Wednesday, May 7, 2014

അവിഹിതം

മൃത്യുവിനെക്കുറിച്ചെഴുതുമ്പോള്‍ എന്നോടവര്‍ ചോദിച്ചത് നിരാശയെക്കുറിച്ചായിരുന്നു.മറുപടി പറയാന്‍ മരണം എന്‍റെ മുന്നില്‍ ഉണ്ടെന്ന് അവര്‍ മറന്നുവെന്ന് തോന്നുന്നു. പ്രണയത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ എന്‍റെ കാമുകനെ അന്വേഷിച്ചവര്‍ യാത്ര തുടങ്ങുമെന്ന് ഞാനുറപ്പിച്ചു.ഇനിയൊരു ആശയം കണ്ടെത്തിയേ മതിയാവൂ.ഞാന്‍ തീരുമാനിച്ചു ...അവനെ കാണാന്‍ ഇനി വൈകിക്കൂടാ

" എന്‍റെ പ്രണയം ..അത് എന്റേതു മാത്രമാണ്"
" നീ പ്രണയിക്കു പെണ്ണേ ..നിന്‍റെ പ്രണയത്തിലും മോഹത്തിലും എന്തിനു നാണത്തില്‍ പോലും ഞാന്‍ ഇല്ലേ "
" കളിയാക്കുകയാണല്ലേ? എന്‍റെ പ്രണയം ..അത് നീയാണോ? "
" അറിയില്ലെനിക്ക്‌ ..പെണ്ണിന്‍റെ മനസ്സോ വികാരങ്ങളോ ഇതുവരെ ഞാന്‍ അറിഞ്ഞിട്ടില്ല"
" പ്രണയം അന്വേഷിക്കുമ്പോള്‍ ഒരുവന്‍ എന്നോട് ആവശ്യപ്പെട്ടത് എന്‍റെ ഭ്രമിപ്പിക്കുന്ന ത്രസിപ്പിക്കുന്ന അധരത്തിന്‍റെ മധുരമാണ് "

പിന്നീടവന്‍ ഒന്നും സംസാരിച്ചില്ല. അകലെയെവിടെയോ പൂത്ത ഇലഞ്ഞിമരത്തിന്‍റെ സുഗന്ധം പേറിയൊരു കാറ്റ് ഞങ്ങളെ തഴുകിയകന്നു.അപ്പോളവന്‍ എന്‍റെ കണ്ണിലെ ബാക്കിവന്ന പ്രണയം മനസ്സാല്‍ മൊത്തിക്കുടിക്കുകയായിരുന്നു.ഞാനാവട്ടെ അവന്‍റെ മനസ്സിലെന്‍റെ പ്രണയം പെയ്തിറങ്ങാന്‍ ആത്മാവുകൊണ്ട് ആശിക്കയും.ഇതുവരേക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത രണ്ടുപേരായ് മാറിക്കഴിഞ്ഞുവോ ഞങ്ങള്‍.ജന്മം മുതലിന്നുവരെ അമ്മയല്ലാതെയുള്ള സ്ത്രീകളെ വിഭ്രമജീവികള്‍ മാത്രമായി കണ്ട പുരുഷന്‍..എഴുത്തില്‍ സ്വയം തേടുന്നൊരു സ്ത്രീ ..അവര്‍ക്കെങ്ങനെ പരസ്പരം അറിയാനാവും.

മനസ്സിലുദിച്ച പ്രണയം അയാള്‍ പോലുമറിയാതെ കുഴിച്ചു മൂടണമെന്ന് ആഗ്രഹിച്ചവളാണ് ഞാന്‍. ശരീരമുഴുപ്പുകളും പണവുമറിയാതെ എന്നെയറിഞ്ഞതിനാലോ എകാന്തതയിലെന്‍റെ ഭ്രാന്തുകള്‍ക്ക് കൂട്ടിരുന്നതിനാലോ അതോ അയാളുടെ പരുക്കന്‍ സ്വഭാവത്തില്‍ ഇടയ്ക്കിടെ എന്‍റെ പിടിവാശികള്‍ക്ക് മുന്നിലല്‍പ്പം തല കുനിച്ചതോ അയാളെ എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

" നീയെല്ലാം മറക്കും പെണ്ണേ ...എന്നെയും ..."
" ഇല്ല എന്നൊരു നുണ പറയുവാന്‍ എനിക്കാവും ..പക്ഷെ .."
" വേണ്ട ..എന്നോട് നീ കള്ളം പറയുന്നതും ചെയ്യുന്നതുമെനിക്ക് സഹിക്കാനാവില്ല "

അനിവാര്യമായൊരു നിശബ്ദത ഞങ്ങള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ സമയമായെന്ന് ഓര്‍മ്മപ്പെടുത്തിയെന്നോണം ഒരു കാറ്റ് തഴുകി കടന്നു പോയി

" ഞാന്‍ പോകട്ടെ ?"
വളരെപ്പെട്ടന്നാണ് അവനെന്നെ കടന്നു പിടിച്ചു ചുംബിച്ചത്. ആ കൈകളില്‍ ശ്വാസം മുട്ടും പോലെ ...എന്‍റെ കണ്ണുകള്‍ എന്തോ നിറഞ്ഞൊഴുകി...

