു ബാഗ് എടുത്തു.ഞാന്‍ അകത്തേക്ക് കയറുമ്പോള്‍ അമ്മയോട് ചോദിച്ചു." അമ്മെ ആ മാര്‍വ്വാടികള്‍ പോയോ? അവിടെ കാണുന്നില്ലാലോ? " " ആ...ഇന്ന് പകല്‍ അവരില്‍ ആരൊക്കെയോ വന്നു കുറെ സാധനങ്ങള്‍ എല്ലാം പെറുക്കിയെടുത്തു ഓടുന്നത് കണ്ടു.പോയെങ്കില്‍ ഭാഗ്യം.ഉള്ള സ്ഥലം വൃത്തിയായി കിടക്കുമല്ലോ?" അമ്മ പറഞ്ഞു.എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.ഉറങ്ങാന്‍ കിടക്കുമ്പോളും ഞാന്‍ അവരെ കുറിച്ച് ആലോചിച്ചു.

"നേരം പുലര്‍ന്നു. എഴുന്നെല്‍ക്കെടാ.." അമ്മയാണ്.ഞാന്‍ മെല്ലെ എഴുന്നേറ്റു. ചായക്കപ്പുമായി പൂമുഖത്ത്‌ എത്തി. അവിടെ പതിവ് പോലെ പത്രം വന്നു കിടക്കുന്നു.അതും എടുത്തു ഞാന്‍ കോസടിയില്‍ ചാരി ഇരുന്നു.ഒന്ന് നടു നിവ൪ത്തു ഒരു കാവില്‍ ചായയും കുടിച്ചു വാര്‍ത്തകളിലൂടെഒരു സഞ്ചാരം നടത്തി.പെട്ടന്ന് എന്റെ കണ്ണുകള്‍ ഒരു വാര്‍ത്തയില്‍ ഉടക്കി.എനിക്ക് വിശ്വസിക്കാനായില്ല...ദൈവമേ എന്താണിത്? അതില്‍ കണ്ട വാ൪ത്ത .....ഞാന്‍ ഞെട്ടി പോയി......."മാര്‍വ്വാടി അമ്മയും കുഞ്ഞും വാഹന അപകടത്തില്‍ മരിച്ചു.പാട്ടുപാടിയും നൃത്തം ചെയ്തും ജീവിച്ച ഇവര്‍ പൈസ വാങ്ങുവാനായി ഒരു വണ്ടിയുടെ മുന്‍പില്‍....." ബാക്കി വായിക്കുവാന്‍ എനിക്ക് ആയില്ല....അമ്മ ആരോടോ ഉറക്കെ സംസാരിക്കുന്നു.." ആ കൂടരമെല്ലാം പൊളിച്ചു കളഞ്ഞേക്ക്.ഇനി വന്നാലും ഇതിന്റെ അകത്തു കയറ്റണ്ട.അത്ര വൃത്തികേടാക്കി......ഛെ......" അമ്മ പറയുകയാണ്.എനിക്ക് ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.എന്റെ ചെവിയില്‍ ആ ഗാനം ആയിരുന്നു.കണ്ണുകളില്‍ കുഞ്ഞിനെ ഉമ്മ വെച്ച് ഉറക്കുന്ന ആ മാര്‍വ്വാടി അമ്മയായിരുന്നു.....വീണ്ടും ഞാന്‍ നനഞ്ഞ കണ്ണുകളോടെ ആ പത്രത്തിലെ തലക്കെട്ട്‌ വായിച്ചു....

" സ്വപ്നം വില്‍ക്കുന്നവര്‍ സ്വപ്ന ലോകത്തിലേക്ക്‌ മടങ്ങി."

