Thursday, January 10, 2013


മരിച്ചാലും മറക്കാത്ത സൗഹൃദം ...മറഞ്ഞതെവിടെ നീ . ..നിനക്ക്  ആത്മശാന്തി                     നേരുന്നു 

Thursday, January 3, 2013

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

 നന്ദി :  എസ്  കെ പൊറ്റക്കാടിനും  യാത്ര വിവരണം എഴുതി  ഫലിപ്പിച്ചിട്ടുള്ള എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും

പ്രമേയം :  ഒരു ട്രെയിന്‍ യാത്ര

കടപ്പാട് : കഥ തുടരവേ വായനക്കാരന്  തീരുമാനിക്കാം

സമയം രാവിലെ 4:30

കുറച്ചു പുരുഷന്മാര്‍  ഉറങ്ങുന്നു.  ചിലര്‍ ഇരിക്കുന്നു. അതൊരു ക്യു എന്ന് മനസ്സിലാവാന്‍ അല്പം സമയം വേണ്ടി വന്നു.എണ്ണം കുറവ് എങ്കിലും കിട്ടിയ കല്ലുകളും ഇഷ്ടികയും  ഒക്കെ അടുക്കി വെച്ച് സ്ത്രീകളും അവരുടെ ക്യു  പാലിക്കുന്നു. ഞാന്‍ ഒന്ന് കൂടി ആ ബോര്‍ഡ് വായിച്ചു. തല്‍കാല്‍  റിസര്‍വേഷന്‍ തന്നെ. ഇരുന്നാലോ എന്ന് ആലോചിച്ചെങ്കില്‍ കൂടി അഭിമാനം സമ്മതിച്ചില്ല
  (ഒന്നുമില്ലേലും ഞാന്‍ ഗള്‍ഫീന്ന് പോയതല്ലേ) കൂടെ നില്‍ക്കുന്നവര്‍ക്ക് അത് അറിയില്ലേലും.

സമയം 5:20

ഒരാള്‍ അതി വിദഗ്ധമായി ഗേറ്റ് ചാടി പുറത്തേക്ക്. മനുഷ്യന്മാരിവിടെ അകത്തു കയറാന്‍  ക്യു നില്‍ക്കുമ്പോള്‍ ....ഇവന്‍ ഇതാരെടാ എന്ന മട്ടില്‍ ഞാന്‍ നോക്കി.എന്‍റെ  സംശയനിവാരണത്തിന് ഒരു അഞ്ചു മിനിട്ട് പോലും വേണ്ടി വന്നില്ല. അവന്‍  ഒരു മൊബൈല്‍ ചായക്കട തുടങ്ങി. ഒരു ചായ രണ്ടു റെസ്ക്  വെറും മുപ്പത്തഞ്ചു രൂപ. ചായ മാത്രം ഇരുപതു രൂപ. ആളുകള്‍ തിരക്കിടുമ്പോള്‍ അവന്‍ നാളെയുടെ അംബാനി എന്ന് ഞാന്‍ മനസ്സാ ഓര്‍ത്തു.

സമയം 7: 30

പോലീസുകാര്‍ മൃഗങ്ങളെ തല്ലുന്നത് പോലെ ആളുകളെ തല്ലി വരി നേരെയാക്കാന്‍ കഷ്ടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് അകത്തേക്ക് പോകാന്‍ ഉള്ള അനുമതി കിട്ടി.അകത്തേക്ക് കയറുമ്പോള്‍ കണ്ടു പിന്നില്‍ ഒരാളുടെ കരണം പുകയ്ക്കുന്ന പോലീസുകാരനെ.

