Sunday, June 2, 2013

എന്‍റെ പ്രിയപ്പെട്ടവള്‍ ..കമല

മാധവിക്കുട്ടി എന്ന പേരില്‍ എഴുത്ത് എന്ന പ്രതിഭാസം നിര്‍ഭയം ലോകത്തെ അറിയിച്ച അതുല്യ പ്രതിഭ. മാധവിക്കുട്ടി എന്ന കമലയുടെ ജീവിതത്തിലൂടെ ..
ബാലാമണിയമ്മ എന്ന പ്രസിദ്ധ എഴുത്തുകാരിയുടെയും വി എം നായരുടേയും  മകള്‍ ആയി 1934 മാര്‍ച്ച്‌ പതിനാലാം തീയതി നാലപ്പാട്ട് ജനിച്ച കമലയുടെ എഴുത്തിലെ മാന്ത്രികത ലോകം അംഗീകരിച്ചത് പക്ഷെ വളരെ വൈകി ആണ്. ആമി എന്നായിരുന്നു വിളിപ്പേര്. മൂന്നു മക്കള്‍ ( എം ഡി നാലപ്പാട്ട്,  ചിന്നന്‍, ജയസൂര്യ) എന്നിവരും തന്നേക്കാള്‍ പ്രായത്തില്‍ വളരെ വ്യത്യാസം ഉള്ള ഭര്‍ത്താവ് മാധവനും ഒപ്പം നാലപ്പാട്ട് ജീവിച്ചു എങ്കിലും  ചെറുപ്പം കല്‍ക്കത്തയില്‍ ആയതിനാലാവാം ജീവിതത്തെ നിര്‍ഭയത്തോടെ കാണാന്‍ അവരെ പ്രേരിപ്പിച്ചത്.



അവര്‍ ബിരുദധാരി അല്ലാതെ ഇരുന്നിട്ടും മലയാളത്തില്‍ എത്ര മനോഹര രചനകള്‍ സമ്മാനിച്ചിരിക്കുന്നു. മാധവന്‍ എന്ന പേരിനോടുള്ള സ്നേഹം ആണ് മാധവിക്കുട്ടി എന്ന പേര് സ്വീകരിക്കാന്‍ കാരണം എന്ന് അവര്‍ പറയുകയുണ്ടായി. എഴുത്തിനെയും കുടുംബാംഗങ്ങളേയും കുറിച്ച് ഒരിക്കല്‍ അവര്‍ പറയുകയുണ്ടായി.
" ഉള്ളില്‍ തട്ടി സത്യം പറയാന്‍ ഉള്ള ശേഷി എന്‍റെ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല.ആ വീട്ടിലെ അന്തേവാസികള്‍ വായ്‌ മൂടിക്കെട്ടിയ ചീനഭരണികളെപ്പോലെ ആയിരുന്നു.അവരുടെ രുചിയും ഗന്ധവും മറ്റാരെയും അറിയിക്കാതെ അവര്‍ കഴിച്ചു കൂട്ടി "


കമല സുരയ്യ ആയി മാറിയത് ലോകത്തെ കുറച്ചല്ല അമ്പരപ്പിച്ചത്. മതം മാറുന്നു എന്നത് അവര്‍ ഒരു സമ്മേളനത്തില്‍ ആണ് അറിയിച്ചത്. കടവന്ത്രയില്‍ ഒരു മത പുരോഹിതന്‍ ആണ് മതം മാറ്റത്തിന്‍റെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.അന്ന് അവിടെ സെക്യൂരിറ്റി അതി ശക്തം ആയിരുന്നു.അവര്‍ക്ക് തന്‍റേതായ പല കാരണങ്ങളും ഉണ്ടെന്നു പറഞ്ഞെങ്കിലും പിന്നീട് കാരണം ലോകം അറിയുക തന്നെ ചെയ്തു. കമലയെ പോലെ ഒരാളില്‍ നിന്നും ലോകം അറിയാന്‍ ആഗ്രഹിച്ചതായിരുന്നതല്ല അതൊന്നും. മതം മാറിയാല്‍ അവരെ വിവാഹം ചെയ്യാം എന്ന് പറഞ്ഞു സമദാനി ആണ് അവരെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത്.  ഒടുവില്‍ അയാള്‍ അവരെ തള്ളി പറയുകയും ചെയ്തു
വേറെ മൂന്നു ഭാര്യമാര്‍ ഉള്ള അയാളെ വിവാഹം ചെയ്യണോ എന്ന ചോദ്യത്തിനും അവര്‍ ഉത്തരം നല്‍കി ഇങ്ങനെ
" ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറം പണിക്ക്, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പിന്നെ ഈ കമല സ്വീകരണ മുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍ "
 പ്രണയത്തെ സുന്ദരമായി കണ്ടിരുന്ന അവരുടെ പ്രണയം പക്ഷെ പരാജയം ആയിരുന്നു. സമദാനി അവരെ ലൈംഗികമായി ഉപയോഗിച്ചിരുന്നു  എന്ന് കമല സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അയാള്‍ പറഞ്ഞതോ " അവര്‍ എഴുത്തുകാരി അല്ലെ അവരുടെ ഭാവന ആകും എല്ലാം " എന്നാണ്
കമല എന്നത് അയാള്‍ക്ക് ആദ്യത്തെ എഴുത്തുകാരി ആയിരുന്നില്ല ..അഷിത എന്ന ഒരു സ്ത്രീക്കും  മുന്‍പ് ഇത് സംഭവിച്ചുവത്രേ.

ലീല എന്ന എഴുത്തുകാരി തന്‍റെ സുഹൃത്തായ കമലയെക്കുറിച്ചു ഇങ്ങനെ പറഞ്ഞു

കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്
പ്രിയ നായിക വഹീദ രേഹ്മാന്‍ ആണെന്നും കമല അവരോടു പറഞ്ഞിട്ടുണ്ട്. പക്ഷേ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഹിന്ദുവായി തന്നെ ജീവിക്കാന്‍ ശരിക്കും മോഹം ആയിരുന്നു.ഒരിക്കല്‍ എന്നെ വിളിച്ചു പറഞ്ഞു
 ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ് ധരിക്കുന്നത്, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്’ 
അപ്പോള്‍ ആ വാക്കുകളിലെ സന്തോഷം ഞാന്‍ അറിഞ്ഞു. 


പര്‍ദ്ദ പക്ഷെ അവര്‍ക്ക് അധിക കാലം അഴിച്ചു വെക്കുവാന്‍ ആയില്ല. 

"മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന് എന്നെ ധരിപ്പിച്ചു"  പറയുമ്പോള്‍ അവര്‍ കരയുകയായിരുന്നു. മതം മദം ആയി എന്ന് തിരിച്ചറിഞ്ഞു അവര്‍. 


രണ്ടായിരത്തി ഒന്‍പതില്‍ അവര്‍ പൂനയില്‍ മരിക്കുമ്പോള്‍ ഒരു മതവും വേണ്ട പിന്തുണ നല്‍കിയില്ല എന്നതാണ് സത്യം 

ആ വാക്കുകള്‍ കടം എടുത്താല്‍ 


ആ നീലാംബരി എന്നേക്കുമായ് നമുക്ക് നഷ്ടമായെങ്കിലും ആ അക്ഷരങ്ങള്‍ എന്നും നില നില്‍ക്കട്ടെ 



'എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും മാന്‍പേടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും .വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്നപോല്‍ മലര്‍ന്നു കിടക്കുകയും ചെയ്യും.' (നീര്‍മാതളം പൂത്തകാലം)





Sunday, March 31, 2013

എക്സ്പ്രസ്സ്

Seat No: 36 --ജീവന്‍ 

വേഗതയില്‍ ഓടുന്ന ഈ വാഹനത്തേക്കാള്‍ എത്രയോ വേഗം ആണ് മനുഷ്യന്റെ മനസ്സ് യാത്ര ചെയ്യുന്നത്. അവളെ അന്ന് കണ്ടത് മുതല്‍ ഇന്നിപ്പോള്‍ കാണാന്‍ പോകുന്നത് വരെയുള്ള കാര്യങ്ങള്‍ വിധിയുടെ വികൃതികള്‍ മാത്രമാണോ? അമ്മുവിന് എന്നെയും മക്കളെയും തനിച്ചാക്കി പോകുവാന്‍ കഴിയുമോ?