ഒരു സഹോദരന്റെ ഓര്‍മ്മക്കായി

Sunday, September 5, 2010

  1. എന്റെ സ്വപ്നങ്ങളുടെ കൂട്ടുകാരി

ഒരു കൊച്ചു മഴവില്ല്

ഒരുപാടു കലപില ബഹളങ്ങള് കേട്ടാണ് ഞാന് ഉറക്കമുണര്ന്നത്...എല്ലാവരും തിടുക്കപെട്ട് ജോലികള് തീര്ക്കുന്നു....എന്താണ് സംഭവിക്കുന്നത് എന്നറിയാ൯ ഞാ൯ ജെനിയുടെ അടുത്തെത്തി.അവള് പറഞ്ഞു " ഇന്ന് ഒരുപാടു പേര് നമ്മളെ കാണാ൯ വരുന്നുണ്ട്" എന്ത് വികാരമാണ് എന്നില് ഉണ്ടായതെന്ന് എനിക്ക് അറിയില്ല...കഴിഞ്ഞ തവണ ആ പുതിയ ഉടുപ്പ് [പുതിയതെന്നു ഞാന് പറയുമെങ്കിലും കഴുകി മടക്കി വെച്ച വളരെ പഴയ ഒരു ഉടുപ്പാണ് അത് ] അതുമിട്ട് നാണത്തോടെ നിന്ന എന്നെ ഒന്ന് നോക്കി അടുത്ത് നിന്ന അന്നയെ കൂട്ടിക്കൊണ്ടുപോയവരെ എനിക്ക് അറിയാം.എനിക്കും അന്നക്കും ഒരേ നിറവും പൊക്കവും ആണ്....അവരുടെ കണ്ണില് മാത്രം എന്നെ ഇഷ്ടമായില്ല... മുടന്തുള്ള കുട്ടിയാണു ഞാനെന്ന്.......ദൈവത്തെ നിന്ദിക്കരുത് എന്ന് അച്ഛനും ട്രീസ സിസ്റ്ററും പറയാറുള്ളത് കൊണ്ട് മാത്രം ഞാ൯ ദേഷ്യം ഉള്ളില് അടക്കി..ഇന്നും ഒരുങ്ങി ചമഞ്ഞു നില്ക്കണം അത്രേ?..അവസാനം വരുന്നവര്ക്കെല്ലാം സൌന്ദര്യവും ആരോഗ്യവുമുള്ള കുട്ടികളെ മതി. ഞങ്ങള് എന്താ മനുഷ്യര് അല്ലെ? ഒരുപാടു ഓ൪മകള് മനസ്സില് വരുന്നു...ഇന്ന് എനിക്ക് ജോലി തറ തുടക്കലാണ്..കൂട്ടിനു ജോയലുമുണ്ട്.അവ൯ ഓടി നടന്നു തുടച്ചു എന്ന് വരുത്തി രക്ഷപെടും.സിസ്റ്റ൪ വരുമ്പോള് പഴി മുഴുവന് എനിക്കായിരിക്കും.ആരോടൊക്കെയോ ഉള്ള വാശിയില് ഞാ൯ തറ ആഞ്ഞു തുടച്ചു.അതാ സിസ്റ്റ൪ വിളിക്കുന്നു.”നീയവിടെ എന്ത് എടുക്കുവാ? ഒന്ന് വേഗം വാ..നിനക്ക് മാത്രമെന്താ താലപ്പൊലി വേണോ?” പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് സിസ്റ്റ൪ പോയി.ഞാ൯ ദേഷ്യത്തോടെ എഴുന്നേറ്റു കയ്യും മുഖവും കഴുകി. എനിക്ക് വച്ചിരുന്ന ഉടുപ്പ് എടുത്തിട്ടു.നിരയായി നില്ക്കുന്ന ഓരോ മുഖങ്ങളിലും പ്രതീക്ഷയുടെ നാമ്പുകള്...ഒരിക്കല് ചേടത്തിയുടെ കൂടെ വെളിയില് പോയപ്പോള് അടുക്കി വെച്ച മീനുകളെ കണ്ടത് ഓ൪ത്തു പോയി ഞാ൯..." അതാ അവര് എത്തി. അനുസരണയോടെ എല്ലാരും നില്ക്കണം" അച്ഛന് പറഞ്ഞു.ഞാ൯ മാത്രം ഒട്ടും തെളിച്ചമില്ലാത്ത മുഖത്തോടെ നിന്നു. അവര് വന്നു. എല്ലാവരെയും കണ്ടു. ഞാ൯ മുഖത്തേക്ക് പോലും നോക്കിയില്ല.പെട്ടന്ന് എന്റെ തോളില് ഒരു കൈ പതിഞ്ഞു. ഞാ൯ ഞെട്ടി മുഖത്തേക്ക് നോക്കി. നല്ല ഒരു പുഞ്ചിരിയോടെ ഒരു സ്ത്രീ. അവര് ചോദിച്ചു." മോളുടെ പേര് എന്താ?" എനിക്ക് മിണ്ടാന് കഴിഞ്ഞില്ല. എന്റെ കണ്ണുകള് നിറഞ്ഞു ഒഴുകി.ഇത്രയും വ൪ഷങ്ങള്ക്കു ശേഷം ഒരാള്...എന്നോട്..ശബ്ദം എന്റെ തൊണ്ടയില് കുടുങ്ങി.എനിക്ക് ശ്വാസം മുട്ടുന്നതായി തോന്നി..." പാവം " ആ സ്ത്രീ പറഞ്ഞു.എന്റെ താടിയില് പിടിച്ചു.കവിളില് തലോടി.എനിക്ക് അപ്പോള് പള്ളിയിലെ മാതാവിന്റെ രൂപമാണ് ഓ൪മ വന്നത്. മാതാവ് തന്നെ ആണോ ഇത്? ബാക്കി എല്ലാവരും പോയപ്പോളും ഞാ൯ ഒളിഞ്ഞു ഇരുന്നു ആ മാതാവിനെ നോക്കി...ജെനി പറഞ്ഞു.." ഒക്കെ നിന്റെ ഭാഗ്യമാ മോളെ..അവരുടെ വേഷവും അവര് വന്ന കാറും ഒക്കെ കണ്ടോ നീ? നാളെ മുതല് നീ ആ കാറില്..ഹോ..എനിക്ക് വയ്യ..ഇവിടെ ഇനിയും വരുമോ നീ? ഞങ്ങളെയൊക്കെ മറക്കുമൊ നീ?" ഞാ൯ എന്റെ മനസ്സില് ആ സ്വപ്നകൊട്ടാരം പണി തീ൪ത്തു.. വേഗം ഞാ൯ എന്റെ ജോലികള് തീര്ത്തു പള്ളിയിലേക്ക് പോയി...മാതാവിന്റെ രൂപത്തില് നോക്കി ഞാ൯ കുറെ നേരം നിന്നു.. കാലു വയ്യാത്ത കുട്ടി എന്ന പേര്….. അതെനിക്ക് എത്ര സങ്കടമായിരുന്നു ഇത് വരെ?..ഉറങ്ങാ൯ കിടന്നപ്പോള് എന്റെ മനസ്സില് ആ മാതാവ് ആയിരുന്നു...


