Tuesday, September 28, 2010

ഒരു കൊച്ചു കവിത

ജന്മഗേഹം വിട്ടകന്നോരീ പക്ഷിയാം
ഞാന്‍....വിരഹപന്ഥാവിലൂടെയീ യാത്ര
വാദ്യമേള ഘോഷങ്ങള്‍ ഇല്ലാത്ത
ശബ്ദനിബിടമല്ലാത്ത നിശബ്ദ വീഥിയില്‍
ഏകാകിയായി ഞാന്‍ അലയുമ്പോള്‍
നിശ്വാസം അല്ലാതെയൊന്നും എന്‍ കാതുകളില്‍ ഇല്ല
ഒരുപാടു കാതോര്‍ത്തിരുന്നു ഞാന്‍
അകലെയാ സഹ്യന്റെ മാറിലോഴുകി വരും
അരുവിയുടെ കളകളാരവം കേള്‍ക്കുവാനായി
കുളിരറിയാന്‍ ആയി...നിന്നെ പുണരുവാനായി
എന്നെ കാത്തിരിക്കുന്ന മാതൃ ഹൃദയത്തിന്റെ
തേങ്ങല്‍ അടക്കിയ മിഴികളിലെ നേര്‍ത്ത നനവും
മൌനനൊമ്പരങ്ങളും എന്നെ മാടി വിളിപ്പൂ
ഹരിതമാം എന്‍റെ നാട്ടിലേക്കെന്നെ
കാത്തിരിക്കുന്നൊരു കൊച്ചു വീട്ടിലേയ്ക്ക്
ബാല്യ കൌമാരങ്ങളില്‍ കൂട്ടുവന്നൊരു
കുരുവിക്കൂട്ടങ്ങളെ നഷ്ടപെടാതെയിരിക്കുവനായി
ഓടി നടന്നൊരാമൈതാനത്തിന്റെ
ഇളം നൊമ്പരം തൊട്ട് അറിയുവാനായി
ആ പഴയ വിദ്യാലയ അങ്കണത്തിലെ
മുത്തശ്ശി മാവിന്‍ കൊമ്പിലെ തേന്‍
മധുരമൊന്നു നുണയുവാന്‍
നെടുവീര്‍പ്പുകളോടെ ഞാന്‍ ഈ
മണല്‍ കാട്ടിലൂടെ ഉള്ള യാത്രയിലാണ്
ഇടക്കെപ്പോഴോ ഉച്ചസ്ഥായിയില്‍ ആയി
മായ്ച്ചു മറക്കുന്ന ധൂളികളുടെ പടലം
ഒന്ന് മങ്ങി തെളിഞ്ഞു ഉണരുമ്പോള്‍
അന്യമായ സൌഹൃദ വലയം
ഓര്‍ക്കുവാന്‍ ഓര്‍മ്മകള്‍ മാത്രമിനി
എന്റെ ബാല്യകൌമാരങ്ങളുടെ
നിശബ്ദ നൊമ്പരവും പേറി ഒരു യാത്ര
ജന്മഗേഹം വിട്ടൊരു യാത്ര
ഈ ഏകാന്ത വീഥിയിലൂടെ

Friday, September 24, 2010

ഹൃദയം നമ്മുടേത്‌

ഒരുപാടു ലോക കാര്യങ്ങള്‍ക്കിടയില്‍ നമുക്ക് നമ്മളെക്കുറിച്ച് അറിയുവാന്‍ ഒരു അവസരം ആകാം.ഇത് ഞാനുമായി ബന്ധം ഉള്ള മേഖല ആയതിനാല്‍ തുടക്കക്കാരി ഞാന്‍ തന്നെയാവാം.ഇതില്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നതും മനസ്സിലാകാത്തതുമായ കാര്യങ്ങള്‍ ഉണ്ടാകാം.നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്കെഴുതാം.എന്നെ വിമര്‍ശിക്കാം.. സംശയങ്ങള്‍ ആരായാം..ഒടുവില്‍ ഉപകാരപ്പെടുമെന്ന് തോന്നിയാല്‍ സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരിയും ......  

                                                      എന്‍റെ മേഖല എന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും ഒരു സംശയം ഉണ്ടായി എന്ന് തോന്നുന്നു. അതിനാല്‍ തന്നെ പറയട്ടെ..ആതുര സേവന വിഭാഗമായ ഹൃദയശസ്ത്രക്രിയയിലാണ് ഞാന്‍ ജോലി നോക്കുന്നത്.അതുകൊണ്ട് തന്നെ എന്‍റെ വിഷയവും അല്പം ഗൌരവം ഉള്ളതാണ്.ഹൃദയത്തെക്കുറിച്ച് തുടങ്ങുമ്പോഴേ അറിയുക...നിങ്ങളുടെ ഹൃദയത്തെ നിങ്ങളെപ്പോലെ ഞങ്ങളും സ്നേഹിക്കുന്നു. അതിനാല്‍ ആ ഹൃദയത്തെ നല്ലതായി സൂക്ഷിക്കുവാനുള്ള  ഒരുപാട് മാര്‍ഗങ്ങളില്‍ ഒന്ന് നിങ്ങള്‍ക്കായി....                  