ഡയറി അടച്ചു സൈഡ് ലാമ്പ് അണക്കുമ്പോള്‍ ആരുമറിയാതെ ഒഴുകിയ മിഴിനീര്‍ അയാള്‍ തുടച്ചു

Seat No: 37--സുബൈദ 

" ഇങ്ങള്‍ക്ക്‌ ചായ ബേണാ ഇമ്മാ? കോയിക്കോടിക്ക് ഇനി തോനേം ദൂരംണ്ട് ..മേണംച്ചാ കുടിചോളിന്ന് "
പറയുകയും ചായ ഊതിക്കുടിക്കയും ഒരുമിച്ചാണ് അവള്‍.
" ഓരവിടെ ബാരാണ്ടിരിക്കില്യ  ല്ലേ മ്മാ ?"  മറുപടി പ്രതീക്ഷിക്കാതെയുള്ള നെടുവീര്‍പ്പ് കലര്‍ന്ന ചോദ്യം.

Seat No: 38 --മൈമൂന 

"ഓന്‍ വരൂടി ..ഓനുക്ക് ഞമ്മളെ ജീവനാ ..ഓന്‍ ഒരു ഹിമാറിന്റെ പിന്നാലെയും പോവൂല..പടച്ചോന്‍ മ്മളെ കൈബിടൂല ."

വിതുമ്പിയും ചിരിച്ചും തേങ്ങല്‍ അടക്കിയും കണ്ണീര്‍ തുടയ്ക്കുന്ന ഒരു വൃദ്ധ

Seat No: 33-- പീറ്റര്‍ 

" ഇപ്പോള്‍ 3G മാറി 4G വന്നിട്ടും നമ്മടെ കേരളത്തില്‍ മാത്രം വികസനം ങേ ഹേ ...ഇന്റര്‍നെറ്റ്‌ കണക്ഷന്‍ പോലും ഇല്ലാത്ത ഒരു ഗ്രാമം ..എനിക്കിത് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ലന്നെ...എന്‍റെ കര്‍ത്താവേ ആ റോസക്കുട്ടി പറഞ്ഞത് കാര്യമല്ലയോ ..ഈ കേരളം എന്ന് വെച്ചാ ആള്‍ക്കാരും ടെക്നോളജിയും എല്ലാം "so poor " 

Seat No: 34 -- ഐസ്സക് 

" ഹല്ലാ പിന്നെ ...നമ്മക്കൊന്നും പറ്റത്തില്ലന്നേ ..കള്‍ച്ചര്‍ ഇല്ലാത്ത കൊറേ മനുഷ്യന്മാരും കുറെ വൃത്തികെട്ട രാഷ്ട്രീയവും ....പീഡനം എന്നും പറഞ്ഞു പരാതിം കൊണ്ട് കുറേ പീറ പെമ്പിള്ളേരും.."

Seat No: 35--സുമലത 

" Excuse me..I hope you are from abroad .. could you please consider others while you talk loudly. I am doing some urgent works "

Seat No: 39--അമല 

" അത് കലക്കി ചേച്ചീ ..ഒരു തുക്കടാ സായിപ്പിന്മാര്‍ ..ഹി ഹി കുറെ നേരായി ഞാന്‍ സഹിയ്ക്കാ ...വല്ല ഓണം കേറാ മൂലയിലും ജനിച്ചതാവും ..ജാഡ ..അല്ലാതെന്താ ..ഹി ഹി "

Seat No: 40 -- സുലൈഖ 

ഇടയ്ക്കിടെ നെടുവീര്‍പ്പിടുന്നു ..ഷാള്‍ കടിക്കുന്നു ..കണ്ണാടി നേരെ വെക്കുന്നു ..ജനലിലൂടെ പുറത്തേക്ക് നോക്കുന്നു ...കയ്യിലിരിക്കുന്ന ബാഗ്‌ ഇടയ്ക്കിടെ മുറുകെ പിടിക്കുന്നു ...നല്ല ടെന്‍ഷന്‍ ആണെന്ന് വ്യക്തം


"കാപ്പീ ..കാപ്പീ ....."  ഇടയ്ക്കു പതിവ് കഥയിലെ പോലെ ഈ ട്രെയിന്‍ ഒന്ന് നിന്നു


----------------------------------------ഇടവേള ----------------------------------------------


" അളിയാ അവള് വരുമോ?"
" ദേ എന്നേം കൂടെ ടെന്‍ഷന്‍ ആക്കല്ലേ..അവള്‍ വരാതിരിക്കില്ല ..എന്‍റെ ടെന്‍ഷന്‍ കാശ് കാണുമോ എന്നാ..ലവന് കൊടുക്കാന്‍ ഉള്ളതാ..സ്വര്‍ണമൊക്കെ ഉണ്ടെന്നാ പറഞ്ഞെ .."

" എന്നാലും അളിയാ നിന്നെ സമ്മതിക്കണം ..ഒരുത്തന്‍റെ ഭാര്യെ വെറും ഫോണിലൂടെ വളച്ചു ..ഇത്രേമൊക്കെ ഒപ്പിച്ചല്ലോ ..ശോ പാവം കെട്ട്യോന്‍ ...ഒന്നുമറിയാതെ അങ്ങ് മരുഭൂമിയില്‍..... ............... പത്രക്കാര്‍ക്ക് ഒരു വാര്‍ത്ത ആയി ...മൊബൈല്‍ പ്രണയം ..വീട്ടമ്മ ഒളിച്ചോടി ..ഹ ഹ ഹ "

----------------------------------------------------------------------------------------------------

" അമ്മയാ മനൂ .."
" എന്താമ്മേ? അമ്മയെന്തിനാ കരയുന്നേ? "
" അവള്‍ക്കു കൂടുതലാ മോനേ ...പെട്ടന്ന് ബോധം പോയി ..എല്ലാരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നു ..എന്നോടാരും ഒന്നും പറയുന്നില്ല മോനേ ..."

"അമ്മ കരയാതെ ...അമ്മുവിന് ഒന്നും വരില്ല ...ഞാന്‍ വന്നു കൊണ്ടിരിക്കുവാ..പേടിക്കാതെ അമ്മേ ..അവള്‍ക്കു ഒന്നും വരില്ല

------------------------------------------------------------------------------------------------------

" ഉമ്മാ ഞാന്‍ സുക്കൂറാ ...ഞങ്ങള്‍ ഇവിടെ സ്റ്റേഷനില്‍ തന്നെ ഉണ്ട് കേട്ടാ .."

" ഉം ശരി മോനേ ..അടുത്തേക്കണെന്ന തോന്നുന്നേ ...ശരി "

-------------------------------------------------------------------------------------------------------
" Dr.sumalatha here ...connect me to ICU fast.."
" Sister..who is on duty today ? "
"Dr.Sivadas ആണ് മാഡം .."
"ഉം ഓക്കേ ഓക്കേ ..How is the patient in Bed 6? "
"CPR നടക്കുന്നു ..പള്‍സും  ബി പിയും ഇല്ല "
" ഓക്കേ tell  Dr.Sanjay to Update me ..Thank you sister"

-------------------------------------------------------------------------------------------------------
" അച്ചായോ എത്താറായോ? "
" നീ ഒന്ന് പെടക്കാതെ ഗ്രേസീ ..ഞാന്‍ അങ്ങ് വരും ..മറ്റേതു എന്തായി? ഒപ്പിച്ചോ?"
" പിന്നേ ..പണ്ട് നാടകത്തില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയത് വെറുതെയാ ...അമ്മച്ചി എന്‍റെ നമ്പറില്‍ തലേം കുത്തി വീണു "

"ഹ ഹ ..ശരി ശരി ..സമ്മതിച്ചേ .. ഹോ ..എന്നായാലും തിരിച്ചു പോകാന്‍ ടിക്കറ്റ്‌ ശരി ആയല്ലോ "

-------------------------------------------------------------------------------------------------------

"അമല " ....ഉം കണ്ടിട്ട് കാശൊള്ള വീട്ടിലെ കൊച്ച് ആണെന്ന് തോന്നുന്നു ..എഴുതിക്കോ അല്പം കൂടുതല്‍ .."
" ഗള്‍ഫില്‍ അറബികള്‍ വരെ ഇത് അറിഞ്ഞു തുടങ്ങി എന്നാ തോന്നുന്നേ ..അവന്മാരും കൈക്കൂലി കൂട്ടി തുടങ്ങി സുരേഷേ .."