"എന്ത് ഉറക്കമാടീ ഇത്?" ഞാ൯ ഞെട്ടി ഉണ൪ന്നു. സിസ്റ്റ൪ ട്രീസയാണ്." നിനക്ക് അറിയില്ലേ ഒരാള് പോയാല് ബാക്കിയുള്ളവരാണ് ആ മുറി വൃത്തി ആക്കേണ്ടത് എന്ന്? " അതിനു ആരാണ് സിസ്റ്റ൪ പോയത്? " ഞാന് പേടിച്ചു പേടിച്ചു ചോദിച്ചു." അത് കൊള്ളാം നീ ഒന്നും അറിഞ്ഞില്ലേ? നമ്മുടെ ജെനിയെ ഇന്നലെ വന്നവര് കൊണ്ട് പോയി...ആ പെണ്ണിന്റെ ഒരു ഭാഗ്യം.." സിസ്റ്റ൪ പിന്നെയും എന്തൊക്കെയോ പറഞ്ഞു പക്ഷെ ഞാ൯ ഒന്നും കേട്ടില്ല...തിരിച്ചറിയുകയായിരുന്നു ഞാ൯....സഹതാപവും സ്നേഹവും തമ്മിലുള്ള വ്യത്യാസം..അച്ഛ൯ പറഞ്ഞ സഹതാപകഥയുടെ ബഹി൪സ്ഫുരണം ആയിരുന്നു അവരുടെ സ്നേഹപ്രകടനം…..ഞാ൯ തലേദിവസം ഇട്ട ആ ഉടുപ്പ് വീണ്ടും എടുത്തു.വെറുതെ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. അവിടെ അതാ ജെനി.അവള് കാറിലേക്ക് കയറുന്നു. എന്റെ കാഴ്ച്ചയെ മറച്ചു 2 തുള്ളി കണ്ണുനീര് കവിളിലൂടെ ഒഴുകി. ഞാ൯ അത് എന്റെ പുതിയ ഉടുപ്പ് കൊണ്ട് അമ൪ത്തി തുടച്ചു...വീണ്ടും കാത്തിരുന്നു ഒരു പുതിയ അതിഥിക്കായി....