" അപ്പോള്‍ ...നീ ..നീയെന്നെ സ്നേഹിച്ചിരുന്നുവല്ലേ? "
" അത് അറിയുവാന്‍ നിനക്ക് ഈ കാറ്റും കുളിരും വേണ്ടി വന്നുവല്ലേ .."
" പക്ഷേ ...ഒരിക്കലും ..."
" അറിയാം ..പക്ഷെ ഞാന്‍ നിന്നെ സ്വന്തമാക്കിയാല്‍ നിലക്കുന്നത് നമ്മുടെ പ്രണയമാണ് പെണ്ണേ .."
" നീയറിയുന്നുവോ ഇന്ന് നിന്നെ സ്നേഹിക്കുവാന്‍ എനിക്കൊരുപാട് ചിന്തിക്കേണ്ടി വരുന്നു. കാലം പതിച്ചു നല്‍കിയൊരു ഓമനപ്പേരുണ്ട് .....               " അവിഹിതം " "
 " നല്ലൊരു പ്രയോഗമാണത്....ഹിതമായത് എന്താണീ ഭൂമിയില്‍? നീ നിന്‍റെ കിടപ്പറയില്‍ മടിയോട് നിന്റെ ശരീരമാ കാമദാഹിക്കു കാഴ്ച്ച വെക്കുന്നതോ ..നീ പോലുമറിയാതെ നിന്‍റെ മനസ്സ് നുകര്‍ന്ന പ്രണയമോ അവിഹിതം ? പറയു നീ .."
" സമ്മതിക്കുന്നു ഞാന്‍...... കാലം ഹിതത്തെയും അവിഹിതമാക്കുന്നു..."
" പെണ്ണേ ..ഒരിക്കല്‍ നീയും ഞാനുമീ ഭൂമിയില്‍ ഇല്ലാതെയാവും ..ഈ കാറ്റ് അന്നുമിതുപോലെ സുഗന്ധം പേറി കടന്നു വരും ..പക്ഷെ അപ്പോളും പ്രണയമീ ഭൂമിയില്‍ അവിഹിതമായി തുടരും .."

ഇനിയൊരു കഥയില്‍ കടന്നുവരാനിരിക്കുന്ന അവിഹിതത്തെയോര്‍ത്തു ഞാന്‍ എന്‍റെ പേന കയ്യിലെടുത്തു...കാറ്റ് മറ്റൊരു അവിഹിത കഥ പാടുവാന്‍ തിടുക്കം കൂട്ടിയകന്നു






Friday, May 2, 2014

അരോചകം

അഞ്ച് മണിയുടെ അലാറ ശബ്ദവും തേഞ്ഞു തുടങ്ങിയ ചെരുപ്പിന്‍റെ ഉരയുന്ന ശബ്ദവും അവര്‍ക്ക് എന്നും അരോചകമായിരുന്നു.പിറു പിറുത്തു കൊണ്ട് അവര്‍ പ്രതിഷേധം അറിയിച്ചു.

നിശബ്ദമായ ഇന്നത്തെ പുലരിയില്‍ അസഹ്യതയുടെ പാരമ്യതയിലൊരു ഹോം നേഴ്സ് അവരുടെ വിസര്‍ജ്ജനം വൃത്തിയാക്കുമ്പോള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ആ അരോചകത്തിനു വേണ്ടിയെന്നോണം മിഴികള്‍ നിറയുന്നുണ്ടായിരുന്നു.

Thursday, January 9, 2014


Thursday, November 21, 2013

ഭൂമിയിലെ മാലാഖമാര്‍

നാലരയുടെ അലാറം ഒന്ന് കൂടി മാറ്റി വെച്ച് മയങ്ങാം എന്ന് തീരുമാനിക്കുമ്പോള്‍ ശരീരത്തോട് കൂടുതല്‍ പറ്റിച്ചേര്‍ന്നു ജീവന്‍റെ പാതിതുടിപ്പ്. പാതി മയക്കത്തില്‍ നുകര്‍ന്ന അമൃതം മുഖത്ത് ഉണങ്ങിയിരിക്കുന്നു. മാതൃഹൃദയം ശരീരത്തിന്‍റെ ഉറക്കത്തെ തരണം ചെയ്യാന്‍ വേഗം സഹായിച്ചു. ഇനിയുള്ളതെല്ലാം ജീവിതത്തിന്‍റെ സ്ഥിരചലനങ്ങള്‍ ആയിരിക്കുന്നു.ചായയില്‍ തുടങ്ങി ചോറ് പൊതികളില്‍ അവസാനിക്കുന്ന ഓട്ടപ്പാച്ചിലുകള്‍.ആറു മണിക്ക് മുന്‍പേ ഉറക്കം അലോസരപ്പെടുത്തിയതിന്‍റെ പ്രതിഷേധം കരച്ചിലായ് പ്രകടിപ്പിച്ചപ്പോള്‍ ആശ്വസിപ്പിക്കാനും നല്ലൊരു സമയം വേണ്ടി വന്നു.

ആത്മാവിന്‍റെ ഒരു ഭാഗം പറിച്ചെടുത്ത്‌ ഒരു സ്ത്രീയെ ഏല്‍പ്പിക്കുമ്പോള്‍ ചുറ്റുമിരുന്നു കരയുന്ന ഒരു കൂട്ടം കുഞ്ഞുങ്ങള്‍ ആശ്വാസമാണ്. ഞാന്‍ തനിയെ അല്ല എന്ന ആശ്വാസം.

ജോലിക്ക് വൈകി വരുന്നതിന് ട്രാഫിക് ബ്ലോക്ക്‌ എന്നൊരു പഴി ചാരല്‍ സ്ഥിരമായിരിക്കുന്നു.നേരത്തെ ഇറങ്ങണമെന്ന് കരുതിയാലും നടക്കുകയില്ല. ഇനി ഭര്‍ത്താവും കുഞ്ഞും ഒന്നും ഓര്‍മ്മയില്‍ പാടില്ല. അതാണ്‌ ജോലി.

വിഭജിച്ചു കിട്ടിയ പങ്കു പോലൊരു രോഗിയെ മറ്റൊരാളില്‍ നിന്നും കൈപ്പറ്റുമ്പോള്‍  അവരെപ്പോലെ തന്നെ ഞാനും കൂട്ടിയും കുറച്ചുമേറെ കുറ്റങ്ങള്‍ കണ്ടു പിടിച്ചു. ഇനി എന്‍റെ ഊഴമാണ്. മുന്‍പില്‍ ഇരിക്കുന്ന ഒരുപാട് കടലാസുകള്‍ എഴുതി പൂര്‍ത്തിയാക്കണം. എഴുത്തില്ലെങ്കില്‍ ജോലി ചെയ്തില്ല എന്നതാണ് ഇവിടെ ന്യായം. എഴുത്തു തുടങ്ങുമ്പോള്‍ തന്നെ രോഗി വിളിച്ചു.