നമ്മക്ക് സര്‍വീസ് ചാര്‍ജ് അല്ലെ കൂട്ടാന്‍ പറ്റുള്ളൂ ..ഇരിക്കട്ടെ ..ഹ ഹ
---------------------------------------------------------------------------------------------------------

" സുലു ..ഞാന്‍ സ്റ്റേഷനില്‍ തന്നെ ഉണ്ട് ..സൂക്ഷിക്കണേ മുത്തേ ..ബാഗ്‌ ശ്രദ്ധിചോണം ...ഉമ്മാ "
" ഉം .." സുലൈഖ ബാഗ് ഒന്ന് കൂടി മുറുകെ പിടിച്ചു

-------------------------------------------------------------------------------------------------------
" അമ്മുവിനെ രക്ഷിക്കണേ ദൈവമേ ...അവളെ വേദനിപ്പിക്കരുതേ ..." നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചു മനു പ്രാര്‍ഥിച്ചു

---------------------------------------------------------------------------------------------------------

" മകന്‍ മയക്കു മരുന്ന് കേസിലെ പ്രതിയാ എന്ന് അറിഞ്ഞാല്‍ ഏതു അമ്മയാടാ സഹിക്കുന്നെ? പാവം അവന്‍ വരും എന്ന് കരുതി കാത്തിരിക്കുകയാവും ആ ഉമ്മയും പെങ്ങളും....നമ്മളെ സ്റ്റേഷനില്‍ കാണുമ്പോള്‍ ...ശോ എന്താ ഇപ്പോള്‍ പറയുക അവരോട് "

----------------------------------------------------------------------------------------------------------

" നമുക്ക് ഈ വയസ്സാന്‍ കാലത്ത് എന്തിനാ അച്ചായോ നിലോം പാടോം ഒക്കെ ..അതെല്ലാം അവര്‍ക്കുള്ളതല്ലേ ..അമേരിക്കയില്‍ നിന്ന് വന്നിട്ട് തിരിച്ചു പോകാന്‍ കാശ് ഇല്ലാന്ന് പറഞ്ഞാല്‍ നമ്മക്കല്ലായോ നാണക്കേട്‌ ..അവള് പ്രാരബ്ധം പറഞ്ഞത് കേട്ടിട്ടൊന്നും അല്ലാന്നേ..കൊണ്ട് പോയി ജീവിക്കട്ടെ ..നമ്മളിനി എത്ര കാലം എന്ന് വെച്ചാ "

" അതിനു അവള് എന്നാത്തിനാ മേരിക്കൊച്ചേ കള്ളം പറയുന്നേ....ഒരു പറമ്പ് കിളച്ചു തുടങ്ങിയതാ ഞാനും ആ ഐസ്സക്കിന്റെ അപ്പനും ..ഇവന്മാരെ ഒരുമിച്ചു അമേരിക്കയില്‍ വിട്ടതും ഞങ്ങളാ ..എന്നിട്ടിപ്പോള്‍ അപ്പന്‍ ചാകാന്‍ ഇരുന്നു അവന്‍ ഒള്ള സ്ഥലം വീതം വെക്കാന്‍ ..ആ തള്ള അനാഥാലയത്തില്‍ അല്ലായോ ..ഞാന്‍ ചത്തു പോയാല്‍ നിന്‍റെ ഗതി അങ്ങനെ ആവരുത് ..അതിനാ ഈ ഭൂമി മൊത്തം ഞാന്‍ ഈ കെട്ടിപിടിച്ചു കെടക്കുന്നെ "

" അതൊന്നും സാരമില്ല അച്ചായോ അഞ്ചു സെന്റ്‌ അല്ലായോ ..പോട്ടെ .."

---------------------------------------------------------------------------------------------------------

"  നഴ്സിംഗ് പഠിപ്പിക്കുന്നതിലും കഷ്ടം ഇപ്പോള്‍ ഒന്ന് കടല് കടത്തുന്നതാ ...മുക്കിനു മുക്കിനു എജന്റ്റ് ഉണ്ട് ...ന്‍റെ ഗുരുവായൂരപ്പാ ..ഈ ഇന്റര്‍വ്യൂവിനു  എന്‍റെ അമല മോളെ ഒന്ന് കടത്തി തരണേ ..."

" കാശ് വാരി എറിഞ്ഞാല്‍ മതിയെടീ എല്ലാം പാസ് ആകും "

" ഒന്ന് പോ മനുഷ്യാ ..ഇത് നല്ല ഏജന്‍സി ആണ് ...അവര്‍ക്ക് സര്‍വീസ് ചാര്‍ജ് മാത്രം മതി ..."

---------------------------------------------------------------------------------------------------------

" സോറി ഡോക്ടര്‍ നമ്മുക്കവരെ രക്ഷിക്കാന്‍ ആയില്ല ..CPR Failed "

ഡോക്ടര്‍ സഞ്ജയ്‌ അയച്ച മെസ്സേജ് വായിച്ചു സുമലത കണ്ണുകള്‍ അടച്ചു ചാരി ഇരുന്നു ..മറ്റൊരു സീറ്റില്‍ ആ രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ ഉണ്ടെന്നു അറിയാതെ

---------------------------------------------------------------------------------------------------------


ട്രെയിന്‍ അതിന്‍റെ യാത്ര തുടര്‍ന്നു ...കൂവിയും കിതച്ചും ..ഇടയ്ക്കിടെ നിന്നും ....



Saturday, February 9, 2013

ഋതുമതി

" എന്നിലെ തുളസിക്കതിര്‍ നൈര്‍മ്മല്യവും കാച്ചെണ്ണയുടെ സുഗന്ധവും മാഞ്ഞിരിക്കുന്നു ..സുധിയെട്ടന്‍ ..വന്നത് വെറുതെയാണ് ...എനിക്കിപ്പോള്‍ ഈ നഗരത്തിന്‍റെ മണമാണ് "
" ഉപേക്ഷിച്ചു കൂടെ നിനക്കീ ഭ്രാന്ത് ..എവിടെ തുടങ്ങിയോ അവിടെ ഉപേക്ഷിച്ചേ മതിയാവൂ നിനക്കെല്ലാം ...കുറച്ചു നാഗരികത വാരി പൂശി നീ വിശുദ്ധി കളയരുത് ..നിര്‍ത്തി മടങ്ങ്‌ "

എരിയുന്ന സിഗരറ്റ് അവള്‍ ആഞ്ഞു വലിച്ചു.

"Life should go on...till I see the end"
" സ്വയം മറക്കാന്‍ എന്തിനാ ഈ പ്രഹസനം? നിനക്ക് മറക്കാന്‍ ആവുമോ  നമ്മുടെ കാവും കുളക്കടവും ഈ സുധിയേട്ടനും ഒക്കെ ചേര്‍ന്ന ആ പഴയ കാലം "

"ഏതു കാവ് ? എന്ത് കുളക്കടവ് ? ..ഹ ഹ ..ഒക്കെ ഒരു പഴയ ജന്മം ..ഇതെന്റെ പുതു ജന്മം ...പാഴ്ക്കിനാവുകളെല്ലാം ഭാണ്ഡത്തിലാക്കി ഒരു യാത്ര പുറപ്പെട്ടുവല്ലോ ഞാന്‍ ..അന്നുപേക്ഷിച്ചതാ എല്ലാം "

" പുച്ഛം തോന്നുന്നു ..നിന്നെ തേടിയൊരു യാത്ര ....അത് വേണ്ടായിരുന്നു എന്ന് തോന്നുന്നു ...എന്നെ കാണുമ്പോള്‍ എന്‍റെ മാളു ആയി നീ എന്‍റെ കൂടെ വരുമെന്നു പ്രതീക്ഷിച്ച ഞാന വിഡ്ഢി. "
എന്തൊക്കെയോ പുലമ്പി അയാള്‍ ഇറങ്ങി.

പുകയ്ക്കുള്ളിലൂടെ അവള്‍ തന്‍റെ ജീവിത പുസ്തകം മറിച്ചു ..ഓരോ താളുകളായി

-------------------------------------------------------------------------------------------------------

തിരുവിതാംകൂര്‍ ഭാഗത്തെ ഹൈന്ദവ കുടുംബങ്ങളില്‍ നില നിന്ന് പോന്ന ഒരു ആചാരമായിരുന്നു മുറപ്പെണ്ണ്‍ കല്യാണം ..സുധിയെട്ടനെക്കാള്‍ രണ്ടു വയസ്സിനു ഇളയതായി ഞാന്‍ പിറന്നപ്പോള്‍ വീട്ടുകാര്‍ ഉറപ്പിച്ചു "ഇവള്‍ ഇവന് "
ബാല്യ കൌമാരത്തില്‍ ഉടനീളം സുധിയേട്ടന്റെ ആധികാരികത വളര്‍ന്നു വന്നു ..ഞങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസവും.

