Wednesday, May 7, 2014

അവിഹിതം

മൃത്യുവിനെക്കുറിച്ചെഴുതുമ്പോള്‍ എന്നോടവര്‍ ചോദിച്ചത് നിരാശയെക്കുറിച്ചായിരുന്നു.മറുപടി പറയാന്‍ മരണം എന്‍റെ മുന്നില്‍ ഉണ്ടെന്ന് അവര്‍ മറന്നുവെന്ന് തോന്നുന്നു. പ്രണയത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ എന്‍റെ കാമുകനെ അന്വേഷിച്ചവര്‍ യാത്ര തുടങ്ങുമെന്ന് ഞാനുറപ്പിച്ചു.ഇനിയൊരു ആശയം കണ്ടെത്തിയേ മതിയാവൂ.ഞാന്‍ തീരുമാനിച്ചു ...അവനെ കാണാന്‍ ഇനി വൈകിക്കൂടാ

" എന്‍റെ പ്രണയം ..അത് എന്റേതു മാത്രമാണ്"
" നീ പ്രണയിക്കു പെണ്ണേ ..നിന്‍റെ പ്രണയത്തിലും മോഹത്തിലും എന്തിനു നാണത്തില്‍ പോലും ഞാന്‍ ഇല്ലേ "
" കളിയാക്കുകയാണല്ലേ? എന്‍റെ പ്രണയം ..അത് നീയാണോ? "
" അറിയില്ലെനിക്ക്‌ ..പെണ്ണിന്‍റെ മനസ്സോ വികാരങ്ങളോ ഇതുവരെ ഞാന്‍ അറിഞ്ഞിട്ടില്ല"
" പ്രണയം അന്വേഷിക്കുമ്പോള്‍ ഒരുവന്‍ എന്നോട് ആവശ്യപ്പെട്ടത് എന്‍റെ ഭ്രമിപ്പിക്കുന്ന ത്രസിപ്പിക്കുന്ന അധരത്തിന്‍റെ മധുരമാണ് "

പിന്നീടവന്‍ ഒന്നും സംസാരിച്ചില്ല. അകലെയെവിടെയോ പൂത്ത ഇലഞ്ഞിമരത്തിന്‍റെ സുഗന്ധം പേറിയൊരു കാറ്റ് ഞങ്ങളെ തഴുകിയകന്നു.അപ്പോളവന്‍ എന്‍റെ കണ്ണിലെ ബാക്കിവന്ന പ്രണയം മനസ്സാല്‍ മൊത്തിക്കുടിക്കുകയായിരുന്നു.ഞാനാവട്ടെ അവന്‍റെ മനസ്സിലെന്‍റെ പ്രണയം പെയ്തിറങ്ങാന്‍ ആത്മാവുകൊണ്ട് ആശിക്കയും.ഇതുവരേക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത രണ്ടുപേരായ് മാറിക്കഴിഞ്ഞുവോ ഞങ്ങള്‍.ജന്മം മുതലിന്നുവരെ അമ്മയല്ലാതെയുള്ള സ്ത്രീകളെ വിഭ്രമജീവികള്‍ മാത്രമായി കണ്ട പുരുഷന്‍..എഴുത്തില്‍ സ്വയം തേടുന്നൊരു സ്ത്രീ ..അവര്‍ക്കെങ്ങനെ പരസ്പരം അറിയാനാവും.

മനസ്സിലുദിച്ച പ്രണയം അയാള്‍ പോലുമറിയാതെ കുഴിച്ചു മൂടണമെന്ന് ആഗ്രഹിച്ചവളാണ് ഞാന്‍. ശരീരമുഴുപ്പുകളും പണവുമറിയാതെ എന്നെയറിഞ്ഞതിനാലോ എകാന്തതയിലെന്‍റെ ഭ്രാന്തുകള്‍ക്ക് കൂട്ടിരുന്നതിനാലോ അതോ അയാളുടെ പരുക്കന്‍ സ്വഭാവത്തില്‍ ഇടയ്ക്കിടെ എന്‍റെ പിടിവാശികള്‍ക്ക് മുന്നിലല്‍പ്പം തല കുനിച്ചതോ അയാളെ എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