                                                     ഒരുപാട് പേര്‍ മനസ്സോടെയും അല്ലാതെയും സ്നേഹിച്ച ചിരിച്ചു കൊണ്ട് കൊല്ലുന്ന ഒരു ആയുധമാണ് സിഗരറ്റ്...ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ പറ്റാത്തവര്‍.........ആരുടെയൊക്കെയോ സ്നേഹം നേടാനായി ഉപേക്ഷിച്ചവര്‍ ........മനസ്സിന്റെ ആശ്വാസം പുകയായി ഉയരുന്നത് കണ്ടു ആനന്ദം കൊള്ളുന്നവര്‍.....അങ്ങനെ പൊതുജനം പലവിധം.......പ്രിയ സ്നേഹിതാ നിങ്ങള്‍ക്കായി...ഈ സിഗരറ്റ് എന്ന മഹാന്‍ നിങ്ങളുടെ ഹൃദയത്തെ സ്നേഹിക്കുന്നത് എങ്ങനെയെന്നു ഞാന്‍ ചൂണ്ടിക്കാണിക്കാം....

  •        ഹൃദയ രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും സാധ്യത കൂടുതല്‍.
  •        നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ധമനികളില്‍ അടിഞ്ഞു കൂടുന്നു. അതിന്റെ ഭാഗമായി രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ഉയരുന്നു.ചുരുക്കത്തില്‍ രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ വ്യായാമം ചെയ്യാനുള്ള കഴിവ് നഷ്ടമാകുന്നു.അതുവഴി രക്തയോട്ടം കുറയുകയും രക്തം കട്ടപിടിക്കാന്‍ ഇടയാവുകയും ചെയ്യുന്നു.
  • പുകവലിക്കുകയും ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീയുടെ ഹൃദയം തകരാറില്‍ ആയിരിക്കും 
  • ശരീരത്തില്‍ നല്ല കൊളസ്ട്രോളിന്റെ അളവിനെ കുറക്കുന്നു.
  • ഹൃദയം പോലെ തന്നെ തലച്ചോറിനെയും ബാധിക്കാനുള്ള കഴിവ് ഈ മഹാനുണ്ട് 
  • നിങ്ങള്‍ വലിക്കുന്ന സിഗരറ്റ് കൊല്ലുന്ന നിങ്ങളുടെ ബന്ധുവിനെക്കുറിച്ച് നിങ്ങള്‍ അറിയുന്നുവോ? 


ഇപ്പോള്‍ ആഗ്രഹിക്കുന്നുവോ ഒഴിവാക്കാന്‍? 
ഞാന്‍ സഹായിക്കാം...നിങ്ങള്‍ക്ക് ചെയ്യാവുന്നത്..........
  • എന്തിനു വലിച്ചു? എങ്ങനെ ഒഴിവാക്കാമായിരുന്നു? എന്ന് എഴുതി വെക്കുക.ആ പേപ്പര്‍ സിഗരറ്റ് കൂടിന്റെ മുകളില്‍ സൂക്ഷിക്കുക 
  • തീപ്പെട്ടി,ലൈറ്റര്‍ മുതലായവ കൂടെ കരുതാതെ ഇരിക്കുക 
  • ഒരു പാക്കെറ്റ് തീരാതെ വേറെ വാങ്ങരുത്.
  • ദിവസവും വലിക്കുന്നതിന്റെ എണ്ണം കുറഞ്ഞില്ല എങ്കിലും കൂടാതെ നോക്കുക 
  • സിഗരറ്റ് പെട്ടന്ന് നിര്‍ത്തിയാല്‍   രണ്ടു മുതല്‍ അഞ്ചു മിനിട്ട് വരെ പിടിച്ചു നില്‍ക്കാന്‍ വളരെ പ്രയാസമാണ് .ആദ്യദിവസം നിനക്ക് നിന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെലും നീ തെറ്റുകാരന്‍ അല്ല.
  • ഈ അവസരങ്ങളില്‍ മിട്ടായിയോ ചൂയിന്ഗം തുടങ്ങിയവയോ ശീലിക്കാം 
  • ഭക്ഷണശേഷമുള്ള പുകവലി ഒഴിവാക്കാന്‍ ഒരു സൌഹൃദ സന്ദ൪ശനമൊ ചുറ്റിയടിക്കാലോ ആവാം.
  • കൂട്ടുകാരുടെ കളിയാക്കലില്‍ " ഞാന്‍ നിര്‍ത്തിയതുപോലെ നിര്‍ത്താനുള്ള ധൈര്യം നിനക്കുണ്ടോ?" എന്നൊരു മറുചോദ്യം ആവാം.
  • മൂന്നു വര്‍ഷം പുകവലിക്കാതെ ഇരിക്കുന്ന ആളിന്റെ ഹൃദയരോഗസാധ്യത ഒരിക്കലും വലിക്കാത്തവര്‍ക്ക് സമം.