വേലക്കാരിയുടെ പരിഗണന പോലും നല്‍കാതെ പൃഷ്ടം കഴുകാന്‍ ആവശ്യപ്പെട്ട അറബിയോട് മുഖം കറുപ്പിക്കാന്‍ ആവാത്ത നിസ്സഹായത.നിതാഖാത്തും ശമ്പളവും ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണല്ലോ. മുടങ്ങാതെ വരുന്ന അമ്മയുടെ ആവശ്യങ്ങളും ഒരിക്കലും തീരാത്ത ലോണുകളും അറബിയുടെ വിസര്‍ജ്ജന ഗന്ധത്തെ മറികടന്നു. ഒരു മാസ്കില്‍ ദുര്‍ഗന്ധം അടക്കാന്‍ ശ്രമിച്ചു കൊണ്ട് ആ നൂറു കിലോയുള്ള രോഗിയെ അന്‍പതില്‍ താഴെ മാത്രം ഭാരം ഉള്ള നേഴ്സ്  ചരിച്ചു പിടിച്ചു.

വീണ്ടും കടലാസ് കൂമ്പാരത്തിലേക്ക് ഊളിയിടാന്‍ തുടങ്ങുമ്പോള്‍ ഡോക്ടര്‍ എത്തി . ഇനിയൊരു ചോദ്യോത്തര പരിപാടി  തുടങ്ങുകയായി. പേപ്പറുകളില്‍ ഭദ്രമായ രോഗിയുടെ വിവരങ്ങള്‍ മറിച്ചു നോക്കാന്‍ ആഗ്രഹിക്കാത്ത ഡോക്ടര്‍മാര്‍ ആണ് അധികവും. ചിലരാവട്ടെ രോഗിയെ നേഴ്സിന്‍റെ കണ്ണിലൂടെ മാത്രം പരിശോധിച്ചു മടങ്ങുന്നവരും.

അയാള്‍ എഴുതി വെച്ച് പോയ മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്നും വാങ്ങണം. രോഗിയെ സ്ഥിര മരുന്നുകളും ഭക്ഷണവും  കഴിപ്പിക്കണം. വീണ്ടും ആ മുറിയിലേക്ക്. ഇതിനിടെ നേഴ്സ് ഭക്ഷണം കഴിച്ചുവോ എന്ന് രോഗിക്ക് അറിയേണ്ട കാര്യം ഇല്ലലോ.ഭക്ഷണം കൊടുത്തു വാ കഴുകിക്കുമ്പോള്‍ രോഗിക്ക് മനം പുരട്ടല്‍. ഒരു പാത്രം എടുത്തു വരും മുന്നേ അത് കട്ടിലില്‍ ആകെ പടര്‍ത്തി കഴിഞ്ഞിരുന്നു.ഇനി ആദ്യം മുതല്‍ തുടങ്ങുകയായി.

ഉച്ചയൂണും അങ്ങനെ മുടങ്ങി.വീണ്ടും പേപ്പറുകള്‍ കയ്യിലെടുക്കുമ്പോള്‍ എത്തി ചാര്‍ജ് നേഴ്സ് വക പരിശോധന. ഇതുവരെ ഇതൊന്നും എഴുതിത്തീര്‍ക്കാന്‍ സമയം ആയില്ലേ ? ഹെല്‍പ്പ് കിട്ടിയാലും നിങ്ങള്‍ക്ക് ഒന്നും തീരില്ല ....എന്നിങ്ങനെ ശകാര വര്‍ഷം ആംഗലേയ ഭാഷയില്‍ പുരോഗമിക്കവേ അറിയാതെ നാവില്‍ നിന്നും ആ തിരുവചനം വീണു " പുല്ല് " . അതിനും കിട്ടി ഒരു റിയാല്‍ "ഫൈന്‍". ഇംഗ്ലീഷ് അല്ലാത്ത ഭാഷ ജോലി സമയം ഉപയോഗിച്ചതിനുള്ള ശിക്ഷ.

നേഴ്സ് നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നം ആണ് "INSERVICE EDUCATION". അത്യാധുനികത, രോഗി പരിചരണത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള വലിയൊരു ശ്രമം. സമയം ഇല്ലാത്ത സമയത്തും ഒന്നൊന്നര മണിക്കൂര്‍ ക്ലാസ്സുണ്ട്  ഇതിനു വേണ്ടി. പങ്കെടുക്കണം എന്ന് നിര്‍ബന്ധവും.

ആരോ വന്നൊരു ദയ കാട്ടി. "ഒന്ന് കാപ്പി കുടിച്ചു വന്നോളു, ഞാന്‍ രോഗിയെ നോക്കാം എന്നൊരു കനിവ്". ചായ ഇട്ടു കഴിഞ്ഞപ്പോള്‍ തന്നെ എത്തി വിളി. ആ ചായ വാഷ്‌ ബേസനില്‍ കമിഴ്ത്തി തിരികെ വരുമ്പോള്‍ നെഞ്ചില്‍ വിങ്ങുന്ന മാതൃത്വം വേദനയായ് പരിണമിച്ചു കഴിഞ്ഞിരുന്നു. ഒരു പരവേശമായിരുന്നു എങ്ങനെയെങ്കിലുമൊന്നു എഴുതി പൂര്‍ത്തിയാക്കാനും അവിടുന്ന് കടക്കാനും.

വീട്ടിലെത്തി കുളിച്ചു വേഗം കുഞ്ഞിനെ മുലയൂട്ടി വീണ്ടും അടുക്കളയിലേക്ക്. രാവിലെ കഴുകാന്‍ ബാക്കി വെച്ച പാത്രങ്ങളുമായി ഒരു മല്‍പ്പിടുത്തം. ഇടയില്‍ കേട്ടു " ഇന്ന് ചോറ് വേണ്ട ചപ്പാത്തി മതി ട്ടോ " ഭര്‍ത്താവിന്റെ വകയാണ്.