"ആരോട് ചോയിച്ചിട്ടാ അമ്മ സുധിയേട്ടന് എന്നെ കല്യാണം കഴിച്ചു കൊടുക്കാന്ന് പറഞ്ഞെ? "
" ഇതാപ്പോ നന്നായെ ..ഹ ഹ ..അതൊക്കെ വലിയ കുട്ടി ആകുമ്പോള്‍ മനസ്സിലാവും ട്ടോ എന്‍റെ മാളൂന് .."
 അമ്മ ഒന്ന് തലോടി ......ദേഷ്യമായിരുന്നു .. ..അമ്മയോടും അമ്മാമയോടും എല്ലാം ..പക്ഷെ പത്തു വയസ്സുകാരിയുടെ ദേഷ്യത്തിന് സുധിയേട്ടന്‍ നല്‍കിയ ഒരു മാമ്പഴത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

പതിമൂന്നാം വയസ്സിലാണ് അത് സംഭവിച്ചത് ...വെള്ള നിറത്തില്‍ പച്ച പൂക്കളുള്ള ഉടുപ്പായിരുന്നു ഇട്ടിരുന്നത് ..അതില്‍ അവിടവിടെ ചുവന്ന വലിയ പൂക്കള്‍ ...ആദ്യമൊരു കൌതുകമായിരുന്നു ..പൂക്കള്‍ വലുതായി വന്നു ..പച്ചപൂക്കളെയും മുക്കി അതൊരു പ്രളയമായി ....കാലിലൊരു നനവും ....
ഒരു അലര്‍ച്ച ആയിരുന്നു

" അമ്മേ .....ചോര ...ഓടി വായോ ..."

അച്ചപ്പം നെയ്യപ്പം ..പക്കാവട ..പലഹാരങ്ങള്‍ പലതരം ...പലതരം പായസങ്ങള്‍ ..വീട് നിറയെ മധുരം ..അച്ഛന്റെയും അമ്മയുടെയും വീട്ടില്‍ നിന്നും ഒരുപാട് ബന്ധുക്കള്‍ വന്നു ..സമ്മാനങ്ങള്‍ ..തുണികള്‍ ...സ്വര്‍ണ്ണം ...അങ്ങനെ പലതും

കുളിക്കാന്‍ ചീത്ത പറയുന്ന അമ്മ അന്ന് എണ്ണയൊക്കെ തേച്ചു തന്നു  ..കുറെ സ്ത്രീകള്‍ കൂടി പുഴയില്‍ കൊണ്ട് പോയി ...ഞാന്‍ മുങ്ങിയപ്പോള്‍ ആരൊക്കെയോ കുരവയിട്ടു ....പുരുഷന്മാര്‍ ആരും തന്നെ അവിടേക്ക് വന്നില്ല .. ഇന്ന് കല്യാണം  ആണോ എന്ന് ഞാന്‍ സംശയിച്ചു.അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചു .

" നീ ഇപ്പോള്‍ വലിയ പെണ്ണായി കേട്ടോ ..ഇനി പഴയത് പോലെ കളിക്കാന്‍ ഒന്നും പോകരുത് ..ചെക്കന്മാരുമായൊന്നും അധികം ചങ്ങാത്തം വേണ്ട ..."

ചിറ്റയാണ്...എന്‍റെ ജീവിതത്തിലെ  ആദ്യ വിലക്ക്.

എല്ലാവരും പോയപ്പോള്‍ അമ്മ എനിക്കൊരു മുറി തന്നു..അന്ന് വരെ ആ മുറി എനിക്ക് സന്തോഷം നല്‍കിയിരുന്നുവെങ്കിലും പതിമൂന്നു വയസ്സിനു ശേഷം ഞാന്‍ ആ മുറിയെ സ്നേഹിച്ചിട്ടില്ല ....അതില്‍ മുന്‍പുണ്ടായിരുന്ന ഒന്നും ഇല്ല ..ഒരു പായയും പുതപ്പും ഒരു സ്റ്റീല്‍ പാത്രവും ഗ്ലാസ്സും മാത്രം ...ആ മുറിയില്‍ എനിക്ക് ഒരുപാട് വിലക്കുകള്‍  ഉണ്ടായിരുന്നു ...അന്ന് ഞാന്‍ തിരിച്ചറിഞ്ഞു ജീവിതത്തില്‍ ഒരുപാട് കാലം ഞാന്‍ ഈ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ഉള്ളതാണ് ..
ഞാന്‍ ഋതുമതിയായിരിക്കുന്നു ...എന്‍റെ ജീവിതത്തിലെ നല്ലൊരു ഭാഗം തീര്‍ന്നിരിക്കുന്നു..ഇനി ശിക്ഷ തുടങ്ങി ..വിലക്കുകളും

സുധിയുടെ പെണ്ണ് എന്ന നിലയില്‍ അമ്മാമയില്‍ നിന്നും ...ഭാര്യ ആകേണ്ടവള്‍ എന്ന നിലയില്‍ സുധിയേട്ടനില്‍ നിന്നും ഒരുപാട് അനുഭവിച്ചു....
പെണ്ണ് എന്നാല്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു കേവല അടിമ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. തുളസിക്കതിരിനെയും കാച്ചെണ്ണ മണവും ഞാന്‍ വെറുത്തു...ഇടവഴികളില്‍ എന്നെ രസിപ്പിച്ചു കൊണ്ടിരുന്ന ബാല്യം പേക്കിനാവുകളില്‍ എന്നെ നോക്കി കൊഞ്ഞനം കാട്ടി.....രക്ഷപെട്ടേ മതിയാവൂ എന്ന് മനസ്സ് പറഞ്ഞു.

" ഇവിടെ നിന്ന് പഠിച്ച പഠിപ്പൊക്കെ മതി ..ബാക്കി എന്താച്ചാല് സുധി പഠിപ്പിക്കും "  അച്ഛന്‍ കയ്യൊഴിഞ്ഞു

" എന്‍റെ പിള്ളേരെ പെറാന്‍ നിനക്കെന്തിനാടീ ഡിഗ്രി ? ചെലവിനു തരാന്‍ എനിക്ക് കഴിവ് ഉണ്ട് " സുധിയേട്ടനും അന്ത്യവിധി എഴുതി. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു ..ഒരു ഉറച്ച തീരുമാനം
---------------------------------------------------------------------------------------------------------

" ഒളിച്ചോടാന്‍ അവള്‍ക്കു വല്ല രഹസ്യക്കാരനും ഉണ്ടാവണ്ടേ ? അങ്ങനെ ആരും ഇല്ല്യാര്‍ന്നു അല്ലെ സുധീ .."

" അവനതു എങ്ങനെ അറിയുമെന്നാ ശങ്കരമാമ പറയുന്നത്? കൂടെ കളിച്ചു വളര്‍ന്നതാവാം....പക്ഷെ ആ പത്രാസുകാരിക്ക് സുധിയെ പുച്ഛം ആയിരുന്നുവല്ലോ "

" ഒരു പെണ്‍കുട്ടി വീട് വിട്ടു ഓടി പോവാ ...ലോകത്ത് നടക്കേണ കാര്യാണോ ന്‍റെ കൃഷ്ണാ "

ദിവസങ്ങള്‍ കഴിയവേ അവര്‍ മറന്നു മാളുവിനെ ..
-------------------------------------------------------------------------------------------------------

ചെവിയില്‍ പാട്ട് അല്പം താളം മാറിയത് പോലെ ..ഒന്നുണര്ന്നിരുന്നു....കയ്യിലെ സിഗരറ്റ്  എരിഞ്ഞു തീരാറായിരിക്കുന്നു.....ചുറ്റും പുക മാത്രം ...അവള്‍ ഇട്ടിരുന്ന വെളുത്ത ജീന്‍സിലേക്ക് നോക്കി ...അവിടെ ചുവന്ന പൂക്കള്‍ വലുതായിക്കൊണ്ടിരിക്കുന്നു ....

