" ഒരിക്കലും കാണാന്‍ കഴിയാത്ത ഒരു ഭിത്തി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.തിരിച്ചറിയാന്‍ ശ്രമിക്കാഞ്ഞതാവം അല്ലെങ്കില്‍ തിരിച്ചറിയപ്പെടാതെ പോയതാവാം.യാത്ര എവിടെ തുടങ്ങി എന്ന് അറിയില്ല. നോട്ടം കൊണ്ടോ അംഗ വിക്ഷേപങ്ങള്‍ കൊണ്ടോ പ്രണയം സമ്മാനിക്കത്തക്കത് എന്നിലോ അവളിലോ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.മനസ്സിലാക്കുവാനും മനസ്സിലാക്കി കൊടുക്കുവാനും പ്രയാസമുള്ള കുറെ പ്രശ്നം ഉള്ള രണ്ടു പേര്‍.. പ്രണയത്തെ പുച്ഛത്തോടെ കണ്ടിരുന്നവര്‍ അതിലൂടെ തന്നെ ഒന്നായി."
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽ ഞാണിന്മേൽ കളി നടത്തുന്ന ചില മനുഷ്യ കോലങ്ങൾ ..പല പേരുകള്‍ ..പല വേഷങ്ങൾ ... അതിൽ യാചകനും ഈ ഞാനും സ്ഥാനം പിടിച്ചപ്പോൾ ഒരുപാട് മടക്കുകള്‍ നിറഞ്ഞ ഒരു ചാണ്‍ വയറിന്‍റെ വിലാപം ഭിത്തികളില്‍ തട്ടി പ്രതിധ്വനിച്ചത് കേട്ടില്ല എന്നാരോ നടിച്ചതാവാം ...എന്‍റെ ക്ലാരയുടെ വിലാപം നേര്‍ത്തടങ്ങിയൊടുങ്ങിയ ആ ചുമരുകളും നിങ്ങളുടെ കാതുകള്‍ക്ക് അപ്പുറമായിരുന്നുവല്ലോ
" ക്ലാര " പണ്ട് മോഹന്‍ലാലിന്‍റെ സിനിമയില്‍ കാമുകിയായ് മഴ നനഞ്ഞു കയറി വന്നവളല്ല.മടിക്കുത്തഴിച്ചവന്‍റെ മുന്നില്‍ മാനം വിറങ്ങലിച്ചപ്പോള്‍ കേവല ദാമ്പത്യമെന്നൊരു ഓമനപ്പേരും കൊടുത്തു അവനൊപ്പം ശയിക്കേണ്ടി വന്നവള്‍...ഓരോ രാവിലും ഭയത്തോടെ കിടക്കയെ സമീപിച്ചവള്‍....ഭര്‍ത്താവ് എന്നൊരു സത്യത്തെ തീരെ അംഗീകരിക്കാന്‍ ആവാതെ ജീവിത നാടകം വേഷം കെട്ടി ആടുന്നവള്‍...പക്ഷെ എന്‍റെ ക്ലാരയുടെ ആത്മാവിനെ അറിയാന്‍ ആരും ശ്രമിച്ചില്ല...എന്തിനോ വേണ്ടി വിയര്‍പ്പില്‍ കുതിര്‍ന്നൊരു ശരീരഭാരം താങ്ങി മാറിയിരുന്നു കരയാന്‍ വിധിക്കപ്പെട്ടൊരു ആത്മാവുള്ളവള്‍
ഇനി ഈ " ഞാന്‍ " ആരെന്നു പറയുവാന്‍ ബുദ്ധിമുട്ടാവും. എങ്കിലും എന്‍റെ ക്ലാരക്ക് ഞാന്‍ ആരൊക്കെയോ എന്തൊക്കെയോ ആണ്....അല്ല എല്ലാം ആണ്...ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തൊരു ബന്ധം. പ്രതിസന്ധികളെ അറിഞ്ഞും അവഗണിച്ചും വെല്ലുവിളിയോട് മുന്നോട്ടു നീങ്ങുമ്പോള്‍ ഒരിക്കലും ഒരു കൂട്ട് വേണമെന്ന് എനിക്ക് തോന്നിയില്ല. പക്ഷെ ക്ലാര ഇന്നവള്‍ എന്‍റെ ജീവന്‍റെ ഭാഗമാണ്. മറന്നു തുടങ്ങിയ ചിരിയുടെ മായാത്ത പ്രകാശം തങ്ങി നിന്ന അവളുടെ കണ്ണില്‍ ഇന്നെനിക്കു പ്രണയം കാണാം. മധുരം കിനിയുന്ന അധരം മോഹിക്കുന്ന കാമദാഹവും എനിക്ക് മനസ്സിലാകും
ഇന്ന് ഞങ്ങളുടെ സംഗമദിനമാണ്..കാലങ്ങള്‍ കാത്തിരുന്ന ആ ദിനം ..ആരും അറിയാതെ ദൂരങ്ങള്‍ താണ്ടിയൊരു യാത്രക്കൊടുവില്‍ അവള്‍ ഇപ്പോള്‍ എന്‍റെ കയ്യില്‍ തലവെച്ച് ഉറങ്ങുകയാണ് ...ഇവിടെ ഇപ്പോള്‍ അവള്‍ എന്‍റെ ഭാര്യ ആണ് ..എല്ലാ സുഖ ദുഖവും എനിക്ക് തന്ന എന്‍റെ പെണ്ണാണവള്‍...ജീവിതത്തിലെ ആദ്യ സ്ത്രീ ....ഇരുട്ടില്‍ ഞങ്ങളെ തുറിച്ചു നോക്കുന്ന കണ്ണുകളും മടുപ്പിക്കുന്ന അവളെ പേടിപ്പിക്കുന്ന വിയര്‍പ്പിന്‍റെ ഗന്ധവും ഇവിടെ ഇല്ല ...പുറത്തു പെയ്യുന്ന മഴ അവളുടെ മനസ്സും കുളിര്‍പ്പിച്ചുവോ? അല്‍പം ചെരിഞ്ഞ് എന്‍റെ മാറിന്റെ ചൂടില്‍ മുഖം പൂഴ്ത്തി ക്ലാര ഉറങ്ങുകയാണ് ..സമാധാനത്തോടെ ...അവള്‍ക്കുള്ളില്‍ ഉറങ്ങി കിടന്ന കാമം മറന്നു ഞാന്‍ എന്‍റെ പ്രണയം നിറച്ചു വെച്ച് അവള്‍ക്കു വേണ്ടി കാത്തിരുന്നു ..പുറത്തു മഴ ശക്തിയാര്‍ജിക്കുന്നു ..