ഇന്നത്തെ യുദ്ധം തെല്ലൊതുക്കി കട്ടിലിലെത്തിയപ്പോള്‍ കുറുകി വന്ന ഇണയോട് നടുവേദനയെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി :

" രാവിലെ മുതല്‍ ഒരു സിറിഞ്ചും പിടിച്ചു തെക്കോട്ടും വടക്കോട്ടും നടക്കുന്ന നിനക്ക് എന്നും നടുവേദന! നമ്മള്‍ കാണാത്തതല്ല  ഈ നഴ്സിംഗ് !! "


സമര്‍പ്പണം : ഭൂമിയിലെ മാലാഖമാര്‍ക്ക്

Saturday, October 5, 2013

അവശേഷിപ്പുകള്‍

അഞ്ചാമത്തെ നിലയെന്നാണ് അയാള്‍ പറഞ്ഞത്. പഴയ കെട്ടിടമായതിനാലാവാം ആ ലിഫ്റ്റും ഒരു വയസ്സനെ പോലെ കിതച്ചും ശബ്ദമുണ്ടാക്കിയുമാണ് മേല്പോട്ടുയര്‍ന്നത്‌.പരമാവധി ധൈര്യം സംഭരിച്ചവര്‍ ഒരു മൂലയില്‍ ചാരി നിന്നു.അധികമാരും ഈ ലിഫ്റ്റ്‌ ഉപയോഗിക്കുന്നില്ല എന്നത് വൃത്തിഹീനത വിളിച്ചോതി.

നാലാം നിലയിലെത്തി ലിഫ്റ്റ്‌ ഒരു മുരള്‍ച്ചയോടെയെന്നോണം നിന്നു.വാതില്‍ തുറക്കവേ ഒരാള്‍ ധൃതിയോടെ ഓടി വന്നു കയറി.പെട്ടന്നുള്ള ഭയം കാരണം അയാളോട് ഒന്നും സംസാരിക്കാതെ അവര്‍ നിന്നു. അയാളും നിശബ്ദനായിരുന്നു. അയാളുടെ കിതപ്പ് വ്യക്തമായ് മുഴങ്ങി കേട്ടു. സാരിയുടെ തുമ്പു കൊണ്ട് മൂക്ക് പൊത്തിയവര്‍ അയാളില്‍ നിന്നു വന്ന വിയര്‍പ്പു ദുര്‍ഗന്ധം അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു.

അഞ്ചാം നിലയിലെത്തി വാതില്‍ തുറന്നതും അയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നെയും ഒരു നിമിഷം വേണ്ടി വന്നു അവര്‍ക്ക് ധൈര്യം വീണ്ടെടുക്കാന്‍.ലിഫ്റ്റിന്റെ വാതില്‍ അടയും മുന്‍പേ ബദ്ധപ്പെട്ടാണവര്‍ പുറത്തിറങ്ങിയത്.ഭയാനകമായ ഇരുട്ടാണ്‌ ചുറ്റിനും. തിരിച്ചു ലിഫ്റ്റില്‍ എത്തുക എന്നതും ദുഷ്കരം ആയ ജോലിയാണ്. ഒരു മനുഷ്യ ജീവിയെ പോലും എങ്ങും കാണുന്നില്ല.ഈ തികഞ്ഞ ഭീകരതയിലേക്ക് എന്തിനാണയാള്‍ വരാന്‍ പറഞ്ഞത്? എവിടെയാവും അയാള്‍? ഇപ്പോള്‍ വന്നിറങ്ങിയ മനുഷ്യന്‍ പോലും എവിടെയുമില്ല ...ഞാന്‍ ഇറങ്ങുമ്പോള്‍ പകല്‍ ആയിരുന്നുവല്ലോ ഇത്ര പെട്ടന്ന് എങ്ങനെ ഇരുട്ട് ?..ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പോലെ വിയര്‍പ്പു തുള്ളികള്‍ കഴുത്തിലൂടെ ഒഴുകി സാരിയെ നനച്ചിരുന്നു.

അല്‍പ ദൂരെ അവര്‍ ഒരു പ്രകാശം കണ്ടു.ഒരു മുറിയെന്നു മനസ്സിലായി. " ആരുമില്ലേ"  എന്നുറക്കെ ചോദിച്ചു കൊണ്ട് വാതിലില്‍ തട്ടി.ആ വാതില്‍ തനിയെ തുറന്നു.ആ മുറിയില്‍ ഒരു മേശയും കസേരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ മേശക്കു മുകളില്‍ മങ്ങി കത്തുന്ന വോള്‍ട്ടെജു കുറഞ്ഞൊരു ലൈറ്റും. അവര്‍ സൂക്ഷ്മമായ്‌ പരിശോധിച്ചു..ഇല്ല ..മറ്റൊന്നുമില്ല ..മറ്റൊരാളുമില്ല..വല്ലാത്ത ക്ഷീണം തോന്നി അവര്‍ക്ക്..ആ കസേരയില്‍ ഇരുന്നു..മേശമേല്‍ തല ചായ്ച്ചു..

എന്തോ ശബ്ദം കേട്ടാണവര്‍ ഞെട്ടിയുണര്‍ന്നത്. വാതില്‍ അടഞ്ഞു കിടക്കുന്നു. "ഞാന്‍ അത് തുറന്നിട്ടാണല്ലോ ഇവിടെ ഇരുന്നത്" ആലോചനയോടെ അവര്‍ ചാടി എണീറ്റു. ഭയം സിരകളെ മരവിപ്പിച്ചു. പുറത്തു നിന്ന് ആരോ ആ വാതില്‍ പൂട്ടിയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നി. ഉറക്കെ നിലവിളിച്ചു കൊണ്ടവര്‍ ആ വാതിലില്‍ ആഞ്ഞിടിച്ചു.പക്ഷെ അവിടെയെങ്ങും ജീവന്‍റെ ഒരു കണിക പോലും അവര്‍ക്ക് അനുഭവപ്പെട്ടില്ല. തളര്‍ന്നു താഴെ ഇരുന്ന അവരുടെ മനസ്സിലൂടെ ആ മനുഷ്യന്‍ കടന്നു വന്നു ..ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍ ..ഒരു പക്ഷെ അയാള്‍ ....അയാള്‍ ഇരുട്ടില്‍ മറഞ്ഞിരുന്നതാണോ ? ..വിതുമ്പി കരഞ്ഞു കൊണ്ട് അവര്‍ കുനിഞ്ഞിരുന്നു. തന്‍റെ മരണം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.ഓഫീസില്‍ നിന്നും വന്ന ഭര്‍ത്താവും സ്കൂള്‍ വിട്ടു വന്ന മക്കളും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവുമോ? സമയം എത്രയെന്നു പോലും അറിയുന്നില്ലലോ ..അവര്‍ ഓര്‍ത്തു