" നീയെല്ലാം മറക്കും പെണ്ണേ ...എന്നെയും ..."
" ഇല്ല എന്നൊരു നുണ പറയുവാന്‍ എനിക്കാവും ..പക്ഷെ .."
" വേണ്ട ..എന്നോട് നീ കള്ളം പറയുന്നതും ചെയ്യുന്നതുമെനിക്ക് സഹിക്കാനാവില്ല "

അനിവാര്യമായൊരു നിശബ്ദത ഞങ്ങള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ സമയമായെന്ന് ഓര്‍മ്മപ്പെടുത്തിയെന്നോണം ഒരു കാറ്റ് തഴുകി കടന്നു പോയി

" ഞാന്‍ പോകട്ടെ ?"
വളരെപ്പെട്ടന്നാണ് അവനെന്നെ കടന്നു പിടിച്ചു ചുംബിച്ചത്. ആ കൈകളില്‍ ശ്വാസം മുട്ടും പോലെ ...എന്‍റെ കണ്ണുകള്‍ എന്തോ നിറഞ്ഞൊഴുകി...

" അപ്പോള്‍ ...നീ ..നീയെന്നെ സ്നേഹിച്ചിരുന്നുവല്ലേ? "
" അത് അറിയുവാന്‍ നിനക്ക് ഈ കാറ്റും കുളിരും വേണ്ടി വന്നുവല്ലേ .."
" പക്ഷേ ...ഒരിക്കലും ..."
" അറിയാം ..പക്ഷെ ഞാന്‍ നിന്നെ സ്വന്തമാക്കിയാല്‍ നിലക്കുന്നത് നമ്മുടെ പ്രണയമാണ് പെണ്ണേ .."
" നീയറിയുന്നുവോ ഇന്ന് നിന്നെ സ്നേഹിക്കുവാന്‍ എനിക്കൊരുപാട് ചിന്തിക്കേണ്ടി വരുന്നു. കാലം പതിച്ചു നല്‍കിയൊരു ഓമനപ്പേരുണ്ട് .....               " അവിഹിതം " "
 " നല്ലൊരു പ്രയോഗമാണത്....ഹിതമായത് എന്താണീ ഭൂമിയില്‍? നീ നിന്‍റെ കിടപ്പറയില്‍ മടിയോട് നിന്റെ ശരീരമാ കാമദാഹിക്കു കാഴ്ച്ച വെക്കുന്നതോ ..നീ പോലുമറിയാതെ നിന്‍റെ മനസ്സ് നുകര്‍ന്ന പ്രണയമോ അവിഹിതം ? പറയു നീ .."
" സമ്മതിക്കുന്നു ഞാന്‍...... കാലം ഹിതത്തെയും അവിഹിതമാക്കുന്നു..."
" പെണ്ണേ ..ഒരിക്കല്‍ നീയും ഞാനുമീ ഭൂമിയില്‍ ഇല്ലാതെയാവും ..ഈ കാറ്റ് അന്നുമിതുപോലെ സുഗന്ധം പേറി കടന്നു വരും ..പക്ഷെ അപ്പോളും പ്രണയമീ ഭൂമിയില്‍ അവിഹിതമായി തുടരും .."

ഇനിയൊരു കഥയില്‍ കടന്നുവരാനിരിക്കുന്ന അവിഹിതത്തെയോര്‍ത്തു ഞാന്‍ എന്‍റെ പേന കയ്യിലെടുത്തു...കാറ്റ് മറ്റൊരു അവിഹിത കഥ പാടുവാന്‍ തിടുക്കം കൂട്ടിയകന്നു






Friday, May 2, 2014

അരോചകം

അഞ്ച് മണിയുടെ അലാറ ശബ്ദവും തേഞ്ഞു തുടങ്ങിയ ചെരുപ്പിന്‍റെ ഉരയുന്ന ശബ്ദവും അവര്‍ക്ക് എന്നും അരോചകമായിരുന്നു.പിറു പിറുത്തു കൊണ്ട് അവര്‍ പ്രതിഷേധം അറിയിച്ചു.

നിശബ്ദമായ ഇന്നത്തെ പുലരിയില്‍ അസഹ്യതയുടെ പാരമ്യതയിലൊരു ഹോം നേഴ്സ് അവരുടെ വിസര്‍ജ്ജനം വൃത്തിയാക്കുമ്പോള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ആ അരോചകത്തിനു വേണ്ടിയെന്നോണം മിഴികള്‍ നിറയുന്നുണ്ടായിരുന്നു.