Monday, August 30, 2010

എന്റെ ജീവിതത്തിലേക്ക് ഞാന്‍ അറിയാതെ കടന്നു വന്നൊരു സൌരഭ്യം ആണ് നീ.ബാല്യകാല സ്വപ്നങ്ങളില്‍ എനിക്ക് കൈവന്ന അസുലഭ ഭാഗ്യങ്ങളില്‍ പോലും കടന്നു വരാത്ത നീ....
എന്റെ ബാല്യത്തില്‍ നീ വന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ നിന്നെ അറിയാതെ പോയേനെ......യൌവനത്തില്‍ എങ്കില്‍ അതിനു കിട്ടുന്ന പരിവേഷവും മറ്റൊന്ന് ആയേനെ.....
ഇന്ന് നീ എന്റെ സ്വപ്നവും സ്നേഹവും എല്ലാം ആണ്.....പങ്കു വെക്കലിനെ ഇഷ്ടപെടാത്ത നിന്റെ മനസ്സിനെ.......നിനക്കു എന്നൊടുള്ള....നിന്നെ എന്റ്റെതാക്കി മാറ്റുന്ന രക്തബന്ധത്തിനുമപ്പുറമുള്ള ആ സ്നേഹ0.........

ഒരു ശലഭം

നീ എന്നെ മറക്കുക....എന്നിലെ എന്നെ ഞാന്‍ അല്ലാതെയാക്കി തീര്‍ക്കുന്ന വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിനക്ക് എന്നെ മറക്കാം...ഈ സ്വപ്നഭൂമിയില്‍ ഇനി ഞാന്‍ ഉണ്ടാവില്ല...വളരെ വാചാലമായിരുന്ന എന്റെ ഈ മൌനം നിന്നെ ശല്യപെടുത്താതിരിക്കുവാനായി ഞാന്‍ എന്നിലേക്ക്‌ ഒതുങ്ങട്ടെ..ഒരു വര്‍ണലോകത്തിലെ പൂമ്പാറ്റയായി പാറി പറന്നു നടക്കുമ്പോള്‍ ഞാന്‍ എന്റെ ചിറകിന്റെ ശക്തി ഓര്‍ക്കണമായിരുന്നു.എന്റെ ആയുസ്സിന്റെ നീളവും...ആരോടും ഞാന്‍ മത്സരിക്കരുതായിരുന്നു...ആരെയും സ്നേഹിക്കയും..ഒടുവില്‍ ഞാന്‍ തോറ്റു...എന്റെ വര്‍ണ ചിറകുകള്‍ കൊഴിഞ്ഞു.ഇന്ന് ഞാന്‍ വെറും ഒരു പുഴു മാത്രമായി.....ഈ വീതി കൂടിയ വഴിയുടെ അരികില്‍ വീണു കിടന്ന എന്റെ അരികിലൂടെ ഒരുപാടു പേര്‍ കടന്നു പോയി.....എന്റെ പിടച്ചില്‍ കണ്ടു ചിരിച്ചവര്‍ ആയിരുന്നു അതില്‍ അധികവും..പിന്നെ ആ കൂട്ടത്തിലാരോ വളരെ ബലമായ്‌ എന്റെ ബാക്കി വന്ന ചിറകിനെ പറിച്ചു മാറ്റി....എന്നിലെ ബാക്കി വന്ന വര്‍ണവും എനിക്ക് നഷ്ടമായി....ബാക്കി വന്ന ജീവനുമായി ഞാന്‍ ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നു...ആരും എന്നെ ശ്രദ്ധിക്കുന്നില്ല കാരണം ഞാന്‍ ഇപ്പോള്‍ വെറും ഒരു പുഴു അല്ലെ? ആര്‍ക്കും ഒരു സന്തോഷം പകരുവാന്‍ എനിക്ക് ആവില്ലല്ലോ?  അവസാനം എപ്പോളെങ്കിലും ഒരു പിടച്ചിലോടെ ഈ ജീവനും അസ്തമിക്കും...ഇപ്പോള്‍ അല്ലെങ്കില്‍ എന്നെങ്കിലും....അത് വരെ എന്റെയീ പ്രാണ വേദന അതെന്റെ സിരകളെ വലിച്ചു മുറുക്കട്ടെ .....കാരണം ഇത് ഞാന്‍ എനിക്ക് നല്‍കിയ ശിക്ഷയാണ്......നിന്നെ അറിയാത്ത എനിക്ക് നല്‍കിയ ശിക്ഷ.........

Wednesday, July 21, 2010

നിനക്കായ്‌ ........