അവര്‍ മൂന്നു പേര്‍. ഒരാള്‍ ലിഫ്റ്റില്‍ വെച്ച് കണ്ട മനുഷ്യന്‍.ബാക്കിയുള്ള രണ്ടു പേര്‍ അയാളുടെ ശരീര പ്രകൃതമല്ല..ഉരുണ്ട മാംസപേശികളും കറുത്ത ശരീരവും ക്രൂര മുഖഭാവവുമുള്ള രണ്ടു പേര്‍.അസാമാന്യ പൊക്കം.വിയര്‍പ്പില്‍ കുതിര്‍ന്ന ശരീരവും ഭീതി പൂണ്ട കണ്ണുകളുമായ് പരമാവധി ഭിത്തിയില്‍ ചാരി അവര്‍ നിന്നു. ആ കസേരയിലിരിക്കാന്‍ ഒരാള്‍ ആജ്ഞാപിച്ചു. എതിര്‍ത്തൊന്നും പറയാനാവാതെ അവര്‍ ഇരുന്നു. ആ മൂന്നു പേര്‍ മറ്റെന്തോ ഭാഷ സംസാരിക്കും പോലെ തോന്നി. ഒരാള്‍ അവളെ കൊല്ലണം എന്നും മറ്റൊരാള്‍ മുഖം വികൃതമാക്കണം എന്നും മൂന്നാമനാവട്ടെ അവളുടെ ഭര്‍ത്താവിനു വിഷമം വരുന്ന വിധമൊന്നും ചെയ്യരുതെന്നും പറഞ്ഞത് അവള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ആയിരുന്നു. അവള്‍ക്കൊന്നും മിണ്ടാനോ വെറുതെ വിടണമെന്ന് യാചിക്കാനോ സാധിച്ചില്ല. പകരം വെള്ളം ..എന്ന് മാത്രം പറഞ്ഞു. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആള്‍ കുപ്പിയില്‍ പാതിയായ വെള്ളം മേശയുടെ മുകളില്‍ ശബ്ദത്തോടെ വെച്ചു. ആര്‍ത്തിയോടെ അവള്‍ അത് കുടിച്ചു. പക്ഷേ വെള്ളം ബാക്കിയായി

" നീ തെറ്റുകാരിയാണ് ..ശിക്ഷ അനുഭവിക്കണം " ഒരാള്‍ പറഞ്ഞു.
" ഇല്ല ..ഞാന്‍ തെറ്റൊന്നും ചെയ്തില്ല " പറഞ്ഞു തീരും മുന്നേ അയാള്‍ മൂര്‍ച്ചയുള്ള ഒരു ആയുധം കൊണ്ട് അവളുടെ കൈ വരഞ്ഞു. ഉറക്കെയുറക്കെ കരഞ്ഞവള്‍ സാരിത്തുമ്പ് കൊണ്ട് ആ ചോരയൊപ്പി.
"പിന്നെ എങ്ങനെ നീ ഇവിടെയെത്തി? " അയാള്‍ ചോദിച്ചപ്പോള്‍ കണ്ണില്‍ തീ ഉണ്ടെന്നു തോന്നി അവര്‍ക്ക്
"അറിയില്ല ..എനിക്കൊന്നുമറിയില്ല..ആരോ എന്നെ വിളിച്ചതാണ്..എനിക്കൊന്നും അറിയില്ല..."
" നീ തെറ്റുകാരിയാണ് .." ഉറക്കെ അയാള്‍ വീണ്ടും പറഞ്ഞു. അവള്‍ കരഞ്ഞു കൊണ്ട് തറയില്‍ ചുരുണ്ടിരുന്നു.ആ മൂന്നുപേരും പുറത്തേക്കു പോകുമ്പോള്‍ വാതില്‍ വലിച്ചടച്ചു. തളര്‍ന്നവള്‍ തറയിലിരുന്നു.

കാളിംഗ് ബെല്‍ ശബ്ദം ആണ് അവരെ ഉണര്‍ത്തിയത്.ചാടിയുണര്‍ന്നു നോക്കുമ്പോള്‍ കട്ടിലില്‍ ആണെന്ന സത്യം മനസ്സിലായി.
"അപ്പോള്‍ ഈ കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ ?" അവര്‍ ആലോചിച്ചു. വീണ്ടും ബെല്‍ മുഴങ്ങി.വേഗം പോയി വാതില്‍ തുറന്നപ്പോള്‍ ഭര്‍ത്താവും കുട്ടികളും
"എന്തെ ഇന്ന് നീ ഉറക്കമായിരുന്നോ? എത്ര നേരമായി ബെല്‍ അടിക്കുന്നു? "

'അച്ഛാ ..ദെ അമ്മയുടെ കൈ മുറിഞ്ഞിരിക്കുന്നു"
 കുട്ടികളുടെ ബാഗ്‌ പെട്ടന്ന് നിലത്തേക്ക് വീണു പോയി. അത് തട്ടി പാതിയായ വെള്ളവുമായ് ഒരു കുപ്പി ഉരുണ്ടു നീങ്ങി