                                          ഇത് ഒന്നും ചെയ്യാതെ വരുമ്പോള്‍ വളരെ ക്രൂരമെങ്കിലും നിങ്ങളുടെ നെഞ്ഞുപിളര്‍ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു.നിങ്ങളുടെ ഹൃദയം കൊടും തണുപ്പുള്ള ഐസ് ഉപയോഗിച്ച് ഞങ്ങള്‍ നിശ്ചലമാകുന്നു.ഇത് ഞങ്ങളുടെ ജോലി.രക്ഷിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.രക്ഷപെടുന്നവര്‍ ആണ്  അധികവും കണക്കുകള്‍ അനുസരിച്ച് മൂന്നു മുതല്‍ നാലു ശതമാനം വരെ മരിക്കുന്നു. എന്റെ അനുഭവം അതിലേറെ...മരണസാധ്യത എഴുപതു വയ്യസിനു മുകളില്‍ ,മറ്റു അസുഖമുള്ളവര്‍  അങ്ങനെ നീളുന്നു നിര.....ഇതെല്ലാം അറിഞ്ഞിട്ടും നിങ്ങള്‍ എന്തിനു വെറുതെ....................
        

Tuesday, September 21, 2010

ഇതെന്‍റെ കുഞ്ഞു ചങ്ങാതിക്ക്

ഇതെന്റെ സൌഹൃദത്തെക്കുറിച്ച്...........എന്‍റെ ജീവിതത്തെക്കുറിച്ച്.......നീയെന്ന സ്വപ്നത്തെക്കുറിച്ച്..........ഒരുപാടു ആലോചിച്ചു..ഉത്തരം കിട്ടാത്ത സമസ്യ...ഒരു ചോദ്യചിഹ്നം പോലെ നിന്‍റെ മുഖം വീണ്ടും എന്‍ മുന്‍പില്‍ കടന്നു വരുന്നു. ഒരിക്കല്‍ നീ എന്നോട് ചോദിച്ചു " നിന്‍റെ അക്ഷരങ്ങളില്‍ ഒരു അതിഥി ആവാന്‍ നീയെനിക്ക്  അനുവാദം നല്‍കാത്തത് എന്തെ?"എന്ന്..അന്ന് ഞാന്‍ ആദ്യമായ് നിന്നെക്കുറിച്ചു എഴുതി.എന്‍ ബാല്യകാല സ്വപ്നങ്ങളില്‍  എന്‍റെ പുസ്തകത്താളില്‍ ഒളിപ്പിച്ച  മയില്‍‌പ്പീലി പോലെയാണ് നിന്‍റെ സൗഹൃദം എന്ന്.പ്രായമേറി വരുംപോളെല്ലാം പുസ്തകങ്ങളില്‍ നിന്നും പുസ്തകങ്ങളിലേക്ക് ഉള്ള നിന്‍റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരുന്നു.ഇന്നലകളിലെന്നോ എന്‍റെ ഒരുപാടു സൌഹൃദങ്ങളില്‍ ഒരു അപൂര്‍വ സൌഹൃദമായി നീ...മെല്ലെ മെല്ലെ ആ അപരിചിതമായ മുഖത്തിന്റെ  ഉടമയെ ഞാന്‍ അറിയാതെ എന്‍റെ മനസ്സ് ഇഷ്ടപ്പെട്ടു...സംസാരത്തിന്റെ ദൈര്‍ഖ്യം കൂടി വന്നു....ഒപ്പം നിന്നോടുള്ള പരിഭവങ്ങളുടെയും...ഒരു പാട് നേരം വിഷയ ദാരിദ്ര്യമില്ലാതെ നിന്നോട് ഞാന്‍ സംസാരിക്കുമാരുന്നു...നാഴികകള്‍ വിനാഴികകള്‍ കടന്നു പോകുന്നത് എങ്ങനെ എന്ന് ഞാന്‍ അറിയാറില്ല.....ചിലപ്പോള്‍ വഴക്കിന്റെ ആഴം കൂടി നിന്നോട് ഞാന്‍ വാശിയോടു മിണ്ടാതെ ഇരിക്കുമ്പോള്‍ ....വളരെ ശക്തിയോടെ....വീണ്ടും ഓടിയടുക്കുമ്പോള്‍......എന്‍റെ മനസ്സ് വല്ലാത് തുടിക്കുമായിരുന്നു....ഒരുപാടു ആലോചിച്ചു ആ ചോദ്യം വീണ്ടും ഒരാവര്‍ത്തി  എന്‍റെ മനസ്സില്‍ എത്തി..." നീ എനിക്ക് ആരാണ്?" ഓര്‍ക്കുമ്പോള്‍ നോവുന്ന സുഖമുള്ള കണ്ണുനീര്‍തുള്ളിയോ?........അതോ വിരസമാം എന്നെ സന്തോഷത്തിലെത്തിക്കുന്ന ഒരു കുഞ്ഞു തമാശയോ?.....പിന്നെയും എന്തൊക്കെയോ........    