സമയം 08: 00

ഒളിമ്പിക്സിലെ പോലെ ചാടിയും ഓടിയും പുരുഷന്മാരും അവരുടെ സ്ഥാനം ഉറപ്പിച്ചു.ഭാഗ്യമോ നിര്‍ഭാഗ്യമോ എനിക്ക് ടിക്കറ്റ്‌ കിട്ടിയില്ല. സ്ലീപ്പര്‍ വേണോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലും പിന്നാലെ വന്നവര്‍ സമ്മതിച്ചില്ല. എന്നെ നിഷ്കരുണം അവര്‍ പുറത്താക്കി.നിരാശയോടെ ഞാന്‍ പുറത്തിറങ്ങി.
---------------------------------------------------------------------------------------------------------
" ടിക്കറ്റ്‌ കിട്ടിയോ? " ദേവ ദൂതനെ പോലെ ഒരാള്‍.
" ഇരുന്നൂറു രൂപ കൂടുതല്‍ തന്നാല്‍ ടിക്കറ്റ്‌ ഞാന്‍ തരാം." നമ്മടെ ദൈവം പറഞ്ഞു.
" എ സി കിട്ടുമോ? " എന്‍റെ ഭര്‍ത്താവ് ചോദിച്ചു
" അത് ഉറപ്പ് പറയാന്‍ ആവില്ല. എങ്കിലും സ്ലീപ്പെറില്‍ വി ഐ പി ക്ലാസ്സ്‌ തരാം"
" ങേ സ്ലീപ്പറില്‍ ഒരു വി ഐ പി ക്ലാസ്സോ ?"
എന്‍റെ ചോദ്യം ആരും കേള്‍ക്കുന്നതിനു മുന്നേ തന്നെ ഭര്‍ത്താവ് കാശ് അവനു കൊടുത്തു കഴിഞ്ഞു.
" വരൂ ..."ദര്‍ശന്‍ എന്ന പേരില്‍ ഉള്ള നമ്മുടെ അല്ല ഞങ്ങടെ ദൈവം നടന്നു കഴിഞ്ഞു. പിന്നാലെ ഞങ്ങളും. സമയം 11:00

ദര്‍ശനെ അന്വേഷിച്ചു ഞങ്ങള്‍ അവന്‍ പറഞ്ഞ  അപ്പീസില്‍ എത്തി. അവിടെ ഒരു തടിയന്‍  കസേരയില്‍ ഇരിക്കുന്നു. " ഏതു ദര്‍ശന്‍? ആരുടെ കയ്യിലാണ് കാശ് കൊടുത്തത് അവനെ പോയി അന്വേഷിക്ക്."

 മറ്റേ സാധനം പോയ ലതിനെ പോലെ ഞങ്ങള്‍ നിന്നു.

അപ്പോള്‍ ദാ വരുന്നു നമ്മുടെ നായകന്‍..... കൂടെ ബോബ്ബി ഡിയോളിനെ പോലെ ഒരുത്തനും.അവന്‍റെ കയ്യില്‍ ഇരുന്ന ഒരു കാര്‍ഡിന്റെ കോപ്പിയില്‍ അവന്‍ കണക്കു കൂട്ടിയും കുറച്ചും എന്തൊക്കെയോ എഴുതി. ഒടുവില്‍ തന്നു ഒരു സ്ലീപ്പര്‍ ടിക്കറ്റ്‌...
ടിക്കെട്ടുമായി നടക്കവേ ഞാന്‍ സംശയത്തോടെ ഭര്‍ത്താവിനോട് ചോദിച്ചു. "ഇതില്‍ എവിടെ ഫ്രം ടു? "
" അവടെ ഒരു ഫ്രം ...മിണ്ടാതെ വാ പെണ്ണെ."
രണ്ടു പെഗ് അടിച്ചാലും അല്‍പം ടെന്‍ഷന്‍ വന്നാലും എന്‍റെ കെട്ട്യോനു പിന്നെ കണ്ണും കാണില്ല ബുദ്ധിയും വര്‍ക്ക്‌ ചെയ്യില്ല. ( ഈ ഭാഗം അങ്ങേരു വായിക്കല്ലേ ദൈവമേ)