Saturday, September 14, 2013

നീയും ...നിലാവേ

പുറത്തു നല്ല തണുപ്പാണ് .ഞാന്‍ എഴുതാന്‍ ഇരിക്കുമ്പോള്‍ ഭര്‍ത്താവ് പിറു പിറുക്കുന്നത് കേട്ടു.
 " ശല്യം ആ ലൈറ്റ് ഒന്ന് ഓഫ് ആക്കുമോ? "
മെല്ലെ എഴുന്നേറ്റു വരാന്തയില്‍ വന്നിരുന്നു. പഴകിയ സാധനങ്ങള്‍ മാറ്റി പുതിയതോരോന്നു വാങ്ങുമ്പോള്‍ എന്‍റെ പഴയ മേശയും കസേരയും ഇവിടെ ഉപേക്ഷിക്കാന്‍ തോന്നിയത് നന്നായി. അല്ലെങ്കിലും അയാള്‍ക്കെന്നും പുതിയതിനോടായിരുന്നല്ലോ താല്‍പ്പര്യവും. കടുത്ത തണുപ്പില്‍ എന്നെ പുണരാതെ ഉറങ്ങാന്‍ ആവില്ല എന്നും എന്‍റെ വയറിനു നല്ല ചൂടാണെന്ന് പറഞ്ഞതും പിന്നെ സാരി മാറ്റി എന്‍റെ വയറില്‍ കുത്തി കൊള്ളുന്ന മീശയുള്ള മുഖം ചേര്‍ത്ത് അമര്‍ത്തി ഉറങ്ങുമ്പോളും അയാള്‍ ഇത് പോലെ പിറു പിറുത്തിരുന്നു.
" നീ എന്‍റെ ഭാഗ്യമാണ് "
മങ്ങിയ നിലാവ് ജനലിലൂടെ എന്നെ നോക്കുന്നു. ഒരു പക്ഷെ എന്നെ കളിയാക്കുകയാവാം. അല്ലെങ്കില്‍ നീ ഇന്ന് എന്തെഴുതാന്‍ പോവുന്നു എന്ന് പുച്ഛത്തോടെ ചോദിക്കയുമാവാം. എനിക്കെഴുതണം. നിന്‍റെ വെളിച്ചം എനിക്ക് മതിയാവില്ല. ഒരുപാട് പറയുവാന്‍ ഉണ്ടെനിക്ക് ഈ ലോകത്തോട്. എന്‍റെ അക്ഷരങ്ങള്‍ അത് പറയണം. സ്ത്രീ എന്ന ഈ വേഷത്തില്‍ എനിക്ക് പറയാന്‍ സ്വാതന്ത്ര്യം ലഭിക്കാത്ത പലതും എനിക്ക് പറയണം. ഇപ്പോള്‍ ഞാന്‍ എഴുതുന്നതൊരു പുരുഷനായിട്ടാണ്. അങ്ങനെ എഴുതിയാല്‍ ഒരു പക്ഷെ ലോകം എന്നെ തിരിച്ചറിയില്ലായിരിക്കാം. എനിക്ക് എന്‍റെ സ്ഥാനം ലഭിക്കില്ലായിരിക്കാം. പേര് ..പ്രശസ്തി ..ഒന്നും വേണ്ട...പക്ഷെ നാളെ ഉണരുമ്പോള്‍ അറിയാതെ എങ്കിലും എന്‍റെ ഭര്‍ത്താവ് ഇത് വായിക്കാന്‍ ഇടയായാല്‍ അയാള്‍ എന്നെ അഭിസാരിക എന്ന് വിളിക്കും.

" ആളുകള്‍ക്ക് മുന്നില്‍ എന്നെ നാണം കെടുത്താന്‍ ഇറങ്ങിയ തേവിടിശ്ശി "

പല തവണ കേട്ടിരിക്കുന്നു ഞാന്‍ ഇത്. എനിക്ക് മനസ്സിലായിട്ടില്ല ഇതുവരെ ആ പദത്തിന്റെ അര്‍ഥം. അയാള്‍ പറയുമ്പോള്‍ ഒക്കെയും ഞാന്‍ ആലോചിക്കും. ഇഷ്ടമില്ലാത്ത രാത്രികളില്‍ പോലും ഞാന്‍ അയാള്‍ക്ക് മുന്നില്‍ വിവസ്ത്രയായ്‌ കിടന്നിട്ടുണ്ട്. എന്‍റെ ചുണ്ടുകള്‍ പൊട്ടി ചോര വന്നിട്ടുണ്ട്. അടുത്ത ദിവസം സോപ്പ് തേക്കുമ്പോള്‍ എന്‍റെ മുലകള്‍ വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്. സ്ത്രീയുടെതെന്നു അന്തസ്സോടെ പറയാന്‍ ഈ ശരീരത്തില്‍ നീ ബാക്കി വെച്ചത് എന്താണ്?  കടിച്ചു മുറിക്കപ്പെട്ട ശരീര ഭാഗങ്ങള്‍ അല്ലാതെ

മുറിക്കുള്ളിലേക്ക് കയറി പകുതി എരിഞ്ഞു മരിച്ച ഒരു പഴയ മെഴുകുതിരി ഞാന്‍ എടുത്തു. അയാള്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് കവറിന്റെ അടുത്തായ് ഇരുന്ന ലൈറ്ററും എടുത്തു മെല്ലെ പുറത്തു കടന്നു. അയാള്‍ മദ്യ ലഹരിയില്‍ ചീത്ത പറയുന്നത് കേള്‍ക്കാമായിരുന്നു.

മേശയില്‍ ആ മെഴുകുതിരി ഉറപ്പിച്ചു ഞാന്‍ എഴുതാന്‍ തയ്യാറെടുത്തു. ജനലിലൂടെ ആ നിലാവ് അപ്പോളും എന്നെ നോക്കി. ഇനി എനിക്കൊരു പുരുഷന്‍ ആവണം. ഞാന്‍ സാരിയുടെ തുമ്പു മടക്കി വയറിന്‍റെ ഇടതു വശത്ത് എന്‍റെ പാവാടക്കുള്ളില്‍ തിരുകി. മുടി വട്ടം ചുറ്റി കെട്ടി വെച്ചു. മുഖം അമര്‍ത്തി തുടച്ചു. ഇടത്തേ കാല്‍ മുട്ടിനു മുകളില്‍ വലത്തേ കാല്‍ കയറ്റി വെച്ച് ഇരുന്നു. എന്‍റെ തുടകള്‍ക്ക് വല്ലാത്ത ചൂട് അനുഭവപ്പെട്ടു. അയാള്‍ പറഞ്ഞത് പോലെ എന്‍റെ വയറിനും ചൂട് കാണുമോ? എഴുന്നേറ്റു നിന്ന് ഞാന്‍ മെല്ലെ എന്‍റെ നാഭിയില്‍ ഒന്ന് തൊട്ടു. ഇല്ല തണുപ്പാണ്. വയറില്‍ ആകെ ഞാന്‍ കൈ ഓടിച്ചു. ഇല്ല അയാള്‍ക്കത് തോന്നിയത് മാത്രമാണ്. എനിക്ക് തണുപ്പാണ്. വീണ്ടും ഞാന്‍ എഴുതാന്‍ ഇരുന്നു. അപ്പോള്‍ എനിക്കയാളെ ഒന്ന് കൂടെ കാണാന്‍ തോന്നി. മെല്ലെ അയാള്‍ ഉറങ്ങുന്ന കട്ടിലിലെക്ക് ഞാന്‍ നോക്കി. ഒരു വശം ചെരിഞ്ഞു കിടന്നുറങ്ങുന്നു എന്‍റെ ഭര്‍ത്താവ്. ഒരിക്കല്‍ ഞാന്‍ ഇയാളെ പ്രേമിച്ചിരുന്നോ? എനിക്കതിനു കഴിഞ്ഞിരുന്നോ? അടുത്തിരുന്നു ഞാന്‍. ..