Thursday, September 16, 2010

സ്വപ്നം വില്‍ക്കുന്നവര്‍

കുത്തനെയുള്ള പടവുകള്‍ കയറുകയാണ് ഞാന്‍... ആകെ തളരുന്നു....എന്റെ കണ്ണുകളില്‍ ഇരുട്ട് കയറും പോലെ...തല കറങ്ങുന്നു...അല്പമൊന്നു നിന്ന് വീണ്ടും യാത്ര തുടര്‍ന്നു..ഇതെന്താണ് തീരാത്തത് എന്ന് വിചാരിച്ചു ഞാന്‍ ആവേശത്തോട്‌ വീണ്ടും കയറി..ഹാവൂ..തീര്‍ന്നു....ഒരു വാതില്‍ കണ്ടു ...വളരെ പഴയ രീതിയില്‍ പണി കഴിപ്പിച്ച ഉറപ്പുള്ളത് എന്ന് തോന്നിക്കുന്ന ഒരു വാതില്‍....ഓടി കയറുകയായിരുന്നു ഞാന്‍ ...ഓരോ പടവുകളും..അവസാനം കിതപ്പോടെ ഒരു തളര്‍ച്ചയോടെ..‍ ആ വാതിലിനു മുന്‍പില്‍ നിന്ന്..ശക്തിയോടെ വളരെ ശക്തിയോടെ ആ വാതില്‍ തള്ളി തുറന്നു. അയ്യോ എന്റെ മുന്‍പില്‍ അതാ ഒരു വലിയ കുഴി ....മുന്‍പോട്ടു നീങ്ങുവാന്‍ ഒരു വഴിയും ഇല്ല... പിന്നിലേക്ക്‌ ഞാന്‍ തിരിഞ്ഞു നോക്കി ..ഞാന്‍ കയറി എത്തിയ പടവുകള്‍ കാണുന്നില്ല..എന്റെ കാലുകള്‍ വിറക്കുന്നു...കാഴ്ച മങ്ങി...ഞാന്‍ താഴേക്ക്‌ വീണു... " അമ്മേ" ഞാന്‍ നിലവിളിച്ചുവോ? അമ്മ എന്റെ അമ്മ....ഞാന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി... ഞാന്‍ എവിടെയാണ്? ...."ഡാ മോനേ ചായ കുടിക്കു.." അമ്മയാണ് ഞാന്‍ വീണ്ടും അമ്മയെ തുറിച്ചു നോക്കി...."എന്താടാ ഇങ്ങനെ നോക്കുന്നത്? ഉച്ചയുറക്കം എത്ര നേരമായി? ദെ ചായ കുടിക്ക്‌..." പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് അമ്മ പോയി.ഞാന്‍ എന്റെ കണ്ണ് വീണ്ടും ചിമ്മി തുറന്നു കൊണ്ട് ചായ കപ്പ് എടുത്തു.സമയം നോക്കി..നാലു മണിയായി..വെറുതെ ഒരു മാസിക എടുത്തു മറിച്ചു നോക്കിയിരുന്നു...സമയം കടന്നു പോയിക്കൊണ്ടിരുന്നു അവധി ദിവസത്തെ എന്തോ ഒരു അനിഷ്ടത്തോടെ തള്ളി നീക്കുകയായിരുന്നു ..