അമ്മേ എന്ന വിളി കാലങ്ങള്‍ക്കപ്പുറം തൊണ്ടയില്‍ ഞെരിഞ്ഞമര്‍ന്നു ....അവള്‍    വീണ്ടും അറിഞ്ഞു ...താന്‍ ഋതുമതി ആണെന്ന സത്യം

ഋതു മാറി വരും ..ഋതുമതി ...തുടരും




Thursday, January 10, 2013


മരിച്ചാലും മറക്കാത്ത സൗഹൃദം ...മറഞ്ഞതെവിടെ നീ . ..നിനക്ക്  ആത്മശാന്തി                     നേരുന്നു 

Thursday, January 3, 2013

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

 നന്ദി :  എസ്  കെ പൊറ്റക്കാടിനും  യാത്ര വിവരണം എഴുതി  ഫലിപ്പിച്ചിട്ടുള്ള എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും

പ്രമേയം :  ഒരു ട്രെയിന്‍ യാത്ര

കടപ്പാട് : കഥ തുടരവേ വായനക്കാരന്  തീരുമാനിക്കാം

സമയം രാവിലെ 4:30

കുറച്ചു പുരുഷന്മാര്‍  ഉറങ്ങുന്നു.  ചിലര്‍ ഇരിക്കുന്നു. അതൊരു ക്യു എന്ന് മനസ്സിലാവാന്‍ അല്പം സമയം വേണ്ടി വന്നു.എണ്ണം കുറവ് എങ്കിലും കിട്ടിയ കല്ലുകളും ഇഷ്ടികയും  ഒക്കെ അടുക്കി വെച്ച് സ്ത്രീകളും അവരുടെ ക്യു  പാലിക്കുന്നു. ഞാന്‍ ഒന്ന് കൂടി ആ ബോര്‍ഡ് വായിച്ചു. തല്‍കാല്‍  റിസര്‍വേഷന്‍ തന്നെ. ഇരുന്നാലോ എന്ന് ആലോചിച്ചെങ്കില്‍ കൂടി അഭിമാനം സമ്മതിച്ചില്ല
  (ഒന്നുമില്ലേലും ഞാന്‍ ഗള്‍ഫീന്ന് പോയതല്ലേ) കൂടെ നില്‍ക്കുന്നവര്‍ക്ക് അത് അറിയില്ലേലും.

സമയം 5:20

ഒരാള്‍ അതി വിദഗ്ധമായി ഗേറ്റ് ചാടി പുറത്തേക്ക്. മനുഷ്യന്മാരിവിടെ അകത്തു കയറാന്‍  ക്യു നില്‍ക്കുമ്പോള്‍ ....ഇവന്‍ ഇതാരെടാ എന്ന മട്ടില്‍ ഞാന്‍ നോക്കി.എന്‍റെ  സംശയനിവാരണത്തിന് ഒരു അഞ്ചു മിനിട്ട് പോലും വേണ്ടി വന്നില്ല. അവന്‍  ഒരു മൊബൈല്‍ ചായക്കട തുടങ്ങി. ഒരു ചായ രണ്ടു റെസ്ക്  വെറും മുപ്പത്തഞ്ചു രൂപ. ചായ മാത്രം ഇരുപതു രൂപ. ആളുകള്‍ തിരക്കിടുമ്പോള്‍ അവന്‍ നാളെയുടെ അംബാനി എന്ന് ഞാന്‍ മനസ്സാ ഓര്‍ത്തു.

സമയം 7: 30

പോലീസുകാര്‍ മൃഗങ്ങളെ തല്ലുന്നത് പോലെ ആളുകളെ തല്ലി വരി നേരെയാക്കാന്‍ കഷ്ടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് അകത്തേക്ക് പോകാന്‍ ഉള്ള അനുമതി കിട്ടി.അകത്തേക്ക് കയറുമ്പോള്‍ കണ്ടു പിന്നില്‍ ഒരാളുടെ കരണം പുകയ്ക്കുന്ന പോലീസുകാരനെ.

സമയം 08: 00

ഒളിമ്പിക്സിലെ പോലെ ചാടിയും ഓടിയും പുരുഷന്മാരും അവരുടെ സ്ഥാനം ഉറപ്പിച്ചു.ഭാഗ്യമോ നിര്‍ഭാഗ്യമോ എനിക്ക് ടിക്കറ്റ്‌ കിട്ടിയില്ല. സ്ലീപ്പര്‍ വേണോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലും പിന്നാലെ വന്നവര്‍ സമ്മതിച്ചില്ല. എന്നെ നിഷ്കരുണം അവര്‍ പുറത്താക്കി.നിരാശയോടെ ഞാന്‍ പുറത്തിറങ്ങി.
---------------------------------------------------------------------------------------------------------
" ടിക്കറ്റ്‌ കിട്ടിയോ? " ദേവ ദൂതനെ പോലെ ഒരാള്‍.
" ഇരുന്നൂറു രൂപ കൂടുതല്‍ തന്നാല്‍ ടിക്കറ്റ്‌ ഞാന്‍ തരാം." നമ്മടെ ദൈവം പറഞ്ഞു.
" എ സി കിട്ടുമോ? " എന്‍റെ ഭര്‍ത്താവ് ചോദിച്ചു
" അത് ഉറപ്പ് പറയാന്‍ ആവില്ല. എങ്കിലും സ്ലീപ്പെറില്‍ വി ഐ പി ക്ലാസ്സ്‌ തരാം"
" ങേ സ്ലീപ്പറില്‍ ഒരു വി ഐ പി ക്ലാസ്സോ ?"
എന്‍റെ ചോദ്യം ആരും കേള്‍ക്കുന്നതിനു മുന്നേ തന്നെ ഭര്‍ത്താവ് കാശ് അവനു കൊടുത്തു കഴിഞ്ഞു.
" വരൂ ..."ദര്‍ശന്‍ എന്ന പേരില്‍ ഉള്ള നമ്മുടെ അല്ല ഞങ്ങടെ ദൈവം നടന്നു കഴിഞ്ഞു. പിന്നാലെ ഞങ്ങളും. സമയം 11:00

ദര്‍ശനെ അന്വേഷിച്ചു ഞങ്ങള്‍ അവന്‍ പറഞ്ഞ  അപ്പീസില്‍ എത്തി. അവിടെ ഒരു തടിയന്‍  കസേരയില്‍ ഇരിക്കുന്നു. " ഏതു ദര്‍ശന്‍? ആരുടെ കയ്യിലാണ് കാശ് കൊടുത്തത് അവനെ പോയി അന്വേഷിക്ക്."

 മറ്റേ സാധനം പോയ ലതിനെ പോലെ ഞങ്ങള്‍ നിന്നു.

അപ്പോള്‍ ദാ വരുന്നു നമ്മുടെ നായകന്‍..... കൂടെ ബോബ്ബി ഡിയോളിനെ പോലെ ഒരുത്തനും.അവന്‍റെ കയ്യില്‍ ഇരുന്ന ഒരു കാര്‍ഡിന്റെ കോപ്പിയില്‍ അവന്‍ കണക്കു കൂട്ടിയും കുറച്ചും എന്തൊക്കെയോ എഴുതി. ഒടുവില്‍ തന്നു ഒരു സ്ലീപ്പര്‍ ടിക്കറ്റ്‌...
ടിക്കെട്ടുമായി നടക്കവേ ഞാന്‍ സംശയത്തോടെ ഭര്‍ത്താവിനോട് ചോദിച്ചു. "ഇതില്‍ എവിടെ ഫ്രം ടു? "
" അവടെ ഒരു ഫ്രം ...മിണ്ടാതെ വാ പെണ്ണെ."
രണ്ടു പെഗ് അടിച്ചാലും അല്‍പം ടെന്‍ഷന്‍ വന്നാലും എന്‍റെ കെട്ട്യോനു പിന്നെ കണ്ണും കാണില്ല ബുദ്ധിയും വര്‍ക്ക്‌ ചെയ്യില്ല. ( ഈ ഭാഗം അങ്ങേരു വായിക്കല്ലേ ദൈവമേ)

---------------------------------------------------------------------------------------------------------
ഉറങ്ങി കിടന്ന എന്‍റെ ഭര്‍ത്താവിന്റെ കാലില്‍ ഒരുത്തി ചൊറിയുന്നു. എന്നിലെ പതിവ്രത ഉണര്‍ന്നു.
 " ആരാ അവള്‍ " ഭര്‍ത്താവിനെ കുലുക്കി വിളിച്ചു ഞാന്‍ ചോദിച്ചു.
" ആര്? എന്ത്? ങേ .." അങ്ങേര്‍ ഞെട്ടി ഉണര്‍ന്നു
" ഭയ്യാ ..." ഒരു സുന്ദരിയായ പെണ്‍കൊടി.
പണ്ടേ സൗന്ദര്യം അല്‍പം വീക്നെസ് ആയ എന്‍റെ ഭര്‍ത്താവ് ചാടി എണീറ്റ് ഇരുന്നു.