കാലം നമ്മെ ഓരോ ദിവസവും തോല്‍പ്പിച്ചു കടന്നു കളയുകയാണ്.....ഇന്ന് നേടിയെന്നു കരുതുന്നതൊന്നും നാളെ എന്‍ കൈകളിലില്ല ....അത് പിന്നീട് കാലത്തിന്റെ പുസ്തകത്തില്‍ മറവി എന്ന അക്ഷരങ്ങളാല്‍ കോറിയിടപ്പെടുന്നു ....നീയുമൊരു നാളില്‍ മായും.....മറയും.....എങ്കിലും ഓര്‍ക്കുവാന്‍ ഇഷ്ടപെടുന്ന  നല്ലൊരു ഓര്‍മയാണ് നീ
ഇന്നലകളില്‍ എന്നോ പെട്ടന്ന് വളരെ പെട്ടന്ന് എന്നിലേക്ക്‌ കടന്നു വന്നു നീ....അത് പിന്നെ പതുക്കെ പതുക്കെ എന്റെ സിരകളില്‍ പടര്‍ന്നു ഞാന്‍ അറിയാതെ എന്നെ ഒരു  ഭ്രാന്തിയാക്കി ..പടര്‍ന്നു കയറിയ ചെടിയെ  പറിച്ചു മാറ്റാനാവാത്ത വൃക്ഷത്തിന്റെ വേദന അത് ചിലപ്പോളൊക്കെ നീയും ഞാനും അറിഞ്ഞു.. അപ്രതീക്ഷിതമായി എന്നെ ഒറ്റയ്ക്ക് ആക്കി ഇരുട്ടിലേക്കന്നപോലെ ഒരിക്കല്‍ നീ മറഞ്ഞു ...താങ്ങാവുന്നതിലും അപ്പുറമായിരുന്നു എനിക്ക് അത് ..ഒരു പക്ഷെ എന്റെ മനസിന്‌ ഏറ്റ ഏറ്റവും കടുത്ത മുറിവുകളില്‍ ഒന്ന് ... എന്റെ ജീവിതം പോലെ കുറെ നൊമ്പരങ്ങള്‍ ചേര്‍ത്ത കഥകള്‍ ...കവിതകള്‍ ...രാത്രി പകലാക്കി ഞാന്‍ കുറെ ആലോചിച്ചു ..എന്റെ ഭ്രാന്തിനെക്കുറിച്ച്..നീയെന്ന സ്വപ്നത്തെ ക്കുറിച്ച് ...പിന്നീട് ഞാന്‍ ഒന്ന് ഉറങ്ങിയുണര്‍ന്നു ...ഒരു പേക്കിനാവ് കണ്ടു ഞെട്ടിയുണര്‍ന്ന കുട്ടിയുടെ ഭാവത്തോടെ ...എനിക്ക് ചിരിക്കുവാനായില്ല ..കണ്ണാടിയുടെ മുന്‍പില്‍ ഞാന്‍ ഒരുപാടു അഭിനയിച്ചു ....ചിലപ്പോളൊക്കെ നിന്റെ മുന്‍പിലും ....അവസാനം ഞാന്‍ ശീലിച്ചു ...എന്നെ ഞാന്‍ ആക്കുവാന്‍ ...നിന്റെ സ്വാതന്ത്ര്യങ്ങള്‍ക്കു തടസ്സമാവാതിരിക്കുവാന്‍ ...ഇന്ന് ഞാന്‍ ചിരിക്കാം ...എന്നെ ആവശ്യമുള്ള നിനക്ക് വേണ്ടി എന്റെ കണ്ണ് നിറഞ്ഞാല്‍ പൊട്ടിക്കരയുന്ന നിനക്ക് വേണ്ടി ...കാരണം ഒരിക്കലും ഒരു പുനര്‍ജന്മത്തില്‍ വിശ്വസിക്കാതിരുന്ന ഞാനും ഇന്ന് അതില്‍ വിശ്വസിക്കുന്നു ....നിന്നോടുള്ള എന്റെ സ്നേഹം മരിക്കാതെ ഇരിക്കാനായ്...

Tuesday, July 20, 2010

ENTE NADINTE ORORMA

oru uthsavakalathinu sesham..........