അമ്മയുടെ ഉറക്കെയുള്ള ശകാരം കേട്ടാണ് ഞാന്‍ അടുക്കളയിലേക്കു ചെന്നത്. "എന്താ അമ്മെ?"ഞാന്‍ ചോദിച്ചു." ഹോ ഇതുങ്ങളെ കൊണ്ട് മടുത്തു മോനേ എവിടുന്നോ വന്നതാ ആ പറമ്പ് മുഴുവനും വൃത്തികേടാക്കി.ഇപ്പോള്‍ ദെ ഭക്ഷണം വേണം പോലും." അമ്മ പറഞ്ഞു. " ഭായ് സാബ്‌ കുച്ച് ഖാന ദെ ദീജിയേ..മേരാ ബേട്ട ഫൂക്ക ബൈട്ട ഹേ...മേരെ ലിയെ നഹി മേരി ബേട്ട കെ ലിയെ ...." അവര്‍ വീണ്ടും പറയുകയാണ് ....സ്വയം ഭക്ഷിക്കാതെ കുഞ്ഞിനു വേണ്ടി കരയുന്നു പാവം ആ അമ്മ.....ഞാന്‍ ഒന്നും മിണ്ടിയില്ല..എന്റെ അമ്മ എന്തൊക്കെയോ പിറ് പിറുത്തു കൊണ്ട് കുറച്ചു ഭക്ഷണം നല്‍കി ..അവര്‍ അതും കൊണ്ട് ഓടുകയായിരുന്നു.നേരം ഇരുട്ടി വന്നപ്പോള്‍ ആ കുഞ്ഞിന്റെ കരച്ചില്‍ എന്റെ കാതുകളില്‍ എത്തി.അതിനു പിന്നാലെ ഒരു മനോഹര ഗാനത്തിന്റെ ഈരടിയും..... കുഞ്ഞിനെ താരാട്ടുപാടി ഉറക്കാന്‍ ശ്രമിക്കുകയാണ് ആ അമ്മ..ഞാന്‍ കണ്ണ് എടുക്കാതെ നോക്കി നിന്നു.പതുക്കെ പതുക്കെ ആ കരച്ചില്‍ നേര്‍ത്തു നേര്‍ത്തു ഇല്ലാതെയായി.ആ അമ്മയുടെ താരാട്ട് കുറച്ചു നേരം കൂടി അന്ടരീക്ഷത്തില്‍ നിറഞ്ഞു നിന്നു. ഭക്ഷണത്തിന് ശേഷം എന്റെ മിഴികള്‍ എന്തോ അവിടേക്ക് എത്തി.എല്ലാവരും ഉറക്കമായി എന്ന് തോന്നുന്നു.ഇടയ്ക്കു ആരുടെയോ ഒരു വലിയ ചുമ കേട്ടു.മനസ്സില്‍ ആ താരാട്ടു ഒന്ന് മൂളുവാന്‍ ശ്രമിച്ചു ഞാനും എന്റെ കിടക്കയിലേക്ക് ചാഞ്ഞു.
നേരം പുലര്‍ന്നു." മോനേ എഴുന്നേല്‍ക്ക്" അമ്മയാണ്.അമ്മ പതിവുപോലെ രാവിലെ കുളി കഴിഞ്ഞു നെറ്റിയില്‍ ഒരു ചന്ദന കുറിയുമായി വന്നു വിളിച്ചു ഉണ൪തിയതാണ്.ഞാന്‍ മെല്ലെ എഴുന്നേറ്റു. ഇന്നലെയുടെ ബാക്കി എന്നോണം എന്റെ മനസ്സ് ജനാലയിലൂടെ അകലേക്ക്‌ നോക്കി.അവിടെ ആ മാര്‍വ്വാടികള്‍ എവിടെയോ പോകുവാനായി തിരക്ക് കൂട്ടുന്നു."എവിടെക്കാവും ഇവര്‍ ഇത്ര രാവിലെ?" ഞാന് ‍ആലോചിച്ചു . എന്റെ തിരക്കുകളിലേക്ക് യാത്ര ആകാന്‍ എനിക്കും നേരമാകുന്നു കുളിക്കുവാനായി ഞാന്‍ മെല്ലെ എഴുന്നേറ്റു.
വണ്ടി എടുത്തു ഞാന് ‍വന്നപ്പോളേക്കും അമ്മ എത്തി. " മോനേ ദാ ചോറ്. സൂക്ഷിച്ചു പോണെടാ" അമ്മ പറഞ്ഞു. പതിവ് പോലെ നെറ്റിയില്‍ ഉമ്മ തന്നു അമ്മ യാത്ര അയക്കുമ്പോള്‍ എന്റെ മനസില്‍ എന്തോ തലേ ദിവസം തന്റെ കുഞ്ഞിനെ ഉമ്മ കൊടുത്തു ഉറക്കിയ ആ മാര്‍വ്വാടി അമ്മ ആയിരുന്നു. അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോളും എന്റെ കണ്ണുകള്‍ അവിടെയാകെ ഒന്ന് പരതി.

ഒരുപാടു തിരക്ക് പിടിച്ച ഈ യാത്ര..അത് എന്നെ ഭ്രാന്ത് പിടിപ്പിക്കുകയാണ്‌.എല്ലാ ദിവസത്തെയും പോലെ ഇന്നും ഇതാ ട്രാഫിക് ബ്ലോക്ക്.വണ്ടികളുടെ ഒരു നീണ്ട നിര.എവിടെ നിന്നോ എന്നെ തേടി ഒരു ഗാനത്തിന്റെ ഈരടികള്‍ എത്തി.ഞാന്‍ കേട്ട് മറന്ന ഒരു ശബ്ദം പോലെ.ആ ഗാനത്തിന്റെ ഉറവിടം എന്റെ കണ്ണുകള്‍ തേടി.അതാ...അവിടെ..ആ മാര്‍വ്വാടി സ്ത്രീ പാട്ട് പാടുന്നു.വേറെ ഒരു ചെറിയ പെണ്‍കുട്ടി നൃത്തം വെയ്ക്കുകയാണ്. ആ സ്ത്രീ അവരുടെ കുഞ്ഞിനെ മാറോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. " അവര് ‍ആ മകനെ എത്ര സ്നേഹിക്കുന്നുണ്ടാവും? എന്നെ വളര്‍ത്തി വലുതാക്കുവാന്‍ എന്റെ അമ്മ എത്ര കഷ്ടപ്പെട്ടു? അമ്മയുടെ സ്വപ്നമായിരുന്നു എനിക്ക് ഒരു നല്ല ജോലി കിട്ടണമെന്ന്.അതുപോലെ ഇവര്‍ക്കും കാണില്ലേ ഒരുപാടു സ്വപ്‌നങ്ങള്‍? അവര്‍ അവരുടെ സ്വപ്‌നങ്ങള്‍ മാറ്റി വെച്ച് ജീവിക്കുകയാണ് ആ മകന് വേണ്ടി".ഞാന്‍ ആലോചിച്ചു....നി൪ത്താതെ ഉള്ള ഹോണടി ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി. മനസ്സില്ലാ മനസ്സോടെ ഞാന്‍ എന്റെ വണ്ടി മുന്നോട്ടു നീക്കി.എന്റെ കണ്ണുകളെ അവരില്‍ നിന്നും വളരെ വിഷമത്തോടെയാണ് ഞാന്‍ പറിച്ചു മാറ്റിയത്.