ഈ മനുഷ്യനെ ഞാന്‍ ഭര്‍ത്താവ് ആക്കിയതിന് എന്ത് കാരണം ആയിരുന്നു? ഒരു രാത്രി എന്നെ കയറി പിടിച്ചപ്പോള്‍ പ്രതികരിക്കാന്‍ കഴിയാഞ്ഞതിനാലോ? അന്ന് മുതല്‍ ഇന്ന് വരെ എല്ലാ പുരുഷന്മാരെയും എതിര്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നെ അന്ന് എനിക്കെന്താണ് സംഭവിച്ചത്? അന്ന് ഞാന്‍ ഒരുപാട് വോഡ്ക കഴിച്ചിരുന്നോ?  ഇയാള്‍ എന്നോട് അന്നും പറഞ്ഞിരുന്നു നിന്നെ കാണാന്‍ ഒരു ഭംഗിയുമില്ലെന്ന്..പിന്നെ നെഞ്ചിന്‍റെ കൂടിനു പുറത്തു ഒട്ടിച്ചു വെച്ച ചെറിയ മാംസ കഷണങ്ങള്‍ പോലെ ആണ് നിന്‍റെ മുലകള്‍ എന്നും ഒരാള്‍ക്കും നിന്നോട് കാമം എന്നൊന്ന് തോന്നില്ല എന്നും...ഹിന്ദിക്കാരി പെണ്‍കുട്ടികളുടെ ചന്തി കണ്ടാല്‍ ആണുങ്ങള്‍ക്ക് ആകര്‍ഷണം തോന്നും എന്നും ..നീ ഇവരോട് തട്ടിച്ചു നോക്കിയാല്‍ വെറുമൊരു പാഴ്വസ്തു ആണെന്നും അയാള്‍ പറഞ്ഞതാണ്. എന്നിട്ടും ഇയാളെ ഞാന്‍ ഭര്‍ത്താവാക്കി.

അയാളോട് കൂടുതല്‍ ചേര്‍ന്നിരുന്നു ഞാന്‍. .. അടുക്കുന്തോറും അകറ്റുന്ന മദ്യവും സിഗരറ്റും വിയര്‍പ്പും കൂടിയ ഗന്ധം.. അയാളുടെ മുഖത്ത് അപ്പോളും കുറ്റി രോമങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. ആ മുഖം ഞാന്‍ പിടിച്ചു സാരി മാറ്റി എന്‍റെ വയറില്‍ വെച്ചു. എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു..അയാള്‍ ഉണര്‍ന്നത് പെട്ടന്നാണ്..മദ്യ ലഹരിയിലോ അല്ലാതെയോ അയാള്‍ എന്നെ വലിച്ചു കട്ടിലിലേക്ക് ഇട്ടു. എപ്പോളും സംഭവിക്കുന്നത്‌ പോലെ തന്നെ മുറിവുകള്‍ സമ്മാനിച്ചു അയാള്‍ തളര്‍ന്നു കിടന്നു. വേഗം തന്നെ ഉറങ്ങി. എന്‍റെ ചുണ്ടിലെ രക്തം ഞാന്‍ സാരി കൊണ്ട് ഒപ്പി. എന്‍റെ വയറും ദേഹവുമെല്ലാം വല്ലാതെ നീറുന്നു.

സാരി നേരെ ഉടുത്തു ഞാന്‍ വീണ്ടും ആ മേശയുടെ അരികിലെത്തി. ആ മെഴുകുതിരി അണഞ്ഞു കഴിഞ്ഞു..ജനലിലൂടെ നിലാവെന്നെ നോക്കി വീണ്ടും ചിരിച്ചു. പേന മടക്കി ഞാന്‍ മൌനമായ് പറഞ്ഞു

" എനിക്ക് പുരുഷനാവാന്‍ കഴിയില്ല ..ഞാനൊരു സ്ത്രീയാണ് ...വെറുമൊരു സ്ത്രീ "

അകത്തു അപ്പോളും അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

തണുപ്പ് കൂടി വരുന്നു .... എന്‍റെ വയറില്‍ അയാള്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നാഭിചുഴിയില്‍ ....പിന്നെ ..അയാള്‍ അറിയാത്ത എന്‍റെ മനസ്സിലും 

Thursday, August 29, 2013

എന്‍റെ ക്ലാരക്ക്

" ഒരിക്കലും കാണാന്‍ കഴിയാത്ത ഒരു ഭിത്തി  ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.തിരിച്ചറിയാന്‍ ശ്രമിക്കാഞ്ഞതാവം അല്ലെങ്കില്‍ തിരിച്ചറിയപ്പെടാതെ പോയതാവാം.യാത്ര എവിടെ തുടങ്ങി എന്ന് അറിയില്ല. നോട്ടം കൊണ്ടോ അംഗ വിക്ഷേപങ്ങള്‍ കൊണ്ടോ പ്രണയം സമ്മാനിക്കത്തക്കത് എന്നിലോ അവളിലോ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.മനസ്സിലാക്കുവാനും മനസ്സിലാക്കി കൊടുക്കുവാനും പ്രയാസമുള്ള കുറെ പ്രശ്നം ഉള്ള രണ്ടു പേര്‍.. ‍ പ്രണയത്തെ പുച്ഛത്തോടെ കണ്ടിരുന്നവര്‍ അതിലൂടെ തന്നെ ഒന്നായി."