Saturday, July 17, 2010

ദുഃഖം

നിശബ്ദതയുടെ കൂട്ടുകാരിയാണ്‌ ‌  ഞാനിപ്പോള്‍..ഒരിക്കല്‍ എന്നെ ഭ്രാന്തു പിടിപ്പിച്ചിരുന്ന നിന്നെ ഞാന്‍ ഇപ്പോള്‍ ഒരുപാടു ഇഷ്ടപെടുന്നു... നീയാണ് എനിക്ക് അക്ഷരങ്ങളെ സമ്മാനിച്ചത്‌...നിര്‍ത്താനാവാത്ത വാക്ധോരനികളില്‍ ഉറക്കം വരാതെ എന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന ഈ അക്ഷരങ്ങള്‍ക്ക് നിറങ്ങള്‍  ഏകിയതും വര്‍ണാഭമായ ഈ ലോകത്തില്‍ എത്തിച്ചതും  നീയാണ്.....പ്രിയ കൂട്ടുകാരീ നിന്റെ ഇഷ്ടം പോലെ ഞാന്‍ ഇവിടെ ജനിക്കട്ടെ...ഒരുപാടു എഴുതി തീര്‍ത്തു പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ വേദനയുടെ കണികകള്‍ അവിടവിടെയായി പറ്റിപിടിച്ചിരിക്കുന്നു....ഇന്ന് ഞാന്‍ ഒരു സ്വപ്നലോകത്തില്‍ അല്ല...എങ്കിലും എന്റെ കനവുകള്‍ അവ ജനിച്ചു മരിക്കുന്നു...ഇടയ്ക്കിടെ...എന്തിനെന്നറിയില്ല....ചോദ്യങ്ങള്‍ ഒരുപാടു സ്വയം ചോദിച്ചു തീര്‍ത്തു ഞാന്‍....ദിനരാത്രങ്ങള്‍ കടന്നു പോകുന്നു...ഒരുപാടു രാപ്പകലുകളില്‍ എന്റെ യാത്രയില്‍ ഈ മൌന ദുഖത്തിന്‍ കാരണം ഞാന്‍ സ്വയം ആരാഞ്ഞു....അപ്പോഴൊക്കെയും എന്നെ പറ്റിച്ചു കടന്നു കളഞ്ഞ്..വീണ്ടും നിന്റെ അക്ഷരങ്ങളില്‍ പുനര്‍ജനിക്കാം എന്നവിചാരത്തോടെ അവന്‍..
ഒരിക്കല്‍ അവനെ വെല്ലുവിളിചെന്നോണം ഞാന്‍ മഴവില്ലിന്‍ മനോഹാരിതയെ കുറിച്ച് എഴുതി....അപ്പോള്‍ എന്നെ തോല്‍പ്പിച്ചു അവന്‍ പറഞ്ഞു തന്നു മഴയുടെ കണ്ണ് നീരിനെ  കുറിച്ച്...അതില്‍ ജനിച്ചവന്‍ ആണ് മഴവില്ല് എന്നും...എന്റെ അമ്മയും എനിക്ക് ജന്മം നല്‍കിയത് കണ്ണ് നീരോടെ അല്ലെ  എന്ന് ഞാന്‍ ഒരു മറു ചോദ്യം ചോദിച്ചു.....അപ്പോള്‍  അവന്‍ ഒരു ചെറു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു നിന്റെ അമ്മയ്ക്കും നീ അന്ന് ഒരു മഴവില്ല് ആയിരുന്നുവെന്നു ....പിന്നീട് ..മെല്ലെ മെല്ലെ ഒരു സുര്യകിരണം ആ മഴവില്ലിനെ സ്പര്‍ശിച്ചപ്പോള്‍ ..ആ കണ്ണ് നീരിനെ മറന്നു നീ മാഞ്ഞതാവാം..... 