ആകെ മൊത്തം അവള്‍ പറഞ്ഞത് ചുരുക്കിയാല്‍ ഇത്ര മാത്രം. ഇത് അവളുടെ സീറ്റ്‌ ആണ്.അവകാശം നിര്‍ത്തി ഇറങ്ങാന്‍. സമയം ആയി
സുന്ദരിയും മാന്യയും ആയ അവളും വി ഐ പി ആയ എന്‍റെ ഭര്‍ത്താവും കൂടി കുറെ വാഗ്വാദങ്ങള്‍.
പെട്ടന്ന് അവളുടെ കണ്ണുകള്‍ ഒരു വില്‍പ്പനക്കാരനില്‍ ഉടക്കി നിന്നു. കുറെ പ്ലാസ്റ്റിക്‌ ചാക്കുകള്‍ കൂട്ടി തുന്നിയത് പോലെ ഒരു ഷീറ്റ്. തറയില്‍ വിരിച്ചു കിടക്കാനുള്ള സ്പെഷ്യല്‍ പാക്ക്.  കൂടുതല്‍ ഒന്നും പറയാതെ അവളുടെ ഭയ്യാ എന്ന എന്‍റെ ഭര്‍ത്താവ് അവളുടെ സീറ്റ്‌ മാറി കൊടുത്തു. ഇരുന്നും തൂങ്ങിയും ഒക്കെ ഉറങ്ങിയ രാവ്. അതൊരു തുടക്കം മാത്രം ആയിരുന്നു.
---------------------------------------------------------------------------------------------------------
" ഭയ്യാ ..."
വീണ്ടും അതേ വിളി ..ഇനി എന്താണാവോ? ഞാന്‍ മനസ്സിലോര്‍ത്തു...ആ പെണ്‍കൊടി ഇറങ്ങാന്‍ നേരമായി ..വേണമെങ്കില്‍ ആ സീറ്റില്‍ കിടന്നു ഉറങ്ങിക്കൊള്ളു എന്നവള്‍ പറഞ്ഞു...തെറ്റിദ്ധരിച്ചല്ലോ ഞാന്‍ ഇവളെ എന്ന മട്ടില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ നോക്കുമ്പോള്‍ ശ്രീശാന്തിന് വിക്കെറ്റ് കിട്ടുമ്പോള്‍ ഉള്ള ഭാവമായിരുന്നു അങ്ങേര്‍ക്ക്.

ആ സീറ്റ് വി ഐ പി ആയതിനാല്‍ ആവണം അധികം വൈകാതെ മറ്റൊരു ഗ്രുപ്പ് യാതൊരു ദാക്ഷണ്യവും ഇല്ലാതെ ഞങ്ങളെ ഇറക്കി തറയില്‍ നിര്‍ത്തി. സമയം രാത്രി ആയതിനാല്‍ അവിടെ കിടന്നുറങ്ങിയ ഒരു വൃദ്ധയുടെ സീറ്റിനു സമീപം ഞാന്‍ ഇരുന്നു. തറയില്‍ ഇരിക്കാന്‍ മാന്യത അനുവദിച്ചില്ല എന്നും പറയാം. പെട്ടന്ന് ഒരുറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു ആ വൃദ്ധ എന്നെ തല്ലാനും തൊഴിക്കാനും തുടങ്ങി. പകല്‍ എന്നെ ഇഷ്ടമായെന്നും പറഞ്ഞു ഉമ്മ വെച്ച സ്ത്രീ തന്നെയാണോ ഇതെന്ന് ഞാന്‍ സംശയിച്ചു. ഇപ്പോളും എനിക്കറിയില്ല അവര്‍ക്കെന്താണ്‌ അപ്പോള്‍ സംഭവിച്ചതെന്ന്..ഒരുപക്ഷെ സ്വപ്നം കണ്ടതിന്റെ ഫലമാകം ..അല്ലെങ്കില്‍ പുരുഷന്‍ എന്ന് തെറ്റിധരിച്ചതാവാം ..രണ്ടായാലും പണി പാലും വെള്ളത്തില്‍ കിട്ടി....ആ രാത്രിയും പുലര്‍ന്നു

---------------------------------------------------------------------------------------------------------
മുകളിലെ ബര്‍ത്തില്‍  ഇരുന്നു അയാള്‍ ഒരു കവര്‍ എടുക്കുന്നു..ഗ്ലാസ് എടുക്കുന്നു ...കുറച്ചു നേരം കഴിഞ്ഞാല്‍ തക്കാളി കടിച്ചു പറിച്ചു തിന്നുന്നു...ആര്‍മിക്കാരന്റെ ഭാര്യെ പറ്റിക്കാന്‍ നോക്കുന്നോ? ഹും ..സംഗതി എനിക്ക് കത്തി...രഹസ്യമായി കാര്യം ഭര്‍ത്താവിനെ അറിയിച്ചു....
" അയാള്‍ടെ ഒക്കെ ഒരു യോഗം .."
ഇതായിരുന്നു മറുപടി ..
മിണ്ടാതെ ഇരുന്നാല്‍ മതിയാരുന്നു എന്ന് തോന്നി..
പക്ഷെ കാര്യങ്ങള്‍ എല്ലാം വളരെ പെട്ടന്ന് മാറി മറിഞ്ഞു..മദ്യം മനുഷ്യന് ബന്ധുക്കളെ ഉണ്ടാക്കി കൊടുക്കുമെന്ന് ഞാന്‍ വിശ്വസിച്ചേ മതിയാവൂ എന്ന അവസ്ഥ എത്തി..സീറ്റ് കിട്ടി ..പോലീസ്കാരനായ ആ മാമന്‍ പിറക്കാതെ പോയ അപ്പനായി ..മകനായി ..പിന്നെ എന്തൊക്കെയോ ആയി ....

---------------------------------------------------------------------------------------------------------
അങ്ങനെ ഞങ്ങളുടെ മൂന്നു ദിവസത്തെ യാത്രക്കൊടുവില്‍ വീട്ടിലെത്തിയപ്പോള്‍ മാമിയുടെ വക ഒരു കമന്റ്

" എന്‍റെ കൊച്ചു എങ്ങനെ ഇരുന്നതാ ..ശോ ആകെ കറുത്ത് പോയി. "

ഞാന്‍ ദയനീയമായ് എന്‍റെ കെട്ട്യോനെ നോക്കി.

" അവള്‍ ഒന്ന് കുളിക്കട്ടെ ...ചിലപ്പോള്‍ വെളുക്കും. ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ വി ഐ പി ടിക്കറ്റില്‍ വന്ന ക്ഷീണം ആവും  "


പ്രിയ സുഹൃത്തുക്കളേ ..നിങ്ങളോട് ഞാന്‍ ഒന്നേ പറയുന്നുള്ളൂ ഇത് പോലെ ഒരുപാട് വി ഐ പി ടിക്കെട്ടുകളും ആയി ഒരുപാട് ദര്‍ശന്‍മാര്‍ നിങ്ങളുടെ മുന്നില്‍ എത്തിയേക്കാം ..ഫ്രമും ടുവും നോക്കാന്‍ മറക്കല്ലേ ...