ഉറങ്ങു ക്ലാരാ ..ഞാന്‍ നിനക്ക് കാവലിരിക്കാം ...മടുപ്പിക്കാത്ത സുഗന്ധം നിറച്ച സ്നേഹം പകരാം....എന്‍റെ മനസ്സിലെ ചഷകങ്ങളില്‍ നിറച്ച രുധിര നിറമായ വീഞ്ഞു നിനക്ക് പകര്‍ന്നു നല്കാം ...ഒപ്പം നിന്‍റെ ജീവന്‍റെ പ്രേരണാശക്തിയും ഈ ഞാന്‍ തന്നെ ആവാം
ഈ സ്വാതന്ത്ര്യ ദിനത്തില്‍ ആരോ പറഞ്ഞ ഈ കവിത ഞാന്‍ കടമെടുക്കട്ടെ
ആര്‍ ആര്‍ക്കുവേണ്ടി അയച്ചുവെന്ന ചോദ്യത്തിനര്‍ത്ഥമില്ല
നക്ഷത്രഖചിതമായ ഈ സമ്മാനപ്പൊതിയുടെ
ഒരു പാതി നിഗൂഢത
മറുപാതിയില്‍ മലകളുംനദികളും പാടങ്ങളുംവനങ്ങളും
ആപ്പിള്‍ത്തോട്ടങ്ങളുംകേരനിരകളും അമ്പലവുംപള്ളിയും
ചോരയുംകണ്ണീരും തേനുംവീഞ്ഞും
ഇന്നലെയുടെ ഖേദവും നാളെയുടെ പ്രത്യാശയും
ഉണങ്ങിയ മുറിവുകളും സ്ഖലിക്കുന്ന കലകളും.
സമ്മാനപ്പൊതി അഴിക്കുമ്പോള്‍ സൂക്ഷിക്കുക
ബ്ളേഡിന്‍റെ സഥാനത്ത് വിരല്‍ ഉപയോഗിക്കുക
പുല്ലിന് അവകാശപ്പെട്ടത് പുല്ലിന് കൊടുക്കുക
പക്ഷിക്ക് അവകാശപ്പെട്ടത് പക്ഷിക്ക് കൊടുക്കുക
പുഴയ്ക്ക് അവകാശപ്പെട്ടത് പുഴയ്ക്ക് കൊടുക്കുക
വിയര്‍പ്പിന് അവകാശപ്പെട്ടത് വിയര്‍പ്പിന് കൊടുക്കുക
മുക്തിയുടെ കല തെരുവില്‍
ഭാരം ചുമക്കുന്നവരുമായ് പങ്കിടുക
അസ്ഥികള്‍ പരുത്തിപ്പാടങ്ങളോട്
പറയുന്ന കഥ കേള്‍ക്കുക
മുട്ടകള്‍ ഏടുത്തുടച്ചുകളയുവാന്‍
ഈ സ്വര്‍ണ്ണപ്പക്ഷിയുടെ വയര്‍ കീറുന്നതെന്തിന്
ചോരയ്ക്ക് അവകാശപ്പെട്ടത് ചോരയ്ക്ക് കൊടുക്കുക
ഹൃദയത്തിനുള്ളത് ഹൃദയത്തിനും
പിറന്നാളിന് നീ ഇന്ത്യയുടെ ശിരസ്സില്‍
ബോംബിനുപകരം ഒരു പാരിജാതമെറിയുമൊ
തഴമ്പ് കെട്ടിയ ആ ശ്രീപാദങ്ങള്‍
ഞാന്‍ കഴുകി വൃത്തിയാക്കും
ഒരു കിണ്ടി ഗംഗാജലംകൊണ്ട്