---------------------------------------------------------------------------------------------------------
ഉറങ്ങി കിടന്ന എന്‍റെ ഭര്‍ത്താവിന്റെ കാലില്‍ ഒരുത്തി ചൊറിയുന്നു. എന്നിലെ പതിവ്രത ഉണര്‍ന്നു.
 " ആരാ അവള്‍ " ഭര്‍ത്താവിനെ കുലുക്കി വിളിച്ചു ഞാന്‍ ചോദിച്ചു.
" ആര്? എന്ത്? ങേ .." അങ്ങേര്‍ ഞെട്ടി ഉണര്‍ന്നു
" ഭയ്യാ ..." ഒരു സുന്ദരിയായ പെണ്‍കൊടി.
പണ്ടേ സൗന്ദര്യം അല്‍പം വീക്നെസ് ആയ എന്‍റെ ഭര്‍ത്താവ് ചാടി എണീറ്റ് ഇരുന്നു.

ആകെ മൊത്തം അവള്‍ പറഞ്ഞത് ചുരുക്കിയാല്‍ ഇത്ര മാത്രം. ഇത് അവളുടെ സീറ്റ്‌ ആണ്.അവകാശം നിര്‍ത്തി ഇറങ്ങാന്‍. സമയം ആയി
സുന്ദരിയും മാന്യയും ആയ അവളും വി ഐ പി ആയ എന്‍റെ ഭര്‍ത്താവും കൂടി കുറെ വാഗ്വാദങ്ങള്‍.
പെട്ടന്ന് അവളുടെ കണ്ണുകള്‍ ഒരു വില്‍പ്പനക്കാരനില്‍ ഉടക്കി നിന്നു. കുറെ പ്ലാസ്റ്റിക്‌ ചാക്കുകള്‍ കൂട്ടി തുന്നിയത് പോലെ ഒരു ഷീറ്റ്. തറയില്‍ വിരിച്ചു കിടക്കാനുള്ള സ്പെഷ്യല്‍ പാക്ക്.  കൂടുതല്‍ ഒന്നും പറയാതെ അവളുടെ ഭയ്യാ എന്ന എന്‍റെ ഭര്‍ത്താവ് അവളുടെ സീറ്റ്‌ മാറി കൊടുത്തു. ഇരുന്നും തൂങ്ങിയും ഒക്കെ ഉറങ്ങിയ രാവ്. അതൊരു തുടക്കം മാത്രം ആയിരുന്നു.
---------------------------------------------------------------------------------------------------------
" ഭയ്യാ ..."
വീണ്ടും അതേ വിളി ..ഇനി എന്താണാവോ? ഞാന്‍ മനസ്സിലോര്‍ത്തു...ആ പെണ്‍കൊടി ഇറങ്ങാന്‍ നേരമായി ..വേണമെങ്കില്‍ ആ സീറ്റില്‍ കിടന്നു ഉറങ്ങിക്കൊള്ളു എന്നവള്‍ പറഞ്ഞു...തെറ്റിദ്ധരിച്ചല്ലോ ഞാന്‍ ഇവളെ എന്ന മട്ടില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ നോക്കുമ്പോള്‍ ശ്രീശാന്തിന് വിക്കെറ്റ് കിട്ടുമ്പോള്‍ ഉള്ള ഭാവമായിരുന്നു അങ്ങേര്‍ക്ക്.

ആ സീറ്റ് വി ഐ പി ആയതിനാല്‍ ആവണം അധികം വൈകാതെ മറ്റൊരു ഗ്രുപ്പ് യാതൊരു ദാക്ഷണ്യവും ഇല്ലാതെ ഞങ്ങളെ ഇറക്കി തറയില്‍ നിര്‍ത്തി. സമയം രാത്രി ആയതിനാല്‍ അവിടെ കിടന്നുറങ്ങിയ ഒരു വൃദ്ധയുടെ സീറ്റിനു സമീപം ഞാന്‍ ഇരുന്നു. തറയില്‍ ഇരിക്കാന്‍ മാന്യത അനുവദിച്ചില്ല എന്നും പറയാം. പെട്ടന്ന് ഒരുറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു ആ വൃദ്ധ എന്നെ തല്ലാനും തൊഴിക്കാനും തുടങ്ങി. പകല്‍ എന്നെ ഇഷ്ടമായെന്നും പറഞ്ഞു ഉമ്മ വെച്ച സ്ത്രീ തന്നെയാണോ ഇതെന്ന് ഞാന്‍ സംശയിച്ചു. ഇപ്പോളും എനിക്കറിയില്ല അവര്‍ക്കെന്താണ്‌ അപ്പോള്‍ സംഭവിച്ചതെന്ന്..ഒരുപക്ഷെ സ്വപ്നം കണ്ടതിന്റെ ഫലമാകം ..അല്ലെങ്കില്‍ പുരുഷന്‍ എന്ന് തെറ്റിധരിച്ചതാവാം ..രണ്ടായാലും പണി പാലും വെള്ളത്തില്‍ കിട്ടി....ആ രാത്രിയും പുലര്‍ന്നു