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽ ഞാണിന്മേൽ കളി നടത്തുന്ന ചില മനുഷ്യ കോലങ്ങൾ   ..പല പേരുകള്‍ ..പല വേഷങ്ങൾ ... അതിൽ യാചകനും ഈ ഞാനും സ്ഥാനം പിടിച്ചപ്പോൾ ഒരുപാട് മടക്കുകള്‍ നിറഞ്ഞ ഒരു ചാണ്‍ വയറിന്‍റെ വിലാപം ഭിത്തികളില്‍ തട്ടി പ്രതിധ്വനിച്ചത്‌ കേട്ടില്ല എന്നാരോ നടിച്ചതാവാം ...എന്‍റെ ക്ലാരയുടെ വിലാപം നേര്‍ത്തടങ്ങിയൊടുങ്ങിയ ആ ചുമരുകളും നിങ്ങളുടെ കാതുകള്‍ക്ക് അപ്പുറമായിരുന്നുവല്ലോ

" ക്ലാര " പണ്ട് മോഹന്‍ലാലിന്‍റെ സിനിമയില്‍ കാമുകിയായ് മഴ നനഞ്ഞു കയറി വന്നവളല്ല.മടിക്കുത്തഴിച്ചവന്‍റെ മുന്നില്‍ മാനം വിറങ്ങലിച്ചപ്പോള്‍ കേവല ദാമ്പത്യമെന്നൊരു ഓമനപ്പേരും കൊടുത്തു അവനൊപ്പം ശയിക്കേണ്ടി വന്നവള്‍...ഓരോ രാവിലും ഭയത്തോടെ കിടക്കയെ സമീപിച്ചവള്‍....ഭര്‍ത്താവ് എന്നൊരു സത്യത്തെ തീരെ അംഗീകരിക്കാന്‍ ആവാതെ ജീവിത നാടകം വേഷം കെട്ടി ആടുന്നവള്‍...പക്ഷെ എന്‍റെ ക്ലാരയുടെ ആത്മാവിനെ അറിയാന്‍ ആരും ശ്രമിച്ചില്ല...എന്തിനോ വേണ്ടി വിയര്‍പ്പില്‍ കുതിര്‍ന്നൊരു ശരീരഭാരം താങ്ങി മാറിയിരുന്നു കരയാന്‍ വിധിക്കപ്പെട്ടൊരു ആത്മാവുള്ളവള്‍

ഇനി ഈ " ഞാന്‍ " ആരെന്നു പറയുവാന്‍ ബുദ്ധിമുട്ടാവും. എങ്കിലും എന്‍റെ ക്ലാരക്ക് ഞാന്‍ ആരൊക്കെയോ എന്തൊക്കെയോ ആണ്....അല്ല എല്ലാം ആണ്...ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തൊരു ബന്ധം. പ്രതിസന്ധികളെ അറിഞ്ഞും അവഗണിച്ചും വെല്ലുവിളിയോട് മുന്നോട്ടു നീങ്ങുമ്പോള്‍ ഒരിക്കലും ഒരു കൂട്ട് വേണമെന്ന് എനിക്ക് തോന്നിയില്ല. പക്ഷെ ക്ലാര ഇന്നവള്‍ എന്‍റെ ജീവന്‍റെ ഭാഗമാണ്. മറന്നു തുടങ്ങിയ ചിരിയുടെ മായാത്ത പ്രകാശം തങ്ങി നിന്ന അവളുടെ കണ്ണില്‍ ഇന്നെനിക്കു പ്രണയം കാണാം. മധുരം കിനിയുന്ന അധരം മോഹിക്കുന്ന കാമദാഹവും എനിക്ക് മനസ്സിലാകും

ഇന്ന് ഞങ്ങളുടെ സംഗമദിനമാണ്..കാലങ്ങള്‍ കാത്തിരുന്ന ആ ദിനം ..ആരും അറിയാതെ ദൂരങ്ങള്‍ താണ്ടിയൊരു യാത്രക്കൊടുവില്‍ അവള്‍ ഇപ്പോള്‍ എന്‍റെ കയ്യില്‍ തലവെച്ച് ഉറങ്ങുകയാണ് ...ഇവിടെ ഇപ്പോള്‍ അവള്‍ എന്‍റെ ഭാര്യ ആണ് ..എല്ലാ സുഖ ദുഖവും എനിക്ക് തന്ന എന്‍റെ പെണ്ണാണവള്‍...ജീവിതത്തിലെ ആദ്യ സ്ത്രീ ....ഇരുട്ടില്‍ ഞങ്ങളെ തുറിച്ചു നോക്കുന്ന കണ്ണുകളും മടുപ്പിക്കുന്ന അവളെ പേടിപ്പിക്കുന്ന വിയര്‍പ്പിന്‍റെ ഗന്ധവും ഇവിടെ ഇല്ല ...പുറത്തു പെയ്യുന്ന മഴ അവളുടെ മനസ്സും കുളിര്‍പ്പിച്ചുവോ? അല്‍പം ചെരിഞ്ഞ് എന്‍റെ മാറിന്റെ ചൂടില്‍ മുഖം പൂഴ്ത്തി ക്ലാര ഉറങ്ങുകയാണ് ..സമാധാനത്തോടെ ...അവള്‍ക്കുള്ളില്‍ ഉറങ്ങി കിടന്ന കാമം മറന്നു ഞാന്‍ എന്‍റെ പ്രണയം നിറച്ചു വെച്ച് അവള്‍ക്കു വേണ്ടി കാത്തിരുന്നു ..പുറത്തു മഴ ശക്തിയാര്‍ജിക്കുന്നു ..

ഉറങ്ങു ക്ലാരാ ..ഞാന്‍ നിനക്ക് കാവലിരിക്കാം ...മടുപ്പിക്കാത്ത സുഗന്ധം നിറച്ച സ്നേഹം പകരാം....എന്‍റെ മനസ്സിലെ ചഷകങ്ങളില്‍ നിറച്ച രുധിര നിറമായ വീഞ്ഞു നിനക്ക് പകര്‍ന്നു നല്കാം ...ഒപ്പം നിന്‍റെ ജീവന്‍റെ പ്രേരണാശക്തിയും ഈ ഞാന്‍ തന്നെ ആവാം