ഓഫീസിലെ സ്ഥിരമായ തിരക്കുകള്‍ക്കിടയിലും ഞാന്‍ ആ ഗാനം ഒന്ന് ഓര്‍ത്തു എടുക്കുവാന്‍ ശ്രമിച്ചു.കഴിയില്ല എങ്കില്‍ കൂടി.
എത്രയും വേഗം ഓടി എത്താന്‍ എന്റെ മനസ്സ് കൊതിച്ചു.വീണ്ടും വീണ്ടും ആ ഗാനം കേള്‍ക്കാന്‍.വീട്ടിലെത്തിയതും എന്റെ മിഴികള്‍ ആ പഴയ തുണികള്‍ കൊണ്ടുണ്ടാക്കിയ കൂടാരത്തിലേക്കു ചെന്ന്.അവിടെ ആരെയും കണ്ടില്ല ഞാന്‍." ഇവരെന്താ വൈകിയോ?" ഞാന്‍ ഓര്‍ത്തു." നീയെത്തിയോ? ഇന്നെന്താ നേരത്തെ ആണല്ലോ?" അമ്മ വന്നു ബാഗ് എടുത്തു.ഞാന്‍ അകത്തേക്ക് കയറുമ്പോള്‍ അമ്മയോട് ചോദിച്ചു." അമ്മെ ആ മാര്‍വ്വാടികള്‍ പോയോ? അവിടെ കാണുന്നില്ലാലോ? " " ആ...ഇന്ന് പകല്‍ അവരില്‍ ആരൊക്കെയോ വന്നു കുറെ സാധനങ്ങള്‍ എല്ലാം പെറുക്കിയെടുത്തു ഓടുന്നത് കണ്ടു.പോയെങ്കില്‍ ഭാഗ്യം.ഉള്ള സ്ഥലം വൃത്തിയായി കിടക്കുമല്ലോ?" അമ്മ പറഞ്ഞു.എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.ഉറങ്ങാന്‍ കിടക്കുമ്പോളും ഞാന്‍ അവരെ കുറിച്ച് ആലോചിച്ചു.

"നേരം പുലര്‍ന്നു. എഴുന്നെല്‍ക്കെടാ.." അമ്മയാണ്.ഞാന്‍ മെല്ലെ എഴുന്നേറ്റു. ചായക്കപ്പുമായി പൂമുഖത്ത്‌ എത്തി. അവിടെ പതിവ് പോലെ പത്രം വന്നു കിടക്കുന്നു.അതും എടുത്തു ഞാന്‍ കോസടിയില്‍ ചാരി ഇരുന്നു.ഒന്ന് നടു നിവ൪ത്തു ഒരു കാവില്‍ ചായയും കുടിച്ചു വാര്‍ത്തകളിലൂടെഒരു സഞ്ചാരം നടത്തി.പെട്ടന്ന് എന്റെ കണ്ണുകള്‍ ഒരു വാര്‍ത്തയില്‍ ഉടക്കി.എനിക്ക് വിശ്വസിക്കാനായില്ല...ദൈവമേ എന്താണിത്? അതില്‍ കണ്ട വാ൪ത്ത .....ഞാന്‍ ഞെട്ടി പോയി......."മാര്‍വ്വാടി അമ്മയും കുഞ്ഞും വാഹന അപകടത്തില്‍ മരിച്ചു.പാട്ടുപാടിയും നൃത്തം ചെയ്തും ജീവിച്ച ഇവര്‍ പൈസ വാങ്ങുവാനായി ഒരു വണ്ടിയുടെ മുന്‍പില്‍....." ബാക്കി വായിക്കുവാന്‍ എനിക്ക് ആയില്ല....അമ്മ ആരോടോ ഉറക്കെ സംസാരിക്കുന്നു.." ആ കൂടരമെല്ലാം പൊളിച്ചു കളഞ്ഞേക്ക്.ഇനി വന്നാലും ഇതിന്റെ അകത്തു കയറ്റണ്ട.അത്ര വൃത്തികേടാക്കി......ഛെ......" അമ്മ പറയുകയാണ്.എനിക്ക് ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.എന്റെ ചെവിയില്‍ ആ ഗാനം ആയിരുന്നു.കണ്ണുകളില്‍ കുഞ്ഞിനെ ഉമ്മ വെച്ച് ഉറക്കുന്ന ആ മാര്‍വ്വാടി അമ്മയായിരുന്നു.....വീണ്ടും ഞാന്‍ നനഞ്ഞ കണ്ണുകളോടെ ആ പത്രത്തിലെ തലക്കെട്ട്‌ വായിച്ചു....