---------------------------------------------------------------------------------------------------------
മുകളിലെ ബര്‍ത്തില്‍  ഇരുന്നു അയാള്‍ ഒരു കവര്‍ എടുക്കുന്നു..ഗ്ലാസ് എടുക്കുന്നു ...കുറച്ചു നേരം കഴിഞ്ഞാല്‍ തക്കാളി കടിച്ചു പറിച്ചു തിന്നുന്നു...ആര്‍മിക്കാരന്റെ ഭാര്യെ പറ്റിക്കാന്‍ നോക്കുന്നോ? ഹും ..സംഗതി എനിക്ക് കത്തി...രഹസ്യമായി കാര്യം ഭര്‍ത്താവിനെ അറിയിച്ചു....
" അയാള്‍ടെ ഒക്കെ ഒരു യോഗം .."
ഇതായിരുന്നു മറുപടി ..
മിണ്ടാതെ ഇരുന്നാല്‍ മതിയാരുന്നു എന്ന് തോന്നി..
പക്ഷെ കാര്യങ്ങള്‍ എല്ലാം വളരെ പെട്ടന്ന് മാറി മറിഞ്ഞു..മദ്യം മനുഷ്യന് ബന്ധുക്കളെ ഉണ്ടാക്കി കൊടുക്കുമെന്ന് ഞാന്‍ വിശ്വസിച്ചേ മതിയാവൂ എന്ന അവസ്ഥ എത്തി..സീറ്റ് കിട്ടി ..പോലീസ്കാരനായ ആ മാമന്‍ പിറക്കാതെ പോയ അപ്പനായി ..മകനായി ..പിന്നെ എന്തൊക്കെയോ ആയി ....

---------------------------------------------------------------------------------------------------------
അങ്ങനെ ഞങ്ങളുടെ മൂന്നു ദിവസത്തെ യാത്രക്കൊടുവില്‍ വീട്ടിലെത്തിയപ്പോള്‍ മാമിയുടെ വക ഒരു കമന്റ്

" എന്‍റെ കൊച്ചു എങ്ങനെ ഇരുന്നതാ ..ശോ ആകെ കറുത്ത് പോയി. "

ഞാന്‍ ദയനീയമായ് എന്‍റെ കെട്ട്യോനെ നോക്കി.

" അവള്‍ ഒന്ന് കുളിക്കട്ടെ ...ചിലപ്പോള്‍ വെളുക്കും. ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ വി ഐ പി ടിക്കറ്റില്‍ വന്ന ക്ഷീണം ആവും  "


പ്രിയ സുഹൃത്തുക്കളേ ..നിങ്ങളോട് ഞാന്‍ ഒന്നേ പറയുന്നുള്ളൂ ഇത് പോലെ ഒരുപാട് വി ഐ പി ടിക്കെട്ടുകളും ആയി ഒരുപാട് ദര്‍ശന്‍മാര്‍ നിങ്ങളുടെ മുന്നില്‍ എത്തിയേക്കാം ..ഫ്രമും ടുവും നോക്കാന്‍ മറക്കല്ലേ ...

ഒരു സംഭവകഥയുടെ അവശിഷ്ടം