ഒരു സംഭവകഥയുടെ അവശിഷ്ടം 




Wednesday, December 19, 2012

ഓര്‍മ്മത്തുള്ളികള്‍

"  കാലത്തിനൊരു  ഗുണമുണ്ട്. പലതും മായ്ക്കാനും മറയ്ക്കാനും ഉള്ളൊരു കഴിവ്"
" ക്രിസ്റ്റഫര്‍ നീയെന്തിനു കാലത്തെ പഴിക്കുന്നു? നീ ചെയ്തു കൂട്ടിയത് മറന്ന് കാലത്തിന്‍റെ നേര്‍ക്കെന്തിനീ ആക്രോശം? "
" സെലീന ..നീ കാണുന്നുവോ ഈ മഴത്തുള്ളികള്‍? ശക്തിയായി  പെയ്യുന്ന അവയ്ക്ക് ആരോടാണ് ദേഷ്യം ? എന്നോടാവുമോ ?"
" ക്രിസ്റ്റഫര്‍ ..നിങ്ങള്‍  വളരെ ക്ഷീണിതനാണ് ...ഇവിടെ വന്നു കിടക്കു ...നിങ്ങളുടെ ശ്വാസം പോലും വേഗത്തിലാണ്."
" ഇല്ല സെലീനാ ..നീ നോക്കൂ ..ഈ മഴയ്ക്ക് എന്ത് തണുപ്പാണ്..അതിന്‍റെ പ്രഹരമേറ്റ്‌ ഈ പുഷ്പങ്ങള്‍ തളര്‍ന്നു  പോവുകയാണ്"
" വെറുതെ ഭ്രാന്തു പുലമ്പാതെ  നീ വന്നു കിടക്കു ക്രിസ്റ്റഫര്‍ "
" സെലീനാ ..നീ ഓര്‍ക്കുന്നുവോ നമ്മുടെ പഴയ ജീവിതം ...ആ തണുത്ത പ്രഭാതങ്ങള്‍ ..അവയെത്ര മനോഹരമായിരുന്നു ....എന്നും നീ ഇതുപോലെ വഴക്കിട്ടിരുന്നു...എങ്കിലുമെനിക്കൊരു അസുഖം വന്നാല്‍ നീ ഓടി വരുമായിരുന്നു....അന്നും ഇത് പോലെ തന്നെ "
" നിങ്ങള്‍ ഒന്ന് മനസ്സിലാക്കൂ ക്രിസ്റ്റഫര്‍ ..ഞാന്‍ നിങ്ങളെ പരിചരിക്കുവാന്‍  വന്ന പഴയ പ്രണയിനി അല്ല...ഇതെന്‍റെ ജോലിയുടെ ഭാഗം മാത്രമാണ്.ഇത് തീര്‍ത്തു ഞാന്‍ പോവുകയും ചെയ്യും "
" നിനക്കിനി ഒരിക്കലുമെന്നെ വിട്ടു പോകുവാന്‍ ആവില്ല സെലീനാ ....നമ്മുടെ പഴയ നാളുകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ എന്നോണം പെയ്ത ഈ മഴയും സാക്ഷി "
" മറ്റൊരാളുടെ ഭാര്യയാണ് ഞാന്‍ എന്ന സത്യം നിങ്ങള്‍ മറന്നതോ മറക്കാന്‍ ശ്രമിക്കുന്നതോ? "
" കുളിരുള്ള പ്രഭാതങ്ങളില്‍ നീ എന്നെ ഉണര്‍ത്തുവാന്‍ വന്നിരുന്നത് ഓര്‍ക്കുന്നുവോ നീ ? തണുത്ത വിരലുകള്‍ എന്‍റെ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ നിന്നെ കൊല്ലുവാന്‍ പോന്ന ദേഷ്യം ഉണ്ടായിരുന്നു എനിക്ക് "
" ക്രിസ്റ്റഫര്‍ ..ഞാന്‍ അല്പം കഞ്ഞിയെടുക്കാം ..മരുന്നുകള്‍ ഒരുപാട് കഴിക്കേണ്ടതാണ് "
" നീ എന്റെ അരികില്‍ ഇരിക്കൂ സെലീനാ ..പണ്ട് ഈണവും താളവും അറിയാതെ നമ്മള്‍ പാടിയ പാട്ടുകള്‍ ഓര്‍ക്കുന്നുവോ നീ? ഗായകരെ വിമര്‍ശിച്ചു നാം വികൃതമാക്കിയ പാട്ടുകള്‍ ...ഹ ഹ "
" ക്രിസ്റ്റഫര്‍ ...പ്രായമാകുമ്പോള്‍ മനസ്സ് ചെറുപ്പമാകാന്‍ വെമ്പല്‍ കൊളളും ..അതിന്‍റെ ഭാഗമാണീ ഓര്‍മ്മകള്‍ എല്ലാം ..ഒരിക്കലും സഫലമാകാന്‍ പാടില്ലായിരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ .....അവയെ നാം അഗ്നിയില്‍ ഹോമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു...വീണ്ടും നിങ്ങള്‍ ..."
"ആര് ഹോമിച്ചു? നിന്‍റെ പുരുഷനുള്ളതാണ് ഈ ശരീരം എന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ നിന്നെ സ്വതന്ത്രയാക്കിയത് വിശുദ്ധിയോട് കൂടി നീ എന്റേത് ആകുമെന്ന പ്രതീക്ഷയിലായിരുന്നു...പക്ഷെ ..നീ "
"ക്രിസ്റ്റഫര്‍ നീയാണ് എന്നെ അകറ്റിയത് ...ഞാനായി ഒന്നും .."
" എനിക്കറിയാം സെലീനാ ..പക്ഷെ നീ...നീയതിനു കാരണം ഉണ്ടാക്കുകയായിരുന്നില്ലേ?"
" ഒരിക്കല്‍ നീ എന്നോട് പറഞ്ഞു നമ്മുടെ ബന്ധം തകരാന്‍ കാരണം നമ്മുടെ മതം  തമ്മിലുള്ള വലിയ അന്തരം ആണെന്ന് ..എന്നാല്‍ പിന്നീടൊരിക്കല്‍ എന്‍റെ  വഴിവിട്ട സൗഹൃദം ആണ് കാരണം എന്നും നീ കണ്ടെത്തി "
" അതെ ..നിന്‍റെ സൌഹൃദങ്ങള്‍ മാത്രമായിരുന്നു എന്‍റെ പ്രശ്നം ..ഒരുപാട് സുഹൃത്തുക്കള്‍  നിന്നെ മത്സരിച്ചു സ്നേഹിക്കുമ്പോള്‍ നീ എന്നെ മറന്നു പോകുമെന്ന ഭയം .....അതില്‍ നിന്നെ ഞാന്‍ വിലക്കുമ്പോള്‍  നീ എന്നോടുള്ള അകലം ഒരുപാട് കൂടുതലാക്കി"
" എങ്ങനെയുമാകട്ടെ  ക്രിസ്റ്റഫര്‍ ..നിങ്ങള്‍  എന്‍റെ  സുഹൃത്തുക്കളില്‍ ഒരുവളെ ജീവിത സഖിയാക്കിയപ്പോള്‍ നിങ്ങളോടെനിക്ക് വെറുപ്പാണ് തോന്നിയത്...പിന്നീട് സഹതാപവും.."
" ഒരു വാശിയായിരുന്നു സെലീനാ നിന്നോടെനിക്ക് ...നിന്‍റെ സുഹൃത്തിനെത്തന്നെ വിവാഹം ചെയ്തതും അത് കൊണ്ടാണ് ... പക്ഷേ ..... നിന്നെ പോലെ ആകുവാന്‍ അവള്‍ക്കൊരിക്കലും ആയില്ല .."
" എന്നെ പോലെ ഒരുവളെ പ്രതീക്ഷിച്ചതാണ് നിങ്ങള്‍ ചെയ്ത തെറ്റ് ...ജീവിതം താളം തെറ്റിയതും അവിടെ നിന്നാണ് "
" നിന്നെപോലെയാകുവാന്‍ നിനക്ക് മാത്രമേ കഴിയു എന്ന് അറിയുവാന്‍ ഏറെ വൈകി. അപ്പോഴേക്കും അവള്‍ എന്‍റെ  കുട്ടികളുമായി എന്നെ  ഉപേക്ഷിച്ചു പോയിരുന്നു."
" ക്രിസ്റ്റഫര്‍ ..കഴിഞ്ഞത് കഴിഞ്ഞു..അവളോടുള്ള വാശിയെങ്കിലും പണം സമ്പാദിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുവല്ലോ? അതുകൊണ്ട് എന്നെ ഒരു പരിചാരികയായി വിലക്ക് വാങ്ങുവാന്‍ നിങ്ങള്‍ക്കായി"
" അരുത് സെലീനാ നീ അങ്ങനെ പറയരുത്..നിന്നെ വിലക്കെടുക്കാനുള്ള പണം ഒരിക്കലും ഞാന്‍ സമ്പാദിചിട്ടില്ല. അത് മാത്രം എനിക്കായില്ല. "
" മഴ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു ..വരൂ നമുക്ക് മുറിയിലേക്ക് പോകാം"
" വേണ്ടാ ഈ മഴ എനിക്ക് നനുത്ത ഓര്‍മ്മകള്‍ നല്‍കുന്നതാണ്..ഈ കുളിരില്‍ ഒരിക്കല്‍ കൂടി നനയുവാനായെങ്കില്‍ ...സെലീനാ നീ എന്റെ അടുത്ത് വന്നൊന്നിരിക്കുമൊ? ഇനിയൊരിക്കലും ഒരു പക്ഷേ ..ഒന്ന് വരൂ ..."
" ക്രിസ്റ്റഫര്‍ ...."
" സെലീനാ നീ ആ പാട്ട്  ഒന്ന് പാടൂ ....നമ്മള്‍ ഈണവും താളവുമില്ലാതെ പാടിയ ആ പാട്ട് ..."


ഒരു യുഗ്മ ഗാനം മഴയുടെ ശബ്ദത്തില്‍ അലിഞ്ഞു ചേരവേ ...സെലീന പോലും അറിയാതെ ആ ശബ്ദം മഴയിലേക്ക്‌ നിശബ്ദമായൊഴുകി






Saturday, November 17, 2012

ഓര്‍മ്മചിരാത്

" മ്പ്രാട്ടീ വെശക്കണ് ..ഏന് .."
" ശ്ശി നില്‍ക്ക ...കൊച്ചണ്ണാട്ടി .."