" സ്വപ്നം വില്‍ക്കുന്നവര്‍ സ്വപ്ന ലോകത്തിലേക്ക്‌ മടങ്ങി."

ഒരു സഹോദരന്റെ ഓര്‍മ്മക്കായി

Sunday, September 5, 2010

  1. എന്റെ സ്വപ്നങ്ങളുടെ കൂട്ടുകാരി

ഒരു കൊച്ചു മഴവില്ല്

ഒരുപാടു കലപില ബഹളങ്ങള് കേട്ടാണ് ഞാന് ഉറക്കമുണര്ന്നത്...എല്ലാവരും തിടുക്കപെട്ട് ജോലികള് തീര്ക്കുന്നു....എന്താണ് സംഭവിക്കുന്നത് എന്നറിയാ൯ ഞാ൯ ജെനിയുടെ അടുത്തെത്തി.അവള് പറഞ്ഞു " ഇന്ന് ഒരുപാടു പേര് നമ്മളെ കാണാ൯ വരുന്നുണ്ട്" എന്ത് വികാരമാണ് എന്നില് ഉണ്ടായതെന്ന് എനിക്ക് അറിയില്ല...കഴിഞ്ഞ തവണ ആ പുതിയ ഉടുപ്പ് [പുതിയതെന്നു ഞാന് പറയുമെങ്കിലും കഴുകി മടക്കി വെച്ച വളരെ പഴയ ഒരു ഉടുപ്പാണ് അത് ] അതുമിട്ട് നാണത്തോടെ നിന്ന എന്നെ ഒന്ന് നോക്കി അടുത്ത് നിന്ന അന്നയെ കൂട്ടിക്കൊണ്ടുപോയവരെ എനിക്ക് അറിയാം.എനിക്കും അന്നക്കും ഒരേ നിറവും പൊക്കവും ആണ്....അവരുടെ കണ്ണില് മാത്രം എന്നെ ഇഷ്ടമായില്ല... മുടന്തുള്ള കുട്ടിയാണു ഞാനെന്ന്.......ദൈവത്തെ നിന്ദിക്കരുത് എന്ന് അച്ഛനും ട്രീസ സിസ്റ്ററും പറയാറുള്ളത് കൊണ്ട് മാത്രം ഞാ൯ ദേഷ്യം ഉള്ളില് അടക്കി..ഇന്നും ഒരുങ്ങി ചമഞ്ഞു നില്ക്കണം അത്രേ?..അവസാനം വരുന്നവര്ക്കെല്ലാം സൌന്ദര്യവും ആരോഗ്യവുമുള്ള കുട്ടികളെ മതി. ഞങ്ങള് എന്താ മനുഷ്യര് അല്ലെ? ഒരുപാടു ഓ൪മകള് മനസ്സില് വരുന്നു...ഇന്ന് എനിക്ക് ജോലി തറ തുടക്കലാണ്..കൂട്ടിനു ജോയലുമുണ്ട്.അവ൯ ഓടി നടന്നു തുടച്ചു എന്ന് വരുത്തി രക്ഷപെടും.സിസ്റ്റ൪ വരുമ്പോള് പഴി മുഴുവന് എനിക്കായിരിക്കും.ആരോടൊക്കെയോ ഉള്ള വാശിയില് ഞാ൯ തറ ആഞ്ഞു തുടച്ചു.അതാ സിസ്റ്റ൪ വിളിക്കുന്നു.”നീയവിടെ എന്ത് എടുക്കുവാ? ഒന്ന് വേഗം വാ..നിനക്ക് മാത്രമെന്താ താലപ്പൊലി വേണോ?” പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് സിസ്റ്റ൪ പോയി.ഞാ൯ ദേഷ്യത്തോടെ എഴുന്നേറ്റു കയ്യും മുഖവും കഴുകി. എനിക്ക് വച്ചിരുന്ന ഉടുപ്പ് എടുത്തിട്ടു.നിരയായി നില്ക്കുന്ന ഓരോ മുഖങ്ങളിലും പ്രതീക്ഷയുടെ നാമ്പുകള്...ഒരിക്കല് ചേടത്തിയുടെ കൂടെ വെളിയില് പോയപ്പോള് അടുക്കി വെച്ച മീനുകളെ കണ്ടത് ഓ൪ത്തു പോയി ഞാ൯..." അതാ അവര് എത്തി. അനുസരണയോടെ എല്ലാരും നില്ക്കണം" അച്ഛന് പറഞ്ഞു.ഞാ൯ മാത്രം ഒട്ടും തെളിച്ചമില്ലാത്ത മുഖത്തോടെ നിന്നു. അവര് വന്നു. എല്ലാവരെയും കണ്ടു. ഞാ൯ മുഖത്തേക്ക് പോലും നോക്കിയില്ല.പെട്ടന്ന് എന്റെ തോളില് ഒരു കൈ പതിഞ്ഞു. ഞാ൯ ഞെട്ടി മുഖത്തേക്ക് നോക്കി. നല്ല ഒരു പുഞ്ചിരിയോടെ ഒരു സ്ത്രീ. അവര് ചോദിച്ചു." മോളുടെ പേര് എന്താ?" എനിക്ക് മിണ്ടാന് കഴിഞ്ഞില്ല. എന്റെ കണ്ണുകള് നിറഞ്ഞു ഒഴുകി.ഇത്രയും വ൪ഷങ്ങള്ക്കു ശേഷം ഒരാള്...എന്നോട്..ശബ്ദം എന്റെ തൊണ്ടയില് കുടുങ്ങി.എനിക്ക് ശ്വാസം മുട്ടുന്നതായി തോന്നി..." പാവം " ആ സ്ത്രീ പറഞ്ഞു.എന്റെ താടിയില് പിടിച്ചു.കവിളില് തലോടി.എനിക്ക് അപ്പോള് പള്ളിയിലെ മാതാവിന്റെ രൂപമാണ് ഓ൪മ വന്നത്. മാതാവ് തന്നെ ആണോ ഇത്? ബാക്കി എല്ലാവരും പോയപ്പോളും ഞാ൯ ഒളിഞ്ഞു ഇരുന്നു ആ മാതാവിനെ നോക്കി...ജെനി പറഞ്ഞു.." ഒക്കെ നിന്റെ ഭാഗ്യമാ മോളെ..അവരുടെ വേഷവും അവര് വന്ന കാറും ഒക്കെ കണ്ടോ നീ? നാളെ മുതല് നീ ആ കാറില്..ഹോ..എനിക്ക് വയ്യ..ഇവിടെ ഇനിയും വരുമോ നീ? ഞങ്ങളെയൊക്കെ മറക്കുമൊ നീ?" ഞാ൯ എന്റെ മനസ്സില് ആ സ്വപ്നകൊട്ടാരം പണി തീ൪ത്തു.. വേഗം ഞാ൯ എന്റെ ജോലികള് തീര്ത്തു പള്ളിയിലേക്ക് പോയി...മാതാവിന്റെ രൂപത്തില് നോക്കി ഞാ൯ കുറെ നേരം നിന്നു.. കാലു വയ്യാത്ത കുട്ടി എന്ന പേര്….. അതെനിക്ക് എത്ര സങ്കടമായിരുന്നു ഇത് വരെ?..ഉറങ്ങാ൯ കിടന്നപ്പോള് എന്റെ മനസ്സില് ആ മാതാവ് ആയിരുന്നു...


