Saturday, October 5, 2013

അവശേഷിപ്പുകള്‍

അഞ്ചാമത്തെ നിലയെന്നാണ് അയാള്‍ പറഞ്ഞത്. പഴയ കെട്ടിടമായതിനാലാവാം ആ ലിഫ്റ്റും ഒരു വയസ്സനെ പോലെ കിതച്ചും ശബ്ദമുണ്ടാക്കിയുമാണ് മേല്പോട്ടുയര്‍ന്നത്‌.പരമാവധി ധൈര്യം സംഭരിച്ചവര്‍ ഒരു മൂലയില്‍ ചാരി നിന്നു.അധികമാരും ഈ ലിഫ്റ്റ്‌ ഉപയോഗിക്കുന്നില്ല എന്നത് വൃത്തിഹീനത വിളിച്ചോതി.

നാലാം നിലയിലെത്തി ലിഫ്റ്റ്‌ ഒരു മുരള്‍ച്ചയോടെയെന്നോണം നിന്നു.വാതില്‍ തുറക്കവേ ഒരാള്‍ ധൃതിയോടെ ഓടി വന്നു കയറി.പെട്ടന്നുള്ള ഭയം കാരണം അയാളോട് ഒന്നും സംസാരിക്കാതെ അവര്‍ നിന്നു. അയാളും നിശബ്ദനായിരുന്നു. അയാളുടെ കിതപ്പ് വ്യക്തമായ് മുഴങ്ങി കേട്ടു. സാരിയുടെ തുമ്പു കൊണ്ട് മൂക്ക് പൊത്തിയവര്‍ അയാളില്‍ നിന്നു വന്ന വിയര്‍പ്പു ദുര്‍ഗന്ധം അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു.

അഞ്ചാം നിലയിലെത്തി വാതില്‍ തുറന്നതും അയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നെയും ഒരു നിമിഷം വേണ്ടി വന്നു അവര്‍ക്ക് ധൈര്യം വീണ്ടെടുക്കാന്‍.ലിഫ്റ്റിന്റെ വാതില്‍ അടയും മുന്‍പേ ബദ്ധപ്പെട്ടാണവര്‍ പുറത്തിറങ്ങിയത്.ഭയാനകമായ ഇരുട്ടാണ്‌ ചുറ്റിനും. തിരിച്ചു ലിഫ്റ്റില്‍ എത്തുക എന്നതും ദുഷ്കരം ആയ ജോലിയാണ്. ഒരു മനുഷ്യ ജീവിയെ പോലും എങ്ങും കാണുന്നില്ല.ഈ തികഞ്ഞ ഭീകരതയിലേക്ക് എന്തിനാണയാള്‍ വരാന്‍ പറഞ്ഞത്? എവിടെയാവും അയാള്‍? ഇപ്പോള്‍ വന്നിറങ്ങിയ മനുഷ്യന്‍ പോലും എവിടെയുമില്ല ...ഞാന്‍ ഇറങ്ങുമ്പോള്‍ പകല്‍ ആയിരുന്നുവല്ലോ ഇത്ര പെട്ടന്ന് എങ്ങനെ ഇരുട്ട് ?..ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പോലെ വിയര്‍പ്പു തുള്ളികള്‍ കഴുത്തിലൂടെ ഒഴുകി സാരിയെ നനച്ചിരുന്നു.

അല്‍പ ദൂരെ അവര്‍ ഒരു പ്രകാശം കണ്ടു.ഒരു മുറിയെന്നു മനസ്സിലായി. " ആരുമില്ലേ"  എന്നുറക്കെ ചോദിച്ചു കൊണ്ട് വാതിലില്‍ തട്ടി.ആ വാതില്‍ തനിയെ തുറന്നു.ആ മുറിയില്‍ ഒരു മേശയും കസേരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ മേശക്കു മുകളില്‍ മങ്ങി കത്തുന്ന വോള്‍ട്ടെജു കുറഞ്ഞൊരു ലൈറ്റും. അവര്‍ സൂക്ഷ്മമായ്‌ പരിശോധിച്ചു..ഇല്ല ..മറ്റൊന്നുമില്ല ..മറ്റൊരാളുമില്ല..വല്ലാത്ത ക്ഷീണം തോന്നി അവര്‍ക്ക്..ആ കസേരയില്‍ ഇരുന്നു..മേശമേല്‍ തല ചായ്ച്ചു..

എന്തോ ശബ്ദം കേട്ടാണവര്‍ ഞെട്ടിയുണര്‍ന്നത്. വാതില്‍ അടഞ്ഞു കിടക്കുന്നു. "ഞാന്‍ അത് തുറന്നിട്ടാണല്ലോ ഇവിടെ ഇരുന്നത്" ആലോചനയോടെ അവര്‍ ചാടി എണീറ്റു. ഭയം സിരകളെ മരവിപ്പിച്ചു. പുറത്തു നിന്ന് ആരോ ആ വാതില്‍ പൂട്ടിയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നി. ഉറക്കെ നിലവിളിച്ചു കൊണ്ടവര്‍ ആ വാതിലില്‍ ആഞ്ഞിടിച്ചു.പക്ഷെ അവിടെയെങ്ങും ജീവന്‍റെ ഒരു കണിക പോലും അവര്‍ക്ക് അനുഭവപ്പെട്ടില്ല. തളര്‍ന്നു താഴെ ഇരുന്ന അവരുടെ മനസ്സിലൂടെ ആ മനുഷ്യന്‍ കടന്നു വന്നു ..ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍ ..ഒരു പക്ഷെ അയാള്‍ ....അയാള്‍ ഇരുട്ടില്‍ മറഞ്ഞിരുന്നതാണോ ? ..വിതുമ്പി കരഞ്ഞു കൊണ്ട് അവര്‍ കുനിഞ്ഞിരുന്നു. തന്‍റെ മരണം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.ഓഫീസില്‍ നിന്നും വന്ന ഭര്‍ത്താവും സ്കൂള്‍ വിട്ടു വന്ന മക്കളും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവുമോ? സമയം എത്രയെന്നു പോലും അറിയുന്നില്ലലോ ..അവര്‍ ഓര്‍ത്തു