ചിരിച്ചു തലയാട്ടി നില്‍ക്കുന്ന പൂക്കളിലും ഉണ്ടാവുമോ നിന്റെയീ ദുഃഖം? ഞാന്‍ വീണ്ടും ചോദിച്ചു ....രോഗിയായ മകള്‍ ഇത്ര ദിവസത്തിനുള്ളില്‍ മരിക്കും എന്നറിഞ്ഞു അത് അവളെ അറിയിക്കാതെ കൂടെ ചിരിച്ചു നില്‍ക്കുന്ന അച്ഛന്റെ അവസ്ഥയാണ്‌ ഓരോ ചെടിക്കും...അവന്‍ അറിയുന്നു ഒരു പൂവിന്റെ ആയുസ്സ്...സ്വയം മരിക്കും മുന്‍പേ തല കൊയ്യപെടുന്ന പാവം പുഷ്പങ്ങള്‍ ....വളരെ ദുഖത്തോടെ എല്ലാം കേട്ട് നിന്നു ഞാന്‍.....   അവന്‍ വീണ്ടും ഒരു മന്ദഹാസത്തോടെ പറഞ്ഞു  ഇതാ ഇപ്പോള്‍ നിന്നിലുംഎത്തി ഞാന്‍......തോറ്റു പോയി ഞാന്‍ പ്രിയ സ്നേഹിതാ .....എന്റെ അക്ഷരങ്ങളുടെ കൂട്ടുകാരാ.....നീയില്ലാത്ത സ്ഥലം ഇല്ല ....സുഖത്തിലും സന്തോഷത്തിലും കളിയിലും ചിരിയിലും നീയുണ്ട് ....നിന്നെ ഇപ്പോള്‍ എന്റെ അടുത്ത് എത്തിച്ചത്  ഇവള്‍ ആണ്...രാവിന്‍റെ പ്രിയ തോഴിയാം ഈ നിശബ്ദത ....എഴുതി തീര്‍ത്തു എന്റെ പേന മടക്കുവാന്‍ ഇവള്‍ എന്നെ അനുവദിക്കുന്നില്ല .....ഇവിടെ ഇവളെ ആലോസരപെടുത്തുവാന്‍ ഇടയ്ക്കിടെ ഹൃദയമിടിപ്പ്‌ അറിയിക്കുന്ന പഴഞ്ചന്‍ ഖടികാരം മാത്രം...അതും അവളെ അറിഞ്ഞപോലെ പതുക്കെ വളരെ പതുക്കെ മാത്രം മിടിക്കുന്നു ......കൊഴിഞ്ഞു വീണ കണിക്കൊന്ന പൂവിന്റെ വര്‍ണമോ...... പോയ കാലത്തിന്റെ മധുര സംഗീതമോ ..... ഇതള്‍ വിരിഞ്ഞ പനിനീര്‍  പുഷ്പത്തിന്റെ സുഗന്ദമോ ഇല്ലാത്ത  എന്റെ അക്ഷരങ്ങളില്‍ നീ എന്തിനു വിരുന്നു വരുന്നു ?.....പ്രിയ കൂട്ടുകാരീ ..നിനക്ക് വിട .....ഞാന്‍ പറയട്ടെ .....കാരണം .....നീയെന്നെ ....ദുഖത്തിന്റെ അഗ്നിയിലേക്ക് ....തള്ളുന്നു .....അത് എനിക്ക് അസഹനീയം....എനിക്കുമെന്‍ സ്വപ്‌നങ്ങള്‍ മാത്രമായി നക്ഷത്രങ്ങള്‍ നിറഞ്ഞ മാനത്തു കൂടി ഒഴുകി നടക്കണം .......ചിരിക്കണം ..സന്തോഷിക്കണം .....രാവിരുളുന്നു.....എനിക്കും യാത്രയാകണം .....ഒരു പുതിയ സുഹൃത്തിനായ് ....ശബ്ദത്തിന്റെ ....സൌന്ദര്യത്തിന്റെ ....സുഹൃത്തിനായ് ....അതിനാല്‍ പ്രിയ നിശബ്ദതെ നിന്നെ ഞാനീ വഴിയില്‍ ഉപേക്ഷിക്കട്ടെ ....