"എന്ത് ഉറക്കമാടീ ഇത്?" ഞാ൯ ഞെട്ടി ഉണ൪ന്നു. സിസ്റ്റ൪ ട്രീസയാണ്." നിനക്ക് അറിയില്ലേ ഒരാള് പോയാല് ബാക്കിയുള്ളവരാണ് ആ മുറി വൃത്തി ആക്കേണ്ടത് എന്ന്? " അതിനു ആരാണ് സിസ്റ്റ൪ പോയത്? " ഞാന് പേടിച്ചു പേടിച്ചു ചോദിച്ചു." അത് കൊള്ളാം നീ ഒന്നും അറിഞ്ഞില്ലേ? നമ്മുടെ ജെനിയെ ഇന്നലെ വന്നവര് കൊണ്ട് പോയി...ആ പെണ്ണിന്റെ ഒരു ഭാഗ്യം.." സിസ്റ്റ൪ പിന്നെയും എന്തൊക്കെയോ പറഞ്ഞു പക്ഷെ ഞാ൯ ഒന്നും കേട്ടില്ല...തിരിച്ചറിയുകയായിരുന്നു ഞാ൯....സഹതാപവും സ്നേഹവും തമ്മിലുള്ള വ്യത്യാസം..അച്ഛ൯ പറഞ്ഞ സഹതാപകഥയുടെ ബഹി൪സ്ഫുരണം ആയിരുന്നു അവരുടെ സ്നേഹപ്രകടനം…..ഞാ൯ തലേദിവസം ഇട്ട ആ ഉടുപ്പ് വീണ്ടും എടുത്തു.വെറുതെ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. അവിടെ അതാ ജെനി.അവള് കാറിലേക്ക് കയറുന്നു. എന്റെ കാഴ്ച്ചയെ മറച്ചു 2 തുള്ളി കണ്ണുനീര് കവിളിലൂടെ ഒഴുകി. ഞാ൯ അത് എന്റെ പുതിയ ഉടുപ്പ് കൊണ്ട് അമ൪ത്തി തുടച്ചു...വീണ്ടും കാത്തിരുന്നു ഒരു പുതിയ അതിഥിക്കായി....