അവര്‍ മൂന്നു പേര്‍. ഒരാള്‍ ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍.ബാക്കിയുള്ള രണ്ടു പേര്‍ അയാളുടെ ശരീര പ്രകൃതമല്ല..ഉരുണ്ട മാംസപേശികളും കറുത്ത ശരീരവും ക്രൂര മുഖഭാവവുമുള്ള രണ്ടു പേര്‍.അസാമാന്യ പൊക്കം.വിയര്‍പ്പില്‍ കുതിര്‍ന്ന ശരീരവും ഭീതി പൂണ്ട കണ്ണുകളുമായ് പരമാവധി ഭിത്തിയില്‍ ചാരി അവര്‍ നിന്നു. ആ കസേരയിലിരിക്കാന്‍ ഒരാള്‍ ആജ്ഞാപിച്ചു. എതിര്‍ത്തൊന്നും പറയാനാവാതെ അവര്‍ ഇരുന്നു. ആ മൂന്നു പേര്‍ മറ്റെന്തോ ഭാഷ സംസാരിക്കും പോലെ തോന്നി. ഒരാള്‍ അവളെ കൊല്ലണം എന്നും മറ്റൊരാള്‍ മുഖം വികൃതമാക്കണം എന്നും മൂന്നാമനാവട്ടെ അവളുടെ ഭര്‍ത്താവിനു വിഷമം വരുന്ന വിധമൊന്നും ചെയ്യരുതെന്നും പറഞ്ഞത് അവള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ആയിരുന്നു. അവള്‍ക്കൊന്നും മിണ്ടാനോ വെറുതെ വിടണമെന്ന് യാചിക്കാനോ സാധിച്ചില്ല. പകരം വെള്ളം ..എന്ന് മാത്രം പറഞ്ഞു. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആള്‍ കുപ്പിയില്‍ പാതിയായ വെള്ളം മേശയുടെ മുകളില്‍ ശബ്ദത്തോടെ വെച്ചു. ആര്‍ത്തിയോടെ അവള്‍ അത് കുടിച്ചു. പക്ഷേ വെള്ളം ബാക്കിയായി

" നീ തെറ്റുകാരിയാണ് ..ശിക്ഷ അനുഭവിക്കണം " ഒരാള്‍ പറഞ്ഞു.
" ഇല്ല ..ഞാന്‍ തെറ്റൊന്നും ചെയ്തില്ല " പറഞ്ഞു തീരും മുന്നേ അയാള്‍ മൂര്‍ച്ചയുള്ള ഒരു ആയുധം കൊണ്ട് അവളുടെ കൈ വരഞ്ഞു. ഉറക്കെയുറക്കെ കരഞ്ഞവള്‍ സാരിത്തുമ്പ് കൊണ്ട് ആ ചോരയൊപ്പി.
"പിന്നെ എങ്ങനെ നീ ഇവിടെയെത്തി? " അയാള്‍ ചോദിച്ചപ്പോള്‍ കണ്ണില്‍ തീ ഉണ്ടെന്നു തോന്നി അവര്‍ക്ക്
"അറിയില്ല ..എനിക്കൊന്നുമറിയില്ല..ആരോ എന്നെ വിളിച്ചതാണ്..എനിക്കൊന്നും അറിയില്ല..."
" നീ തെറ്റുകാരിയാണ് .." ഉറക്കെ അയാള്‍ വീണ്ടും പറഞ്ഞു. അവള്‍ കരഞ്ഞു കൊണ്ട് തറയില്‍ ചുരുണ്ടിരുന്നു.ആ മൂന്നുപേരും പുറത്തേക്കു പോകുമ്പോള്‍ വാതില്‍ വലിച്ചടച്ചു. തളര്‍ന്നവള്‍ തറയിലിരുന്നു.

കാളിംഗ് ബെല്‍ ശബ്ദം ആണ് അവരെ ഉണര്‍ത്തിയത്.ചാടിയുണര്‍ന്നു നോക്കുമ്പോള്‍ കട്ടിലില്‍ ആണെന്ന സത്യം മനസ്സിലായി.
"അപ്പോള്‍ ഈ കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ ?" അവര്‍ ആലോചിച്ചു. വീണ്ടും ബെല്‍ മുഴങ്ങി.വേഗം പോയി വാതില്‍ തുറന്നപ്പോള്‍ ഭര്‍ത്താവും കുട്ടികളും
"എന്തെ ഇന്ന് നീ ഉറക്കമായിരുന്നോ? എത്ര നേരമായി ബെല്‍ അടിക്കുന്നു? "

'അച്ഛാ ..ദെ അമ്മയുടെ കൈ മുറിഞ്ഞിരിക്കുന്നു"
 കുട്ടികളുടെ ബാഗ്‌ പെട്ടന്ന് നിലത്തേക്ക് വീണു പോയി. അത് തട്ടി പാതിയായ വെള്ളവുമായ് ഒരു കുപ്പി ഉരുണ്ടു നീങ്ങി