അകത്തേക്ക് കയറി വന്ന അമ്മയെ ഗോപന്‍ തടഞ്ഞു.
" മ്മ ...  എവിടെയ്ക്കാ? ആകെള്ള  കഞ്ഞി അവര്‍ക്ക് കൊടുക്കാച്ചാല് മ്മള്‍ പട്ടിണിയാവൂലെ? "
" സാരല്ല്യ കുട്ട്യേ ..നായര് മാനം പണയം വെച്ചൂട ...അവള് പതിയാട്ടിയാ ..അവള്‍ടെ മുന്നില്   കഞ്ഞിയില്ലാന്നു പറയാച്ചാല് നരകത്തീ പോണേനു സമാ..."
" മ്മടെ വെശപ്പല്ലെമ്മേ  വലുത്? വേണ്ട ..കൊടുക്കേണ്ട .."
"മാറി നില്ക്ക കുട്ട്യേ ..."
ഗോപനെ വലിച്ചു മാറ്റി നിര്‍ത്തി അമ്മ കഞ്ഞി കൊച്ചുണ്ണാട്ടിയുടെ പാത്രത്തില്‍ ഒഴിച്ച് കൊടുത്തു
" പാത്രം  പിന്നാമ്പുറത്ത് കമിഴ്ത്ത്യെക്കാ .."

-------------------------------------------------------------------------------------------------------
"കൊച്ചമ്പ്രാനും മ്പ്രാട്ടീം ഇസ്കൂളി പോവാ? "
" ഉം .." ഗോപന്‍ ഒന്ന് മൂളി
" ഏന്റെ കിടാത്തുങ്ങളും  സ്കൂളി പഠിക്കണണ്ട് ..."
പുകയില കറ പിടിച്ച പല്ലുകള്‍ കാട്ടി അവര്‍ ചിരിച്ചു.ഞാന്‍ ഗോപന്റെ കയ്യില്‍ പിടിച്ചു. അവന്‍ എന്നെ നോക്കി.
" അവര്‍ പറഞ്ഞതും നമ്മളെ വിളിച്ചതും ഒന്നും നീ കാര്യാക്കണ്ട...ജാതി തിന്നാ വയര്‍ വീര്‍ക്കൂല്യ ...മ്മടെ അമ്മ പലേതും പറയും .."

" ഉം ." ..ഞാന്‍ മെല്ലെ തലയാട്ടി
-------------------------------------------------------------------------------------------------------
" ഉണ്ണി..അറ്യോ ഇയാളെ? "
" ഇല്ല്യാ ...ആരാദ് ? "
" കൊച്ചുണ്ണാട്ടിയുടെ പേരക്കുട്ട്യാ ...ന്‍റെ ക്ലാസില .."
" യ്യോ ..കയ്യില് പിടിക്കാച്ചാല് ....മ്മടെ മ്മ അറിഞ്ഞാല് ?"
" ഉണ്ണി പേടിക്കണ്ട ..പതിയാനും പുലയനുമെല്ലാം ഒരു ചോര തന്ന്യാ ..മനുഷേന്റെ .. മനസ്സിലാവണോ ഉണ്ണിക്ക്? "
" ഉം ..."
" ന്‍റെ   ഉണ്ണിക്കു പതിയാനും പുലയനും ജാതിം മതോം ഒന്നും വേണ്ടാട്ടോ ...മ്മക്ക് ഒരു കുലം  മനുഷ്യകുലം ..അതാച്ചാല് യുദ്ധോം ..വെട്ടും കുത്തും ഒന്നുല്ല്യ ..ന്തേ ? "
" ഉം "
അയാളുടെ തോളില്‍ കയ്യിട്ടു ഗോപന്‍ പോയി

--------------------------------------------------------------------------------------------------------
" അവനു ഭ്രാന്താണ് ന്റെ കുട്ട്യേ ...പ്രസംഗവും വിപ്ലവവും ...കീഴ്ജാതിക്കാരെ വീട്ടികേറ്റ്വാ ....ശിവ ശിവ ..."
" മ്മ എന്തെ ഈ പറേണത് ? അവന്‍  ന്ത് ചെയ്തൂന്ന? "
"നീ മിണ്ടര്‍ത് ..ഉണ്ണ്യേ ..നിനക്ക് അവന്‍ ചൊല്ലണതാ വേദവാക്യം..തിന്റെ  ഫലാ  ഈ ഗോപന്‍ വിളിം ..എട്ടാന്നു വിളിക്കാന്‍ എത്രായി ഞാന്‍ പറേണ് ...അതെങ്ങന്യാ അവന്‍ പറയണത് കേട്ടാ ജീവിതം ...വരണത് അനുഭവിക്ക്യ .. കൃഷ്ണാ ..നാരായണാ .."
" മ്മാ ..ഇത് പഴേ കാലല്യ ..കൂടെ പഠിക്കണോരില് ജാതി നോക്കി കൂട്ട് കൂടുകാച്ചാല് ഞാന്‍ ഒറ്റക്കാവും .."
" ഒന്നും പറയാന്‍ ഞാനില്ല്യ.....നാണി  വെള്ളം പാകായാച്ചാല് കുളിമുറീലേക്ക് എടുത്തു വെയ്ക്ക ...നാരായണ ...നാരായണ ...."

----------------------------------------------------------------------------------------------------------
" ഇതാരെന്നു നോക്ക ഉണ്ണ്യേ? "
" ന്‍റെ  കൃഷ്ണാ ഇപ്പൊ ഒരു പുകില്‍ കഴിഞ്ഞു മ്മ പോയെ ള്ളൂ ..വേഗം മുറീക്ക്യു  പോവാ .."
" എന്തിനു? കൊച്ചുണ്ണാട്ടിടെ  പേരക്കുട്ടി വാങ്ങി തന്ന ജോലി കൊള്ളാംച്ചാല് ..അവനെ വീട്ടി കേറ്റിയാലും  ശ്ശി  സഹിക്കാന്‍ പറയ .."
"  ഒക്കെ സമ്മതിക്കണ് ...മ്മേടെ  അസുഖം ന്തിനെ കൂട്ടണത്? നിങ്ങള്‍ മുറീല്‍ ഇരിക്ക്യാ .."

----------------------------------------------------------------------------------------------------------
" മ്മക്കറ്യോ  ഇയാളെ ? "
" ഇല്ല്യ കുട്ട്യേ? ആരാച്ചാലും ന്റെ ജീവന്‍ രക്ഷിച്ച ദൈവാ ഈ കുട്ടി ...ഇങ്ങട് വര്വാ ...ത്തിരി നന്ദിണ്ട് ..."
" മ്മേ ..പാടില്ല്യാട്ടോ ...പുലയന്‍ ദൈവോ? ..ഹ ഹ ...അവന്‍ നമ്മടെ കൊച്ചു പെണ്ണിന്റെ പെരക്കുട്ട്യാ ...ഹ ഹ "
അമ്മ അയാളുടെ കൈ പെട്ടന്ന് വിടുവിച്ചു.
" അമ്മ കഴിച്ച ചോറും ഇവന്‍ വാങ്ങീതാ...ചര്‍ദ്ദിക്കണാച്ചാല്  ആവാംട്ടോ ..."
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നത്‌ ഞാന്‍ കണ്ടു..... ഗോപന്റെ ചിരി ഉറക്കെ ഉറക്കെ മുഴങ്ങി ..

-------------------------------------------------------------------------------------------------------

അമ്മക്കുള്ള കഞ്ഞി എടുക്കണം ...പിന്നെ കുറച്ചു തുണികള്‍ ..ഇടവഴിയിലൂടെ വേഗം വീട്ടിലേക്കു നടക്കുകയാണെങ്കിലും മനസ്സിലൊരു വിപ്ലവ ജ്വാല കത്തുകയായിരുന്നു.ഗോപന്‍ കത്തിച്ചു തന്ന ഒരു തരി വെട്ടത്തിലൂടെ  .... മനസ്സില്‍ ഗോപന്‍ എന്ന മനുഷ്യന്‍ ഒരുപാട് വളരുകയായിരുന്നു. കൂടെ അവന്‍ പറഞ്ഞ വാക്കുകളും

" ജാതി തിന്നാ വയര്‍ വീര്‍ക്കൂല ഉണ്ണ്യേ? "


വാല്‍ക്കഷണം : ഓര്‍മ്മകളില്‍ ഒരുപാട് ഉണ്ട് ആ പഴയ കാലം....കൊച്ചു പെണ്ണ് ..വീട്ടിലെ ഒരു സഹായി ആയിരുന്നു...കൊച്ചു പെണ്ണും പതിയാട്ടിയും കൂടി ചേര്‍ത്ത് പണ്ടാരോ കൊടുത്ത പേരാണ് കൊച്ചുണ്ണാട്ടി ...ആരും തിരുത്തിയിട്ടില്ലാത്തതിനാലാവാം അവര്‍ മരിക്കും വരെ ഞാന്‍ അങ്ങനെയാണ് വിളിച്ചിരുന്നത്‌