Thursday, July 15, 2010

സ്വപ്നം

ഓര്‍മയിലെ മഞ്ഞു തുള്ളിയായ് വീണു കിട്ടിയ എന്റെ സ്വപ്നമേ.....
പുലരിയുടെ ചെറു കുളിരാര്‍ന്ന കരങ്ങള്‍ എന്നെ മെല്ലെയെന്നെ
തട്ടി വിളിച്ചപ്പോള്‍ എനിക്ക് നഷ്ടമായത് നിന്നുടെ പൂര്‍ണതയാണ്....
അവയ്ക്ത ചിത്രമാം എന്റെ സ്വപ്നമേ നിന്നെ ഞാന്‍ കൂട്ടിച്ചേര്‍ത്തു വായിക്കുവാന്‍ ബദ്ധപ്പെട്ടു ഒടുവില്‍ അല്പമൊക്കെ മറന്നും വ്യക്തത കുറച്ചുമൊക്കെ
എന്‍ സുഹൃത്ത്‌ വളയത്തിനു മുന്‍പില്‍    എണ്ണി എണ്ണി പറയുമ്പോള്‍ ഒരു പക്ഷെ ഞാന്‍ തിരിച്ചറിഞ്ഞു നീ എന്നത് ഒരു സ്വപ്നം ആയിരുന്നുവെന്നു .....
മഞ്ഞു മങ്ങിയ ചിത്രങ്ങള്‍ പോലെ നിശയില്‍ എന്‍ ഏകാന്ത സന്ദ്യയില്‍  കടന്നു വന്നു  എന്നെ ഇക്കിളി ആക്കി...നൊമ്പരപെടുത്തി....ഒരു ചെറു കാറ്റായി...ഒരു മൃദു തലോടലായി ...എന്നെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു ...മറവി എന്നാ മാറാലക്കുള്ളില്‍ ആക്കി കടന്നു പോയ പ്രിയ സ്വപ്നമേ ഞാന്‍ ഇന്ന് തിരിച്ചു അറിയുന്നു .....നീ വെറും സ്വപനമായിരുന്നുവെന്നു .............  
ഒരുപാടു ദൂരങ്ങള്‍ക്ക് അപ്പുറം എന്റെ ഓര്‍മ്മകള്‍ ചിറകിലേറി പോകുന്നു.....അങ്ങകലെ കുന്നിന്‍ ചെരിവില്‍ എവിടെയോ എന്നെ തേടുന്നൊരു നിശ്വാസം അറിയുന്നു ഞാന്‍....കാത്തിരിപ്പിന്റെ നിശബ്ദ യാമങ്ങളിലെവിടെയോ തഴുകി അകലുന്ന കാറ്റിനോടും ആ ചന്ദ്ര ബിംബത്തിനോടും  നീ പറയുകയാവാം നിന്‍ മൃദു നൊമ്പരം....ഈ വിരഹാര്‍ദ്ര യാമം കഴിയും വരെ ....ഒരിക്കല്‍ ഞാന്‍ നിന്നില്‍ അലിയാന്‍ എത്തും വരെ...  ആ കാറ്റിനും നേര്‍ത്ത നിലാവിനും നിന്നെ അറിയാന്‍ കഴിയില്ല....എങ്കിലും പ്രിയ തോഴാ...നിനക്കായ് മാത്രമെന്‍ നിഴലും നിലാവുമായ്‌ പ്രിയ സഖി ഞാന്‍ ഇവിടെ......പ്രതീക്ഷയില്‍ നീ മാത്രം....നിന്‍ സ്വപനങ്ങളും ചിത്രങ്ങളും മാത്രം..... ഒരിക്കല്‍ ഞാന്‍ വരും....നിന്നെ അറിയാന്‍...നിന്നില്‍ അലിയാന്‍ ....സ്വന്തമാകുവനും... സ്വന്തമാക്കുവാനും.....ആരെയും പേടിക്കാതെ നമ്മള്‍ തീര്‍ക്കുന്ന നമ്മുടെ ലോകത്തേക്ക് പോകുവാനായ് .......     

Wednesday, July 7, 2010

ഇതെന്റെ കൊച്ചു കേരളത്തിന്റെ വിവിധ മുഖങ്ങള്

Wednesday, June 30, 2010

ഒരുപാടു എഴുതി ഞാന്‍ നക്ഷത്രമെന്നു പൂവെന്നു സ്വപ്നങ്ങളെന്നു എല്ലാം എല്ലാം. എന്നാല്‍ ഇന്ന് എന്റെ അക്ഷരങ്ങളിലെവിടെയോ ഒരു മൌന ദുഃഖം അത് ഞാന്‍ അറിയാതെ എന്നിലൂടെ നിങ്ങളില്‍ എത്താം .ഒരു പോയ കാലത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍ പോലും എന്തോ എനിക്കിന്ന് അഗ്നിയായി പടരുന്നു എന്റെ സിരകളില്‍ ..... അവിടെ എന്നെ സന്തോഷിപ്പിച്ചിരുന്ന നിന്റെ ചിരിയും കളികളും ഇന്ന് എന്റെ സ്വപ്നങ്ങളില്‍ എന്നെ ഞാന്‍ അല്ലാതെ ആക്കുന്നു ...ഓര്‍മകളിലെ സുന്ദര സ്വപ്നമായി നീ വീണ്ടും ജനിക്കുമോ? കാത്തിരിക്കട്ടെ ...ഞാനും.. എന്റെ സ്വപ്നങ്ങളും